അതിരു തര്‍ക്കം: അടൂര്‍ ഏറത്ത് മര്‍ദനമേറ്റ ദളിത് കുടുംബത്തിന് നീതിയില്ല: കേസില്‍ പ്രതികളുമായി

1 second read
0
0

പത്തനംതിട്ട: അതിരു തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസികള്‍ അതിക്രൂരമായി മര്‍ദിച്ച ദളിത് കുടുംബത്തെ കള്ളക്കേസ് ചുമത്തി പ്രതികളാക്കി ജയിലില്‍ അടച്ചുവെന്ന് പരാതി. തങ്ങളെ മര്‍ദിച്ചവര്‍ക്കെതിരേ നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്നും സി.പി.എം ഇടപെടലിനെ തുടര്‍ന്ന് പോലീസ് അന്വേഷണം അട്ടിമറിച്ചുവെന്നും കുടുംബാംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഏറത്ത് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ പുതുശേരിഭാഗം മണിയാറ്റില്‍ പുത്തന്‍ വീട്ടില്‍ സുനില്‍കുമാര്‍, ഭാര്യ ജാസ്മിന്‍, മകന്‍ പ്രജിത്ത്, സുരാജ് ഭവനില്‍ അശ്വിന്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ രണ്ടിന് ഉച്ച കഴിഞ്ഞ് രണ്ടരയോടെ മര്‍ദനമേറ്റത്. അയല്‍വാസികളായ പാലവിളയില്‍ വീട്ടില്‍ ബിജു, ഷാജി, ജോളി, അജിന്‍, ലിജി എന്നിവര്‍ ചേര്‍ന്ന് വടിയുമായി ആക്രമിക്കുകയായിരുന്നു. റോഡിലൂടെ വന്ന പ്രജിനെയും അശ്വിനെയും ആണ് ആദ്യം ആക്രമിച്ചത്. തടസം പിടിക്കാന്‍ ചെന്ന സുനില്‍കുമാറിന് തലയ്ക്ക് കമ്പു കൊണ്ട് അടിയേറ്റു. മര്‍ദനമേറ്റ് ചികില്‍സ തേടി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചെന്ന തങ്ങളെ മഹര്‍ഷിക്കാവില്‍ നിന്ന് വന്ന സംഘം അഡ്മിറ്റ് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞു തടഞ്ഞു. ഇതു കാരണം ഡോക്ടര്‍ ഡിസ്ചാര്‍ജ് എഴുതി തന്ന് വീട്ടില്‍ വിട്ടു. വൈകിട്ട് ഏനാത്ത് സ്‌റ്റേഷനില്‍ പരാതി നല്‍കി. പിറ്റേന്ന് രാവിലെ പരാതിയുടെ രസീത് വാങ്ങാന്‍ സ്‌റ്റേഷനില്‍ ചെന്ന മാതാവിനോട് മക്കളെ സാക്ഷി പറയാന്‍ വിളിച്ചു വരുത്താന്‍ നിര്‍ദേശിച്ചു. അത് പ്രകാരം സ്‌റ്റേഷനില്‍ ചെന്ന ഭര്‍ത്താവിനെയും മകനെയും കൂട്ടുകാരനെയും പ്രതികളാക്കി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. സി.പി.എം നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഗൗരവമേറിയ വകുപ്പുകള്‍ ചുമത്തിയതെന്ന് അയ്യന്‍കാളി പുലയന്‍ മഹാസഭ സംസ്ഥാന ഉപാധ്യക്ഷന്‍ രവീന്ദ്രന്‍ മാങ്കൂട്ടം പറഞ്ഞു. സമുദായ സംഘടനാ നേതാക്കള്‍ ഇടപെട്ടത് കൊണ്ടു മാത്രമാണ് എതിര്‍കക്ഷികള്‍ക്കെതിരേ എഫ്.ഐ.ആര്‍ ഇട്ടത്. പക്ഷേ, നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രതികള്‍ക്കെതിരേ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലാത്ത പക്ഷം സമുദായ സംഘടന പ്രക്ഷോഭം ഏറ്റെടുക്കുമെന്നും രവീന്ദ്രന്‍ മാങ്കൂട്ടം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന് കീഴില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെ അതിക്രമം പെരുകുകയാണെന്നും കള്ളക്കേസുകള്‍ അടൂര്‍ മേഖലയില്‍ ധാരാളമായി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാസ്മിന്‍, സുനില്‍കുമാര്‍, പ്രജിത്ത്, അശ്വിന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…