
കൊല്ലം: സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപകര്‍ക്കിടയിലെ വിഭാഗീയത അതിരു വിട്ടു. കായികാധ്യാപികയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് സഹാധ്യാപകര്‍ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അശ്ലീല സന്ദേശമയച്ചു. പോലീസ് അന്വേഷണത്തില്‍ സത്യം പുറത്തു വന്നതോടെ പ്രതികളായ അധ്യാപകര്‍ ഒളിവില്‍. പരാതി നല്കിയ അധ്യാപികയെയും മറ്റൊരു അധ്യാപകനെയും പ്രതികള്‍ക്കൊപ്പം സസ്പെന്‍ഡ് ചെയ്ത് സ്കൂള്‍ മാനേജ്മെന്റ്.
സിപിഎം ജില്ലാ കമ്മറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ് സ്കൂള്‍. ഇവിടെ കായികാധ്യാപികയായ കെ.എസ്. സോയയാണ് പരാതിക്കാരി. അന്തരിച്ച മുതിര്‍ന്ന നേതാവ് ഇ. കാസിമിന്റെ മകളാണ് സോയ. അധ്യാപികയുടെ ഫോണ്‍ മോഷ്ടിച്ച് വാട്സാപ്പ് ഗ്രൂപ്പുകളില്‍ സ്കൂളിലെ അധ്യാപകരെയും സിപിഎം നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സന്ദേശം അയച്ചത് അധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ്, തേവലക്കര സ്വദേശി സാദിയ എന്നിവരാണെന്ന് ശാസ്താംകോട്ട പോലീസ് അന്വേഷിച്ച് കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുകസ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ ഭാരവാഹിയും ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ പി.കെ. ഗോപനാണ് സ്കൂള്‍ മാനേജര്‍. ഇയാളുടെ ബന്ധുവാണ് പ്രതി സ്ഥാനത്തുള്ള പ്രജീഷ്. സംഭവം വിവാദമായതിന് പിന്നാലെ പ്രതികള്‍ക്കൊപ്പം പരാതിക്കാരി സോയയെയും മറ്റൊരു അധ്യാപകന് സി.എസ്. പ്രദീപിനെയും മാനേജര്‍ സസ്പെന്‍ഡ് ചെയ്തു. സ്കൂളിലെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാരണം പറഞ്ഞാണ് സസ്പെന്ഷന്.
പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പരാതിക്കാരി അടക്കമുളള അധ്യാപകരുടെ സസ്പെന്ഷന് എന്ന് പറയുന്നു. സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണ് ഇതിന് കാരണം. സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്സ്, ഗേള്‍സ് ഹൈസ്കൂളുകളിലെ നിയമനങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെയും പോഷക സംഘടനാ നേതാക്കളെയുമാണ് പരിഗണിക്കുന്നത്. നിയമനങ്ങളുടെ വീതം വയ്പിനെ ചൊല്ലി പാര്‍ട്ടി ഘടകങ്ങളിലും തര്‍ക്കം നിലനില്ക്കുന്നു.
ഏറെ നാളായി അധ്യാപകര്‍ പല ഗ്രൂപ്പുകളായിട്ടാണ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കിടയിലുള്ള തര്‍ക്കവും വൈരാഗ്യവുമാണ് ഫോണ്‍ മോഷണത്തിലും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതിലും കലാശിച്ചതെന്നാണ് പോലീസ് നല്കുന്ന വിവരം. കെഎസ്ടിഎ, സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് സന്ദേശം ഇട്ടത്. ഫോണ്‍ നഷ്ടമായ വിവരം അറിഞ്ഞപ്പോള്‍ തന്നെ അധ്യാപിക സിം ബ്ലോക്ക് ചെയ്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംശയ നിഴലിലുള്ള അധ്യാപകരായ പ്രജീഷും സാദിയയും പോലീസ് മൊഴിയെടുക്കാന്‍ വിളിച്ചിട്ടും ചെല്ലാതെ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചു.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങളും ഫോണുകളും സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ച ശേഷമാണ് പ്രജിഷ്, സാദിയ എന്നിവരെ പ്രതികളാക്കി പോലീസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൊടുത്തത്. സംഭവത്തിന് ശേഷം പ്രതികള്‍ ഫോണ്‍ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തു.