
പത്തനംതിട്ട : വീട്ടിൽ നിന്നും ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയ കേസിൽ ഒരാളെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് അട്ടത്തോട് പടിഞ്ഞാറ്റെക്കര കോളനിയിൽ ഒമ്പതാം വാർഡിൽ വെൻതേക്കുമൂട്ടിൽ ദിവാകരൻ(58) ആണ് പിടിയിലായത്. ചാരായം വാറ്റി വിൽപ്പന നടത്തി അമിതാദായം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഇന്നലെ വൈകിട്ട് 16.40 ഓടെ വീട്ടിലെ അടുക്കളയിൽ പാതുകത്തിന് മുകളിലായി പ്ലാസ്റ്റിക് കുപ്പിയിൽ 350 മില്ലി ലിറ്റർ വാറ്റുചാരായവും, താഴെ വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ച് വച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
രഹസ്യവിവരത്തെതുടർന്ന് പമ്പ എസ് ഐ കെ വി സജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തി ഇവ കണ്ടെടുത്തത്. എസ് ഐ ക്കൊപ്പം എസ് സി പി ഓ ബിനുലാൽ, സി പി ഓമാരായ അരുൺ മധു, സജീഷ് എന്നിവരും ഉണ്ടായിരുന്നു. അടുക്കളയുടെ പാതുകത്തിൽ ചാക്കിനടിയിൽ 500 മില്ലി ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് കുപ്പിയിൽ 350 മില്ലി വാറ്റുചാരായം കണ്ടെടുത്തു. പാതുകത്തിന് അടിയിലായി വാറ്റ് സാമഗ്രികളായ അലൂമിനിയം ചരുവം, ട്യൂബുകൾ എന്നിവയും കണ്ടെത്തി. ചോദ്യം ചെയ്യലിന് ശേഷം 5.30 ന് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി, തുടർന്ന് സ്റ്റേഷനിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്ത് കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. 2010 ൽ പമ്പ പോലീസ് രജിസ്റ്റർ ചെയ്ത ചാരായക്കേസിൽ പ്രതിയായിട്ടുള്ളയാളാണ് ദിവാകരൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി.