ക്ഷേത്രദര്‍ശനത്തിനിടെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് കടന്ന് തമിഴ് നാടോടികള്‍:പിന്തുടര്‍ന്നെത്തിയ പോലീസ് കണ്ടത് കാറില്‍ കറങ്ങുന്ന മോഷ്ടാവിനെ: മലയാലപ്പുഴ പോലീസിന്റെ പിടിയിലായത് സ്ഥിരം മോഷ്ടാക്കളായ നാടോടി സ്ത്രീകള്‍

0 second read
0
0

പത്തനംതിട്ട:  മലയാലപ്പുഴ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണ്ണമാല കവര്‍ന്ന നിരവധി പിടിച്ചുപറികേസുകളിലെ പ്രതികളായ രണ്ട് നാടോടി സ്ത്രീകളെ മലയാലപ്പുഴ പോലീസ് ദിവസങ്ങള്‍ക്കകം പിടികൂടി. തമിഴ്‌നാട് വെള്ളാച്ചി പള്ളിവാസല്‍ കോട്ടൂര്‍ ഡോര്‍ നമ്പര്‍ 75 ല്‍ ഏഴിമലയുടെ ഭാര്യ ജൂലി (53), തമിഴ്‌നാട് രാജപാളയം തെന്‍ഡ്രല്‍ നഗര്‍ 502/3133 ഗണേശന്റെ ഭാര്യ പ്രിയ എന്ന് വിളിക്കുന്ന ജക്കമ്മാള്‍(42) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ഒന്നിന് രാവിലെ എട്ടരയ്ക്കും 9 നുമിടെയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സമീപം വെച്ച് സംഘം വീട്ടമ്മയുടെ മാല പറിച്ചത്. പത്തനംതിട്ട തോന്നിയമല പട്ടംതറ കിഴക്കേക്കര വീട്ടില്‍ സുധാ ശശിയുടെ മൂന്നു ഗ്രാം ഉള്ള താലിയും ഒരു ഗ്രാം ലോക്കറ്റുമടക്കം നാലരപവന്റെ മാലയാണ് നഷ്ടമായത്. 3,15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

അന്ന് തന്നെ വീട്ടമ്മ മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എസ് സി പി ഓ അജിത് പ്രസാദ് മൊഴി രേഖപ്പെടുത്തി, എസ് ഐ വി എസ് കിരണ്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികളെന്നു സംശയിക്കുന്ന 3 സ്ത്രീകള്‍ വീട്ടമ്മയുടെ മുന്നിലും പിന്നിലുമായി നില്‍ക്കുന്നത് കണ്ടു. തുടര്‍ന്ന് ഇതിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നീങ്ങി. പ്രതികളില്‍ ഒരാളായ രതി, മധു, അനു എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ത്രീക്ക് സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും, അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

മറ്റു രണ്ടു മോഷ്ടാക്കളെ തേടിയുള്ള അന്വേഷണത്തില്‍, സംഭവശേഷം പാലക്കാട് തമിഴ്‌നാട് അതിര്‍ത്തി സ്ഥലങ്ങളില്‍ ഈ സ്ത്രീകള്‍ തങ്ങുന്നതായി വിവരം ലഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകൃതമായ പ്രത്യേക അന്വേഷണ സംഘം അവിടെയെത്തി വിശദമായ അന്വേഷണം നടത്തി. ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ കൃത്യം നടന്ന സമയത്തെ പ്രതികളായി സംശയിക്കുന്നവരുടെ രൂപസാദൃശ്യമുള്ള ഒന്നാം പ്രതി ജൂലിയെ തമിഴ്‌നാട് പൊള്ളാച്ചി കോട്ടൂര്‍ വച്ചും, രണ്ടാം പ്രതി ജക്കമ്മാളെ പാലക്കാട് ചിറ്റൂര്‍ അഞ്ചാംമൈല്‍ വച്ചും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജക്കമ്മാളെ റെനോള്‍ട് ഇനത്തില്‍ പെട്ട കാറുമായാണ് പിടികൂടിയത്. കാര്‍ ഉള്‍പ്പെടെ പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയരാക്കി. മോഷണം നടത്തി സമ്പാദിച്ച പണം കൊണ്ട് വാങ്ങിയതാണ് കാര്‍ എന്ന് സംശയം തോന്നിയതിനാല്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കാനായി ബന്തവസ്സിലെടുത്തു. വനിതാ പോലീസ് ഉദ്യോഗസ്ഥരായ സുബി, ശ്രീദേവി എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ ദേഹപരിശോധന നടത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. എന്നാല്‍ മോഷണ മുതലകള്‍ കണ്ടെത്താനായില്ല.

പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണം, ജയിലില്‍ കഴിയുന്ന രതി എന്നും മധു എന്നും അനു എന്നും അറിയപ്പെടുന്ന സ്ത്രീ മുഖേന വിറ്റതായും, കിട്ടിയ പണം മൂവരും പങ്കു വച്ചതായും സമ്മതിച്ചു. ഇവരുടെയും കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളിലൂടെയും സാക്ഷികളെയും കാണിച്ചും പ്രതികളെ തിരിച്ചറിഞ്ഞു. ഇവിടുത്തെ മോഷണത്തിന് ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ മുണ്ടക്കയം ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന സമാന കുറ്റകൃത്യങ്ങളിലെ ഇവരുടെ പങ്കിനെപ്പറ്റി മലയാലപ്പുഴ പോലീസ് അന്വേഷണം നടത്തുകയാണ്.

ഭക്തജനത്തിരക്കുള്ള ഞായറാഴ്ച ദര്‍ശനത്തിനെന്ന വ്യാജേന ക്ഷേത്രത്തിനുള്ളില്‍ കയറി ഭക്തരുടെ വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷണം നടത്തണം എന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രതികള്‍ എത്തിയതെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ഇവരെ സംബന്ധിച്ച അന്വേഷണം പോലീസ് വ്യാപകമാക്കിയിട്ടുണ്ട്. ഒന്നാംപ്രതി തൃത്താല, വടക്കാഞ്ചേരി, നെന്മാറ പോലീസ് സ്റ്റേഷനുകളിലും, രണ്ടാം പ്രതി പാലാരിവട്ടം കൊടുങ്ങല്ലൂര്‍ പത്തനംതിട്ട എന്നീ പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്ത മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

വഞ്ചിയൂര്‍ സ്റ്റേഷനിലെ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മൂന്നാം പ്രതിയെ ജയിലിലെത്തി ഫോര്‍മല്‍ അറസ്റ്റ് ചെയ്യേണ്ടതും, കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതും, മോഷ്ടിച്ച മാല കണ്ടെത്തേണ്ടതുമായുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി എസ് അഷാദിന്റെ മേല്‍നോട്ടത്തിനുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മലയാലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എസ് വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐ മാരായ വിഎസ് കിരണ്‍, ബി പ്രസന്നന്‍ പിള്ള, ഗ്രേഡ് എസ് ഐ എ പി അജികുമാര്‍, എസ് സി പി ഓ അജിത് പ്രസാദ്, സിപിഓ മാരായ ജ്യോതിഷ് കുമാര്‍, ഡി അമല്‍രാജ്, എസ് അനില്‍, ആര്‍ അര്‍ജുന്‍, ആര്‍ അരുണ്‍ രാജ്, ആര്‍ വിഷ്ണുരാജ്, എം പ്രിയേഷ്, കെ ആര്‍ പ്രബീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…