രണ്ടു പോക്‌സോ കേസുകള്‍: പ്രതിക്ക് 110 വര്‍ഷം തടവ്: ആറു ലക്ഷം പിഴ

0 second read
Comments Off on രണ്ടു പോക്‌സോ കേസുകള്‍: പ്രതിക്ക് 110 വര്‍ഷം തടവ്: ആറു ലക്ഷം പിഴ
0

പത്തനംതിട്ട: ഒന്നിന് പിറകെ ഒന്നായി വിധി വന്ന രണ്ടു പോക്‌സോ കേസുകളിലായി യുവാവിന് 110 വര്‍ഷം തടവും ആറു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. അടൂര്‍ പൊലീസ് സ്‌റ്റേഷനില്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറക്കോട് വടക്ക് പുല്ലുവിള അമ്പനാട്ട് എസ് എസ് ഭവനില്‍ സുധീഷി(26)നെയാണ് കോടതി ശിക്ഷിച്ചത്.

ബുധനാഴ്ച വന്ന രണ്ടാമത്തെ കേസില്‍ അറുപത്തിഅഞ്ചര വര്‍ഷം കഠിന തടവും 355,000 രൂപ പിഴയുമാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിധിച്ചിരിക്കുന്നത്. ജൂലൈ ആദ്യം വിധി പ്രഖ്യാപിച്ച മറ്റൊരു പോക്‌സോ കേസില്‍ ഇയാള്‍ക്ക് 45 വര്‍ഷം കഠിന തടവും 2,50,000 രൂപ പിഴയും ഇതേ കോടതി ശിക്ഷിച്ചിരുന്നു. ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ ജഡ്ജി എ. സമീറാണ് ഇരുവിധികളും പ്രസ്താവിച്ചത്.

ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസില്‍ പഠിക്കുന്ന കാലയളവില്‍ പ്രതിയുടെയും ഇരയുടെയും വീട്ടില്‍ വച്ചാണ് പീഡനം നടന്നിരിക്കുന്നത്. അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.ഡി പ്രജീഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായ കേസില്‍ പിഴ അടക്കാത്ത പക്ഷം 43 മാസം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും കൂടാതെ പുനരധിവാസത്തിന് വേണ്ട ചെലവുകളും നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കുള്ള പ്രത്യേക നിര്‍ദ്ദേശവും വിധി ന്യായത്തില്‍ പറയുന്നു.

നേരത്തെ ഇയാളെ ശിക്ഷിച്ച കേസില്‍ ഇരയുയുടെ മാതാപിതാക്കള്‍ രണ്ടും മൂന്നും പ്രതികളായിരുന്നു. ഒന്നാം പ്രതി അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ച വിവരം യഥാസമയം പോലീസില്‍ അറിയിച്ചില്ല എന്നത് ആയിരുന്നു ഇവര്‍ക്കെതിരായ കുറ്റം. നാലു വയസ്സു മാത്രം പ്രായം ഉണ്ടായിരുന്ന അതിജീവിത എല്‍.കെ.ജിയില്‍ പഠിക്കുന്ന 2019 നവംബറിലാണ് സംഭവം. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയം വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. ഈ കേസും അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്ന് അടൂര്‍ എസ് എച്ച് ഓ ആയിരുന്ന ടി ഡി പ്രജീഷായിരുന്നു. കേസില്‍ രണ്ടാം പ്രതി ആയ പിതാവിനെ ആറു മാസം ശിക്ഷിച്ച് ജയിലില്‍ കിടന്ന കാലാവധി വക വച്ചും മാതാവിനെ ശാസിച്ചും കോടതി വിട്ടയച്ചിരുന്നു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…