ആര്‍ത്തിപ്പണ്ടാരങ്ങളെല്ലാം ഇടുക്കിയിലേക്ക്: ആറു മാസത്തിനിടെ കൈക്കൂലിക്കേസില്‍ പിടിയിലായത് ആറു പേര്‍: അറസ്റ്റിലായത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുതല്‍ ഡോക്ടര്‍ വരെ

0 second read
Comments Off on ആര്‍ത്തിപ്പണ്ടാരങ്ങളെല്ലാം ഇടുക്കിയിലേക്ക്: ആറു മാസത്തിനിടെ കൈക്കൂലിക്കേസില്‍ പിടിയിലായത് ആറു പേര്‍: അറസ്റ്റിലായത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുതല്‍ ഡോക്ടര്‍ വരെ
0

ഇടുക്കി: കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലയില്‍ വിജിലന്‍സിന്റെ പിടിയിലായതു ആറു പേര്‍. കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കെണിവച്ചു പിടിക്കുന്ന ‘ട്രാപ്’ കേസുകളില്‍ അറസ്റ്റിലായവരില്‍ തഹസില്‍ദാരും ഡോക്ടറും പഞ്ചായത്ത് വൈസ് പ്രസിഡന്റും ഉള്‍പ്പെടുന്നു. 2022 ല്‍ ജില്ലയില്‍ 5 പേരെയും 2023 ല്‍ ഒരാളെയുമാണ് കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത്.

പ്രതിബദ്ധതയോടെ ജനങ്ങളോടൊപ്പം നില്‍ക്കുന്നവരാണു ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെങ്കിലും കൈക്കൂലി ജീവിതശൈലിയാക്കിയ കുറച്ചു പേരും ഇക്കൂട്ടത്തിലുണ്ടെന്ന് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സ് സജീവമായി കളത്തിലിറങ്ങിയപ്പോള്‍ കൈക്കൂലി വാങ്ങുന്നവരെ പിടികൂടാന്‍ ജനവും കൂടെക്കൂടിയതോടെ കൈക്കൂലി ട്രാപ് കേസുകള്‍ വര്‍ധിച്ചു.

കൈക്കൂലി ആവശ്യപ്പെട്ടാലുടന്‍ വിജിലന്‍സിനെ സമീപിക്കാന്‍ ജനം തയാറാകുന്നതു ഇത്തരക്കാരെ പിടികൂടാന്‍ സഹായമാകുന്നതായി വിജിലന്‍സ് ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു. തുടര്‍ന്നും ജനങ്ങളുടെ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 20

കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയിലായ സംഭവമാണ് ഒടുവിലത്തേത്. വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി. ഇടുക്കി തഹസില്‍ദാര്‍ ജയ്ഷ് ചെറിയാനാണ് അറസ്റ്റിലായത്. കാഞ്ചിയാര്‍ സ്വദേശിയായ പരാതിക്കാരന്‍ തന്റെ മകന് എംബസിയില്‍ ഹാജരാക്കുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 10,000 രൂപ ജയ്ഷ് ചെറിയാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഡിസംബര്‍ 22

ഗര്‍ഭപാത്രം നീക്കം ചെയ്ത വഴിത്തല ഇരുട്ടുതോട് സ്വദേശിയുടെ ഭാര്യയ്ക്കു തുടര്‍ചികിത്സ നല്‍കുന്നതിന് 5,000 രൂപയാണു കൈക്കൂലി ആവശ്യപ്പെട്ട തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സല്‍റ്റന്റ് പാലക്കുഴ അര്‍ച്ചന ഭവനില്‍ മായാ രാജ് ആണ് പിടിയിലായത്.
കഴിഞ്ഞ 22 ന് ആയിരുന്നു സംഭവം. സസ്‌പെന്‍ഷനിലായ വനിതാ ഡോക്ടര്‍ തുടര്‍ന്നു റിമാന്‍ഡിലായിരുന്നു.

ഡിസംബര്‍ 12

ബില്‍ പാസാക്കി നല്‍കുന്നതിനു കരാറുകാരനില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ഖാന്‍ (52) വിജിലന്‍സിന്റെ പിടിയിലായതും കഴിഞ്ഞ മാസം. കമ്യൂണിറ്റി ഹാളിന്റെ അറ്റകുറ്റപ്പണികളുടെ കരാറെടുത്ത വനിതയില്‍ നിന്നു പണം വാങ്ങുന്നതിനിടെയാണു പഞ്ചായത്ത് ഓഫിസില്‍ നിന്ന് ഇടുക്കി വിജിലന്‍സ് സംഘം ഹാരിസ് ഖാനെ അറസ്റ്റ് ചെയ്തത്. ഹാരിസ് ഖാനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

സെപ്റ്റംബര്‍ 29

2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണു കൊന്നത്തടി വില്ലേജ് ഓഫിസര്‍ നെടുങ്കണ്ടം മുണ്ടിയെരുമയില്‍ താമസിക്കുന്ന തിരുവനന്തപുരം പ്രാവച്ചമ്പലം ശോഭ നിവാസില്‍ കെ.ആര്‍.പ്രമോദ് കുമാറിനെ (50) വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കുടുംബാംഗ സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിന് അപേക്ഷ നല്‍കിയയാളില്‍ നിന്നു പണം വാങ്ങാനായിരുന്നു ശ്രമം.

ഓഗസ്റ്റ് 8

10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലാണ് അടിമാലി പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് അടൂര്‍ പറക്കോട് മുണ്ടയ്ക്കല്‍ പുതിയവീട്ടില്‍ മനോജ് എസ്.നായര്‍ (42) വിജിലന്‍സിന്റെ പിടിയിലായത്. അടിമാലി മന്നാംകണ്ടം വില്ലേജ് ഓഫിസറായിരുന്ന റിട്ട. റവന്യു ഇന്‍സ്‌പെക്ടറുടെ ഉടമസ്ഥതയിലുള്ള പൊളിഞ്ഞ പാലത്തെ വീടിനു നമ്പര്‍ ലഭിക്കുന്നതിനായാണു തുക ആവശ്യപ്പെട്ടത്.

ജൂലൈ 11

കൊക്കയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ മണ്ഡലം കമ്മിറ്റിയംഗവുമായ വെംബ്ലി കിണറ്റുങ്കല്‍ കെ.എല്‍ ദാനിയേല്‍ 10,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണു വിജിലന്‍സിന്റെ പിടിയിലായത്. സിപിഎം വെട്ടിക്കാനം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ ഏന്തയാര്‍ ഈസ്റ്റ് മേഖലാ സെക്രട്ടറിയുമായ മാര്‍ട്ടിന്‍ കുര്യനാണു പരാതി നല്‍കിയത്. പടുതാക്കുളം നിര്‍മാണത്തിനുള്ള സബ്‌സിഡിക്ക് അപേക്ഷ പാസാക്കാന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണു പരാതി.

കേസുകള്‍ വേറെയും

അതിര്‍ത്തി കടന്നെത്തുന്ന അയ്യപ്പ ഭക്തരില്‍ നിന്ന് ആളൊന്നിന് 100 രൂപ വീതം വാങ്ങിയ കുമളിയിലെ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ വലയിലായതു കഴിഞ്ഞ മാസം. കുമളി ചെക്‌പോസ്റ്റില്‍ കൈക്കൂലി വീതം വയ്ക്കുന്നതിനിടെ എക്‌സൈസ് വിജിലന്‍സിന്റെ

പിടിയിലായ 4 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍ കിട്ടിയ സംഭവവും അടുത്തിടെ നടന്നു. ടാര്‍ ചെയ്ത് ആറ് മാസം തികയും മുന്‍പേ റോഡുകള്‍ തകര്‍ന്നതിനു കരാറുകാരന്‍, ഓവര്‍സിയര്‍ ഉള്‍പ്പെടെ 4 ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത സംഭവവുമുണ്ട്.

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …