പത്തനംതിട്ട പീഡനം: അഞ്ചു സ്‌റ്റേഷനുകളിലായി 29 കേസും 33 അറസ്റ്റും: പീഡിപ്പിക്കപ്പെട്ട കുട്ടിയെ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിച്ചു

0 second read
Comments Off on പത്തനംതിട്ട പീഡനം: അഞ്ചു സ്‌റ്റേഷനുകളിലായി 29 കേസും 33 അറസ്റ്റും: പീഡിപ്പിക്കപ്പെട്ട കുട്ടിയെ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിച്ചു
0

പത്തനംതിട്ട: ദളിത് യുവതിയെ പീഡിപ്പിച്ചതിന് അഞ്ചു പോലീസ് സ്‌റ്റേഷനുകളിലായി ഇതു വരെ രജിസ്റ്റര്‍ ചെയ്തത് 29 കേസ്. 33 പേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്‌റ്റേഷനില്‍ ഇന്നലെ മാത്രം 13 കേസ് രജിസ്റ്റര്‍ ചെയ്തു. ഇലവുംതിട്ട, ആറന്മുള, പന്തളം, മലയാലപ്പുഴ സ്‌റ്റേഷനുകളിലാണ് ബാക്കി കേസുകള്‍ ഉള്ളത്. അറസ്റ്റിലായവരില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അടുത്ത മാസം പ്ലസ് ടു പരീക്ഷ എഴുതേണ്ട നാലു കുട്ടികളും പ്രതിപ്പട്ടികയിലുണ്ട്.

റാന്നിയില്‍ നിന്നും പിടികൂടിയ ആറു യുവാക്കളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. പി ദീപു (22), അനന്ദു പ്രദീപ് (24), അരവിന്ദ് (23), വിഷ്ണു (24), ബിനു ജോസഫ് (39), അഭിലാഷ് കുമാര്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ഒന്നിലെ അഞ്ച് പ്രതികളും ഇലവുംതിട്ട സ്‌റ്റേഷനിലെ കേസിലെ ഒരു പ്രതിയും ഉള്‍പ്പെടെയാണ് ഇത്. അഭിലാഷ് കുമാര്‍ ആണ് ഇലവുംതിട്ടയിലെ ഒരു കേസിലെ പ്രതി. പത്തനംതിട്ടയിലെ മറ്റ് രണ്ട് കേസുകളിലായി മൂന്നു പ്രതികള്‍ പിടിയിലാകാനുമുണ്ട്. ഈ കേസുകളില്‍ കണ്ണന്‍ (21), അക്കു ആനന്ദ് (20), ഒരു കൗമാരക്കാരന്‍ എന്നിങ്ങനെ പിടിയിലായിട്ടുണ്ട്.

ഇരു സ്‌റ്റേഷനുകളിലും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവരികയാണ്. ഇലവുംതിട്ട ഒമ്പത് എഫ്.ഐ.ആറുകളാണ് കുട്ടിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പത്തനംതിട്ട സ്‌റ്റേഷനില്‍ പുതുതായി ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഒരു പ്രതി പിടിയിലായി. ലിജോ (26) ആണ് അറസ്റ്റിലായത്. ഇതോടെ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത ആകെ ഏഴു കേസുകളിലായി 21പ്രതികള്‍ പിടിയിലായിട്ടുണ്ട്, ഇതില്‍ നാലു പേര്‍ കുട്ടികളാണ്. ഇലവുംതിട്ടയില്‍ ആകെ 6 പേരും അറസ്റ്റിലായി.

കഴിഞ്ഞവര്‍ഷം പ്ലസ് ടൂവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ദീപുവും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് റാന്നി മന്ദിരംപടിയിലെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് കാറിനുള്ളില്‍ വച്ച് പീഡിപ്പിച്ചതായി മൊഴി നല്‍കിയതുപ്രകാരം പത്തനംതിട്ട പോലീസ് ഇന്നലെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആറു പേര്‍ റാന്നിയില്‍ നിന്നും പിടിയിലായത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഫെബ്രുവരിയില്‍ ഒരു ദിവസം നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയെ ദീപു വിളിച്ചുവരുത്തി കാറില്‍ രണ്ട് കൂട്ടുകാര്‍ക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവര്‍ മൂവരും, തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ എത്തിയ മറ്റ് മൂന്നുപ്രതികളും പീഡിപ്പിച്ചു.

അടുത്ത കേസില്‍ നാല് പ്രതികളുണ്ട്, പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ചാണ് ഇവര്‍ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയത്. 2024 ജനുവരിയിലൊരു ദിവസമാണ് പീഡനം നടന്നത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടുപോയി തോട്ടുപുറത്തെ പൂട്ടിയിട്ട കടയുടെ സമീപത്ത് കാറില്‍ വച്ച് രണ്ടുപേര്‍ പീഡിപ്പിച്ചതായി വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയാതുപ്രകാരം എടുത്ത കേസ് ആണ് അടുത്തത്. ലൈംഗികമായി പീഡിപ്പിച്ചശേഷം ഇവര്‍ വീടിനരികില്‍ ഇറക്കിവിട്ടതായും പറയുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് പ്രതികളില്‍ പലരെയും പരിചയപ്പെട്ടതും, കുട്ടിയെ പലയിടങ്ങളിലേക്കും വാഹനങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനു വിധേയയാക്കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയമിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി ഷിബുകുമാര്‍, ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്‍, റാന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍, വനിതാ പോലീസ് സ്‌റ്റേഷന്‍ എസ് ഐ കെ ആര്‍ ഷെമി മോള്‍ ഉള്‍പ്പെടെ വിവിധ പോലീസ് സ്‌റ്റേഷനുകളിലെ വ്യത്യസ്ത റാങ്കുകളില്‍പ്പെട്ട 25 പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് പ്രത്യേകഅന്വേഷണസംഘം. അന്വേഷണപുരോഗതി ദിവസവും ജില്ലാ പോലീസ് മേധാവി നേരിട്ട് വിലയിരുത്തും. ശാസ്ത്രീയ തെളിവുകള്‍ അടക്കം പോലീസ് ശേഖരിച്ചുവരികയാണ്. മൊബൈല്‍ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പീഡിപ്പിക്കപ്പെട്ട കുട്ടിയെ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിച്ചു

പത്തനംതിട്ടയില്‍ 13 വയസുമുതല്‍ പീഡനം നേരിട്ട കായികതാരമായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിച്ചു; എന്‍.സുനന്ദ കോന്നിയിലെ ഷെല്‍റ്റര്‍ ഹോമിലെത്തിയാണ് കുട്ടിയെ കണ്ടത്.

കുട്ടിക്ക് ആവശ്യമായ വൈദ്യ സഹായം ലഭിക്കുന്നുണ്ട്. ആശ്വാസനിധിയില്‍ നിന്നും എത്രയും വേഗം ധനസഹായം അനുവദിക്കാന്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട ഒരാളും രക്ഷപ്പെടാതെയുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കമ്മിഷന്‍ അംഗം പറഞ്ഞു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടി നിയമലംഘനം നടത്തിയ ബൈക്കുകള്‍ക്ക് പിഴയീടാക്കി പത്തനംതിട്ട ട്രാഫിക് പോലീസ്

പത്തനംതിട്ട: നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടിച്ചുവന്ന രണ്ട് ബൈക്കുകള്‍ ട്രാഫിക് പോലീസ് പിടികൂട…