
തിരുവല്ല: രണ്ട് മുറി വീട്. അവിടെ ആകെയുള്ളത് രണ്ട് എല്‍ഇഡി ബള്‍ബും രണ്ടു ഫാനും മാത്രം. പക്ഷേ, വന്നിരിക്കുന്ന ദൈ്വമാസ വൈദ്യുതി ബില്‍ 17044 രൂപ. പരാതി ചെന്നപ്പോള്‍ കെഎസ്ഇബിയുടെ ഡമ്മി മീറ്റര്‍ പരീക്ഷണം. ഡമ്മി പരീക്ഷയില്‍ വിജയം കെ.എസ്.ഇബിക്ക്. ബില്‍ തുക അടച്ചേ തീരുവെന്ന് അവര്‍ക്ക് നിര്‍ബന്ധം. ഹൃദ്രോഗിയായ മാതാവ് അടക്കമുള്ള നിര്‍ധന കുടുംബത്തിന് ഇനി എന്നും ഇരുട്ടില്‍ കഴിയാന്‍ വിധി. ബില്ല് നല്‍കിയതിന് പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.
പെരിങ്ങര പഞ്ചായത്ത്12ാം വാര്‍ഡില്‍ ആലഞ്ചേരില്‍ വീട്ടില്‍ വിജയനും കുടുംബത്തിനുമാണ് കെഎസ്ഇബി മണിപ്പുഴ സെക്ഷന്‍ അപ്രതീക്ഷിത ഇരുട്ടടി നല്‍കിയത്. വിജയനും ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും 80 വയസോളം പ്രായമുള്ള ഹൃദ്രോഗിയായ മാതാവുമാണ് വീട്ടില്‍ താമസിക്കുന്നത്. വിജയന്റെ ജ്യേഷ്ഠ സഹോദരന് രമേശിന്റെ പേരിലാണ് കണക്ഷന് എടുത്തിരിക്കുന്നത്. പ്രതിമാസം 500 രൂപയില്‍ താഴെ മാത്രം ബില്ല് ലഭിച്ചിരുന്ന കൂലിപ്പണിക്കാരനായ വിജയന് രണ്ടാഴ്ച മുമ്പാണ് 17044 രൂപയുടെ ബില്ല് മൊബൈല്‍ മുഖേന ലഭിക്കുന്നത്.
ഇതേ തുടര്‍ന്ന് വിജയന് കാവുംഭാഗത്തെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ പരാതി നല്കി. അംഗീകൃത ഇലക്ട്രിഷ്യനെ കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ഫോട്ടോയും എടുത്തു നല്കാന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. വീട് പരിശോധിച്ച ഇലക്ട്രീഷ്യന് വയറിങ് തകരാറുകള്‍ ഇല്ലെന്ന് അറിയിച്ചു. തുടര്‍ന്ന് മീറ്ററിന്റെ ഫോട്ടോയെടുത്ത് വിജയന് വീണ്ടും കെഎസ്ഇബി ഓഫീസില്‍ എത്തി. രണ്ട് ദിവസങ്ങള്‍ക്കകം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി വിജയന്റെ നിലവിലുള്ളതിന് പുറമേ മറ്റൊരു മീറ്റര്‍ കൂടി ബോര്‍ഡില്‍ സ്ഥാപിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും എത്തിയ ഉദ്യോഗസ്ഥര്‍ പഴയ മീറ്ററിന് തകരാറില്ല എന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റര്‍ തിരികെ കൊണ്ടുപോയി.
ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ രണ്ട് ലൈന്മാന്മാര് എത്തി വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത്. മാതാവിന്റെ ആരോഗ്യ നില മോശമാണെന്നും മക്കളുടെ പരീക്ഷാക്കാലം കൂടി ആയതിനാലും വൈദ്യുതി ബന്ധം വിച്ഛേദിക്കരുത് എന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല എന്ന് വിജയന് പറയുന്നു. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന തനിക്ക് ഭീമമായ ഈ തുക അടയ്ക്കാന്‍ നിര്‍വാഹമില്ലെന്നും പ്രശ്നം പരിഹരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം എന്നതുമാണ് ഈ കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ ഇത് സംബന്ധിച്ച് കെഎസ്ഇബി മണിപ്പുഴ സെക്ഷനിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്.