
കോട്ടയം: വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടിലാക്കി വരന്‍ മുങ്ങിയ സംഭവം: ഗാര്‍ഹിക പീഡനത്തിന് കടുത്തുരുത്തി പോലീസ് കേസെടുത്തു. റാന്നി സ്വദേശിയായ യുവാവിനെതിരേയാണ് വധുവിന്റെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് സൈബറിടങ്ങളില്‍ പ്രചരിക്കുന്നത് കള്ളക്കഥയാണെന്ന് വധുവിന്റെ വീട്ടുകാര്‍ പറയുന്നു.
വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടില്‍ കൊണ്ടാക്കി സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി വരന്‍ നാടുവിട്ടെന്നാണ് വധുവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍, താന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയില്‍ കുറ്റം ആരോപിച്ച് വരന്‍ പിറ്റേന്ന് എമര്‍ജന്‍സി ടിക്കറ്റ് എടുത്ത് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നുവെന്ന് യുവാവിന്റെ ബന്ധുക്കളുടെ വിശദീകരണം. ഈ ആരോപണം തെറ്റെന്നാണ് വധുവിന്റെ വീട്ടുകാര്‍ പറയുന്നത്.
പെണ്‍കുട്ടിയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ നിഷേധിക്കുകയാണ് സഹോദരന്‍. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് കുടുംബം ഒരുങ്ങുന്നത്. ആവശ്യമെങ്കില്‍ ശാസ്ത്രീയമായ തെളിവുകള്‍ കൂടി ഹാജരാക്കാന്‍ തയ്യാറാണെന്നും സഹോദരന്‍ പറഞ്ഞു. ജനുവരി 23 നാണ് റാന്നിയില്‍ വച്ച് വിവാഹം നടന്നത്. അത്യാഢംബര പൂര്‍വമായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം വധുവിനോടും ഒന്നും പറയാതെ സഹോദരിയോടും ഭര്‍ത്താവിനോടും പെണ്‍കുട്ടിയെ വേണ്ടെന്ന് യുവാവ് പറയുകയായിരുന്നുവത്രേ.
വിവാഹപ്പിറ്റേന്ന് രാത്രി പത്ത് മണിയോടെ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ട് വിട്ടതിന് ശേഷമാണ് വരന്‍ മുങ്ങിയത്. പിതാവിന്റെ ചികിത്സയ്ക്കായി 25 ലക്ഷം ഏര്‍പ്പാടാക്കണം എന്ന് പറഞ്ഞാണ് പോയത്. എറണാകുളത്തേയ്ക്ക് പോകുകയാണെന്നും തിരികെ വരുമ്പോള്‍ കൂട്ടിക്കൊണ്ട് പോകാമെന്നുമാണ് പറഞ്ഞത്. പിന്നീട് ദുബായ് ഏയര്‍പോര്‍ട്ടില്‍ ചെന്ന ഇയാള്‍ മൂത്ത സഹോദരിയ്ക്ക് മെസേജ് അയയ്ക്കുകയായിരുന്നു.
താന്‍ ആഗ്രഹിച്ചത് പോലെയുള്ള ശരീര സൗന്ദര്യമല്ല പെണ്‍കുട്ടിയ്‌ക്കെന്നും മെസേജില്‍ പറഞ്ഞു. 12 ാം തീയതിയാണ് പെണ്ണ് കാണല്‍ ചടങ്ങില്‍ ഇരുവരും ആദ്യമായി കണ്ട് മുട്ടുന്നത്. സേവ് ദി ഡേറ്റ് ഷൂട്ടിങ് സമയത്തും പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. 25 പവനോളം സ്വര്‍ണ്ണവും തിരിച്ചു കിട്ടിയിട്ടില്ലെന്ന്് ബന്ധുക്കള്‍ പറയുന്നു.
ഇത് സബന്ധിച്ച സോഷ്യല്‍ മീഡിയയില്‍ പലവിധത്തില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു. ഇതോടെയാണ് വരന്റെ ബന്ധുക്കളില്‍ ചിലര്‍ പറയുന്നതായുള്ള ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇത്തരം പ്രചരണം ശക്തമായതോടെയാണ് സഹോദരന്‍ അടക്കം വിശദീകരണവുമായി രംഗത്തുവന്നത്.