സീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തില്‍ കോടികളുടെ അഴിമതിക്ക് നീക്കമെന്ന്: വ്യാജരേഖ ചമച്ച് നിര്‍മാണം തുടങ്ങാനുള്ള പദ്ധതി പൊളിച്ച് കോണ്‍ഗ്രസ്: കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എയ്‌ക്കെതിരേ ആരോപണവുമായി മണ്ഡലം കമ്മറ്റി

0 second read
Comments Off on സീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തില്‍ കോടികളുടെ അഴിമതിക്ക് നീക്കമെന്ന്: വ്യാജരേഖ ചമച്ച് നിര്‍മാണം തുടങ്ങാനുള്ള പദ്ധതി പൊളിച്ച് കോണ്‍ഗ്രസ്: കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എയ്‌ക്കെതിരേ ആരോപണവുമായി മണ്ഡലം കമ്മറ്റി
0

പത്തനംതിട്ട: സീതത്തോട് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിന്റെ മറവില്‍ കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയും കൂട്ടരും ചേര്‍ന്ന് വന്‍ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി രംഗത്ത്. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭൂമിയുടെ സര്‍വേ നമ്പരുകള്‍ ഉപയോഗിച്ച് വ്യാജ പെര്‍മിറ്റ് നിര്‍മിച്ച് നടത്തുന്ന തട്ടിപ്പിനുള്ള തെളിവുകള്‍ സഹിതം കോണ്‍ഗ്രസ് സീതത്തോട് മണ്ഡലം പ്രസിഡന്റ് രതീഷ് കെ. നായര്‍ വിജിലന്‍സിന് പരാതി നല്‍കി.

സീതത്തോട് ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റിനുള്ളിലാണ് പുതുതായി ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നത്. പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും 8.79 കോടി ചെലവഴിച്ച് വ്യാപാര സമുച്ചയം പണിയാനാണ് കേരള ഭവന നിര്‍മ്മാണ ബോര്‍ഡ് കഴിഞ്ഞ ജൂണില്‍ ഡിപിആര്‍ തയാറാക്കിയത്. ഭവന നിര്‍മ്മാണ ബോര്‍ഡിന് കരാര്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചത് ജനീഷ്‌കുമാര്‍ എം.എല്‍.എയായിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ താല്‍പര്യ പ്രകാരം പദ്ധതിയില്‍ മാറ്റം വരുത്തി. യഥാക്രമം 141, 241 പേരെ ഉള്‍ക്കൊള്ളാവുന്ന രണ്ടു തീയറ്ററുകള്‍ കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലായി ക്രമീകരിച്ചു. ഇതോടെ പദ്ധതി തുക 16.93 കോടിയായി ഉയര്‍ന്നു.

ഡിപിആര്‍ അംഗീകരിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തിന് ഉടമസ്ഥാവകാശം തെളിയിക്കുന്ന കൈവശരേഖ പഞ്ചായത്തിന് ഉണ്ടായിരുന്നില്ല. ഇതിനെതിരെ വിവരാവകാശവും പരാതിയും ഉയര്‍ന്നപ്പോള്‍ എംഎല്‍എ താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധമായി കൈവശരേഖ തരപ്പെടുത്തിയെന്ന് രതീഷ് പറയുന്നു.

അഞ്ചുനിലകളായി 30000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ പഞ്ചായത്തിന്റെയോ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസിന്റെയോ മറ്റ് ഏജന്‍സികളുടെയോ അംഗീകാരം ഭവന നിര്‍മ്മാണ ബോര്‍ഡിനു നല്‍കിയിട്ടില്ല. പിഡബ്ല്യുഡിപഞ്ചായത്ത് റോഡുകളില്‍ നിന്നും കൃത്യമായ അകലം പാലിക്കാതെയും മറ്റു കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ പാലിക്കാതെയുമാണ് നിര്‍മ്മാണം നടത്താന്‍ പോകുന്നതെന്നാണ് ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. കെട്ടിട നിര്‍മ്മാണ ചട്ടം പരിപാലിക്കേണ്ടവര്‍ തന്നെ ലംഘനം നടത്തുന്ന പദ്ധതിയായി ഇത് മാറുകയാണ്. ഇതു സംബന്ധിച്ച പരാതി ചീഫ് ടൗണ്‍പ്ലാനര്‍ (വിജിലന്‍സ്) ക്ക് നല്‍കിയിട്ടുണ്ട്.

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിനെ മറയാക്കി അഴിമതി നടത്താനുള്ള എംഎല്‍എയുടെയും കൂട്ടാളികളുടെ ശ്രമം തകര്‍ക്കുക തന്നെ ചെയ്യുമെന്ന് രതീഷ് പറഞ്ഞു. പദ്ധതി തുക വര്‍ധിപ്പിക്കുവാനായി രണ്ടു തീയറ്റര്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അതിന്റെ ഉള്‍വശക്രമീകരണത്തിനായി മാത്രം 5.50കോടി രൂപ തിരുവനന്തപുരം ആസ്ഥാനമായ ഒരു കമ്പനിയുടെ ക്വട്ടേഷന്‍ പ്രകാരം എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയതായി ഡിപിആറില്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി പൊരുത്തക്കേടുകള്‍ ഇതില്‍ കാണാന്‍ കഴിയും.

വിവരാവകാശ അപേക്ഷകള്‍ നല്‍കിയതിനുശേഷമാണ് രേഖകള്‍ ഇല്ലാത്ത ഭൂമിയുടെ പേരില്‍ വ്യാജ സര്‍വേ നമ്പറില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഉണ്ടാക്കിയത് അഴിമതി പുറത്ത് അറിയാതിരിക്കുവാനുള്ള വ്യഗ്രതയിലാണ്. പഞ്ചായത്ത് ഓഫീസില്‍ പെര്‍മിറ്റ് സംബന്ധമായ ഒരു രേഖയും ഇല്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചപ്പോള്‍ ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും ലഭിച്ച കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിലും പ്ലാനുകളിലും കാണിച്ചിരിക്കുന്ന എസ്31258 /22എന്ന പെര്‍മിറ്റ് നമ്പര്‍ വ്യാജമാണ്. അപേക്ഷ സ്വീകരിച്ചതായി പറഞ്ഞിരിക്കുന്ന 08/01/2022 രണ്ടാം ശനിയാഴ്ചയും. അപേക്ഷാ നമ്പറും വ്യാജവുമാണ്. ഇതില്‍ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തിന്റേതായി പറയുന്ന 260/1എന്ന സര്‍വേ നമ്പര്‍ നിലവില്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടം പ്രവര്‍ത്തിക്കുന്ന ഭൂമിയുടേതും 1091/2 ആങ്ങമുഴി ഗവ.ആശുപത്രി പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെതും, 246/6 എന്നത് വില്ലേജ് രേഖകളില്‍
ഇല്ലാത്തതുമാണ്. പെര്‍മിറ്റില്‍ ഒപ്പിട്ടിരിക്കുന്ന സെക്രട്ടറി അന്നേദിവസം(25/05/2022) അവധി ആണെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. ഭവന നിര്‍മ്മാണ ബോര്‍ഡ് 08/08/22ല്‍ ഡിപിആര്‍ സമര്‍പ്പിച്ച് പഞ്ചായത്ത് ഭരണസമിതി 06/09/22ല്‍ ഭരണാനുമതി നല്‍കിയ പദ്ധതിക്ക് മൂന്നര മാസം മുന്‍പ്തന്നെ 25/05/22 ല്‍ സെക്രട്ടറി കെട്ടിട നിര്‍മ്മാണ അനുമതി നല്‍കിയതായാണ് പെര്‍മിറ്റില്‍ കാണുന്നത്.

എന്തിനുവേണ്ടി ആരുടെ നിര്‍ദ്ദേശപ്രകാരം വ്യാജ പെര്‍മിറ്റ് നിര്‍മിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് തിരുവല്ല ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരെ പ്രതികളാക്കി സംസ്ഥാന വിജിലന്‍സ് മേധാവിക്ക് തെളിവുകള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

വിദൂര ഭാവിയില്‍ പോലും ഒരുതരത്തിലും ലാഭമുണ്ടാകാനുതകാത്ത പദ്ധതി ഗ്രാമപഞ്ചായത്തിന് വളരെയേറെ നഷ്ടം ഉണ്ടാക്കുന്ന ഒരു വെള്ളാനയായിത്തീരുമെന്ന് രതീഷ് പറയുന്നു. റോഡ് നിരപ്പില്‍ നിന്നും 6 അടി ഉയര്‍ന്ന് രണ്ടു നിലകളിലായി ചെറുതും വലുതുമായ 28 മുറികള്‍ മാത്രമാണ് ഈ വാണിജ്യസമുച്ചയത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കായി ഉള്ളത്. പകുതിയിലേറെയും 100 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ മാത്രം വിസ്തീര്‍ണ്ണം ഉള്ളവ. ഏകദേശം മൊത്തം വിസ്തീര്‍ണത്തിന്റെ 20% . ഒരു വര്‍ഷം മുന്‍പ് പൊളിച്ചു നീക്കിയ കെട്ടിടത്തില്‍ നിന്നും ലഭിച്ചിരുന്ന വരുമാനം പോലും 17 കോടി മുടക്കി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ നിന്നും പഞ്ചായത്തിന് ലഭിക്കില്ല.

എംഎല്‍എയും പഞ്ചായത്ത് ഭരണ നേതൃത്വവും പണം സമ്പാദനത്തിനായാണ് നാടിന് അനുയോജ്യമല്ലാത്ത ഒന്നിലധികം തീയറ്റര്‍ കൂടി ഉള്‍പ്പെടുത്തി പദ്ധതി തുക ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതിനായി പഞ്ചായത്ത് ഭവന നിര്‍മ്മാണ ബോര്‍ഡുമായി ഏര്‍പ്പെട്ടിട്ടുള്ള വ്യക്തതയില്ലാത്ത കരാര്‍ പ്രകാരം നാലു കോടിയോളം രൂപ ബോര്‍ഡിന് കൈമാറുവാന്‍ ഉള്ള നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ വിയോജനം ഒന്നിലധികം തവണ ഭരണസമിതി യോഗങ്ങളില്‍ രേഖാമൂലം നല്‍കുകയും സെക്രട്ടറിമാരും തങ്ങളുടെ വിയോജനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തന്മൂലം പണം നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത സെക്രട്ടറിമാര്‍ക്കെതിരെ എംഎല്‍എയും പ്രസിഡന്റും മാനസിക പീഡനം നടത്തിയത് കാരണം ഒരാള്‍ വന്ന് മൂന്നുമാസം തികയും മുമ്പ് സ്ഥലംമാറ്റം വാങ്ങി പോവുകയും പിന്നീട് വന്ന സെക്രട്ടറി കഴിഞ്ഞ ദിവസം അവധിയില്‍ പ്രവേശിക്കുകയും ചെയ്തു.

ഇപ്പോള്‍ ചുമതലയിലുള്ള അസിസ്റ്റന്റ് സെക്രട്ടറിയും ബോര്‍ഡിന് പണം നല്‍കാനായി മാത്രം വിളിച്ച് ചേര്‍ന്ന അടിയന്തര കമ്മറ്റിയിലും വിയോജനം രേഖപ്പെടുത്തിയിട്ടുണ്ട്. വികസനത്തിന്റെ പേര് പറഞ്ഞ് പഞ്ചായത്തിന്റെ പണം കൊള്ളയടിക്കാന്‍ വ്യാജ നിര്‍മ്മാണ പെര്‍മിറ്റ് ഉണ്ടാക്കി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി നാടിന് യോജിച്ചതല്ലാത്ത പദ്ധതികളുമായി മുന്നോട്ടു പോയാല്‍ ശക്തമായ പ്രതിഷേധവും കോടതി നടപടികളുമായി കോണ്‍ഗ്രസ് സീതത്തോട് മണ്ഡലം കമ്മിറ്റി അതിനെ നേരിടുമെന്ന് രതീഷ് പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …