
പാലക്കാട്: വയോധികനെയും മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതിയായ യുവാവിനെയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണ വിധേയനായ മീനാക്ഷിപുരം മുന്‍ എസ്എച്ച്ഓ പി.എം. ലിബിയെ സസ്പെന്‍ഡ് ചെയ്തു. ഉത്തരമേഖലാ ഐജി നീരജ് കുമാര്‍ ഗുപ്തയാണ് സസ്പെന്ഷന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ചായക്കട നടത്തുന്ന 57 കാരനെയാണ് ലിബി ക്വാര്‍ട്ടേഴ്സില്‍ വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനശ്രമം നടത്തിയത്. വഴിയരികില്‍ വച്ച് കണ്ട വയോധികനോട് ക്വാര്‍ട്ടേഴ്സില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭയന്നു പോയ ഇയാള്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോള്‍ ഇന്‍സ്പെക്ടര്‍ നിക്കര്‍ മാത്രം ധരിച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്നു. പിന്നീടും പീഡന ശ്രമം ഉണ്ടായി. ഇന്‍സ്പെക്ടര്‍ വിളിക്കുമ്പോഴൊക്കെ ചെല്ലാന്‍ ആവശ്യപ്പെട്ടു. വയോധികന് ചെല്ലാതെ വന്നതോടെ ഫോണില്‍ വിളിച്ചു. പിന്നീട് താമസസ്ഥലത്ത് ചെന്ന് ഭീഷണി മുഴക്കി. ഇതോടെ വയോധികന്റെ മകന് പരാതി നല്കി. എന്നാല്‍, ലിബിക്കെതിരായ പരാതി ഒതുക്കുകയാണ് ആദ്യം പോലീസ് ചെയ്തത്. സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലിബിയെ ഡിസിആര്‍ബിയിലേക്ക് മാറ്റി. പിന്നീട് നടന്ന അന്വേഷണത്തില്‍ സമാനമായ സംഭവങ്ങള്‍ വെറെയുമുണ്ടെന്ന് വെളിവായി. മെത്താഫിന്‍ എന്ന മയക്കു മരുന്നു കേസിലെ പ്രതിയായ യുവാവിനെ ക്വാര്‍ട്ടേഴ്സില്‍ കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്നും പറയുന്നു. കേസിലെ വകുപ്പുകള്‍ ഇളവ് ചെയ്തു കൊടുത്തതിനാല്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചുവത്രേ.
വര്‍ക്കല അയിരൂര്‍ എസ്എച്ച്ഓ ആയിരുന്ന ജയസനലും സമാനമായ കുറ്റകൃത്യത്തില്‍ സസ്പെന്‍ഷനിലാണ്. ഇയാള്‍ പീഡിപ്പിച്ചത് പോക്സോ കേസിലെ പ്രതിയെ ആണ്. പത്തനംതിട്ട പുത്തന്‍പീടിക സ്വദേശിയായ ലിബി നിലവില്‍ കൊട്ടാരക്കരയാണ് താമസിക്കുന്നത്. പത്തനംതിട്ട എആര്‍ ക്യാമ്പില്‍ പോലീസുകാരനായിരിക്കേ ടെസ്റ്റ് എഴുതി എസ്ഐയായി. നിരവധി ആരോപണങ്ങള്‍ ഇയാള്‍ക്കെതിരേ ഉണ്ടായിട്ടുണ്ട്. ആറന്മുള, പമ്പ എന്നിവിടങ്ങളില്‍ എസ്എച്ച്ഓ ആയി. കേസുകള്‍ അട്ടിമറിച്ചതിന് വകുപ്പുതല നടപടികള്‍ നേരിടേണ്ടി വന്നു. ആറന്മുളയില് എസ്എച്ച്ഓ ആയി മൂന്നു ദിവസം മാത്രമാണ് ഇരുന്നത്. പിന്നീട് വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയ ഇയാളെ അവിടേക്ക് സ്വീകരിച്ചില്ല. ദിവസങ്ങളോളം പോസ്റ്റിങ് ഇല്ലാതെ നിന്നു. നിരവധി അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്നതിനാലാണ് വിജിലന്‍സ് ഇയാളെ തഴഞ്ഞത്. അവസാനം മീനാക്ഷിപുരത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു.