
തിരുവല്ല: കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടിയിലായ തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന് സ്റ്റാലിനെ സസ്പെന്‍ഡ് ചെയ്തത് ആറു ദിവസത്തിന് ശേഷം മുന്‍കാല പ്രാബല്യത്തോടെ. കഴിഞ്ഞ മൂന്നിന് വൈകിട്ടാണ് മാലിന്യസംസ്കരണ കമ്പനി ഉടമയില്‍ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നാരായണന് സ്റ്റാലിനും ഓഫീസ് അസിസ്റ്റന്റ് ഹസീന ബീഗവും വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്. ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിച്ചാല്‍ ഒന്നുകില്‍ അന്ന് തന്നെ അല്ലെങ്കില്‍ പിറ്റേന്ന് സസ്പെന്‍ഡ് ചെയ്യപ്പെടും. മന്ത്രി സജി ചെറിയാന്റെ വലംകൈ എന്ന് അറിയപ്പെടുന്ന നാരായണന് സ്റ്റാലിനെ മാര്‍ച്ച് മൂന്നിനാണ് വിജിലന്‍സ് പിടിച്ചത്. സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് വന്നത് ഇന്നലെയും.
ഇവിടെയാണ് നാരായണന്റെ സ്വാധീനം പുറത്തു വരുന്നത്. ഇയാള്‍ വീമ്പിളക്കിയിരുന്ന സര്‍ക്കാരിലും മന്ത്രിയിലും ഉള്ള സ്വാധീനം വീണ്‍വാക്കായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടിയാല്‍ അപ്പോള്‍ തന്നെ വിവരം മേലധികാരിക്ക് റിപ്പോര്‍ട്ട് ചെയ്യും. പിടിയിലായ ഉദ്യോഗസ്ഥനെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്യുക കൂടി ചെയ്താല്‍ അപ്പോള്‍ തന്നെ സസ്പെന്‍ഷനുമുണ്ടാകും. ഇവിടെ ഇതൊന്നും നടന്നില്ല. വിജിലന്‍സ് പിടിയിലായ സമയം തന്നെ വിവരം വിജിലന്‍സ് ഡിവൈ.എസ്.പി കൊല്ലം നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടറെയും പിറ്റേന്ന് സംസ്ഥാന നഗരകാര്യ ഡയറക്ടറെയും അറിയിച്ചിരുന്നു. പിറ്റേന്ന് സെക്രട്ടറിയെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സ്വാഭാവികമായും രണ്ടാം ദിവസം സെക്രട്ടറി സസ്പെന്‍ഷനിലാകേണ്ടതാണ്. പക്ഷേ, അതുണ്ടായില്ല. മാര്‍ച്ച് ഒമ്പത് വരെ സെക്രട്ടറിയുടെ സസ്പെന്ഷന് നീട്ടിക്കൊണ്ടു പോയത് ഇയാളെ മന്ത്രി തലത്തില്‍ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പറയുന്നത്.
വിജലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് ഇന്നലെയാണ് കിട്ടിയതെന്നും അത് കിട്ടാതെ സസ്പെന്ഷന് ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്നുമുളള വിചിത്രവാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില്‍ മാര്‍ച്ച് മൂന്നു മുതല്‍ മുന്‍കാല പ്രാബല്യം പറഞ്ഞിട്ടുണ്ട്.
ഒരേ നമ്പരില്‍ രണ്ട് ബൈക്ക്: മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
കൈക്കൂലിക്കേസില്‍ അറസ്റ്റിലായ നാരായണന് സ്റ്റാലിന്റെ തിരുവനന്തപുരത്തെ വസതിയില്‍ നിന്നും ഒരേ നമ്പരില്‍ രണ്ട് ബൈക്ക് കണ്ടെത്തിയ സംഭവത്തില്‍ മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ഒരു ബൈക്കിന്റെ നമ്പര്‍ വ്യാജമാണ്. വ്യാജരേഖ ചമച്ചതിനും മോഷണത്തിനുമാണ് കേസ്. വ്യാജനമ്പരുള്ള ബൈക്ക് മോഷ്ടിച്ചതാണെന്നും സംശയിക്കുന്നു.
കോടികളുടെ അനധികൃത സമ്പാദനം സ്വന്തം പേരിലും ബിനാമി പേരിലും: ബിജു രമേശിനോടും കൈക്കൂലി ചോദിച്ചു
നാരായണന്റെ അനധികൃത സമ്പാദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് തുടരന്വേഷണം നടത്തിയ വിജലന്‍സ് സംഘം. തിരുവനന്തപുരത്തെ അബ്കാരി ബിജു രമേശിനോട് രണ്ടു ലക്ഷം രൂപയാണ് നേരിട്ട് ഇയാള്‍ കൈക്കൂലി ചോദിച്ചത്. 2015 ല്‍ അതില്‍ ന്റെ പേരില്‍ ഇയാള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, കേസ് അന്വേഷിച്ചവര്‍ തന്നെ അട്ടിമറിച്ചു. അനധികൃത സമ്പാദനത്തിന് മറ്റൊരു അന്വേഷണം കൂടി നടന്നു വരുന്നതിനിടെയാണ് ഇപ്പോള്‍ കൈക്കൂലി കേസില്‍ പിടിയിലായിരിക്കുന്നത്. രണ്ടു ലക്ഷം രൂപയില്‍ കുറഞ്ഞ കൈക്കൂലി നാരായണന് വാങ്ങിയിരുന്നില്ല. തിരുവല്ലയില്‍ ഒരു കാര്യം ശരിയാക്കുന്നതിന് 50 ലക്ഷം ഇയാള്‍ കൈക്കൂലി ചോദിച്ചതിന്റെ തെളിവുകള്‍ വിജിലന്‍സ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അമ്പലപ്പുഴയിലെ വീട്ടില്‍ നിന്ന് വസ്തു ഇടപാടിന്റെ അഞ്ച് ആധാരമാണ് കണ്ടെടുത്തത്. ഇതിനെല്ലാം കൂടി കോടികള്‍ വിലമതിക്കും. നെടുമങ്ങാട് ഒരു വസ്തു രണ്ടു കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. രേഖകളില്‍ 1.20 കോടിയാണ് കാണുന്നത്. പിടിയിലാകുന്ന സമയം 60 ലക്ഷം രൂപ ഈ ഇടപാടിന് ഉറപ്പിച്ചിരുന്നു. കളമശേരി, നെടുമങ്ങാട്, ചെങ്ങന്നൂര്‍ തുടങ്ങി ഇയാള്‍ ജോലി ചെയ്തിരുന്ന മുഴുവന്‍ മേഖലകളിലും കൈക്കൂലി വാങ്ങിയെന്ന് പരാതി ഉയര്‍ന്നിരുന്നു. അനധികൃത സമ്പാദ്യത്തിനുള്ള വിജിലന്‍സ് കേസ് അട്ടിമറിക്കുന്ന കാര്യത്തില്‍ വരെ ശക്തനായിരുന്നു ഇയാള്‍ എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തി. ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം വിജിലന്‍സ് ഇയാളെ കുടുക്കാന്‍ വല വിരിച്ചിരുന്നു. പിടിയിലായത് തിരുവല്ലയില്‍ വച്ചാണെന്ന് മാത്രം.