
പത്തനംതിട്ട: ജില്ലയില്‍ ഏറ്റവുമധികം കുടിവെള്ളക്ഷാമം നേരിടുന്ന
പഞ്ചായത്തുകളിലൊന്നാണ് നാറാണംമൂഴി. ഡിസംബര്‍ ഒടുവില്‍ ആകുമ്പോഴേക്കും ഇവിടെ മിക്കവാറും പ്രദേശങ്ങളില്‍ വെള്ളം വറ്റും. പിന്നെ കുടിക്കാനും കുളിക്കാനുമൊക്കെയുള്ള വെള്ളം കാശ് കൊടുത്ത് വാങ്ങണം. ആയിരം രൂപ കൊടുത്താലാണ് രണ്ടായിരം ലിറ്റര്‍ വെള്ളം കിട്ടുക. വലിയപതാല്‍ കടാമുള ജെസിക്കും ഭര്‍ത്താവ് സാബുവിനും കുടിവെള്ളം കിട്ടാക്കനിയാണ്. പണം കൊടുത്ത് വെള്ളം വാങ്ങാന്‍ തക്ക വരുമാനമില്ല. എന്നാല്‍, ഇനി ഒരു കിണര്‍ കുത്താമെന്ന് വച്ചാല്‍ വന്‍ തുക ചെലവാകും. അങ്ങനെ സ്വയം ഒരു കിണര്‍ കുത്താന്‍ ദമ്പതികള്‍ തീരുമാനിക്കുന്നു. വിവരം തൊഴിലുറപ്പ് സൈറ്റില്‍ അറിഞ്ഞു. ജെസിയുടെ കിണറെന്നാല്‍ നമ്മുടെ കിണറല്ലേടീ എന്ന ഒറ്റച്ചോദ്യം. തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മ ഓടിയെത്തി.
നാറാണംമൂഴി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ വലിയപതാലിലാണ് പെണ്‍കൂട്ടായ്മയുടെ ഒത്തുചേരലില്‍ കിണര്‍ നിര്‍മ്മാണം ആരംഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളായ ബിന്ദു അനിയന്‍, തുളസി, സ്‌റ്റെല്ല, കൊച്ചുമോള്‍, ഡി. മരിയ, ഉഷാകുമാരി, എ.എം. ബിന്ദു, സിസിലി, അനു, റെജിമോള്‍, ലീലാമ്മ, രാധാമണി, കുഞ്ഞമ്മ കുഞ്ഞുമോന്‍ എന്നിവരാണ് കിണര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. പത്തടിയോളം താഴ്ചയില്‍ നിന്നും ഇവര്‍ മണ്ണെടുത്തു നീക്കി. കുറച്ച് കല്ല് ഇളക്കി മാറ്റുന്നതിനുള്ള പ്രയാസം നേരിട്ടെങ്കിലും അവസാനം വെള്ളം കണ്ടു. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലമാണിവിടം. ജലവിതരണ പൈപ്പുകള്‍ വഴി മുന്‍പ് കുടിവെള്ളം എത്തിയിരുന്നെങ്കിലും റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പൈപ്പുകള്‍ തകര്‍ന്നിരുന്നു. പുതിയ പദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ ഇടുന്ന ജോലി വാഹമുക്ക്, അച്ചടിപ്പാറ മേഖലകളില്‍ പൂര്‍ത്തീകരിച്ചെങ്കിലും ഇവിടെ ഒന്നുമായിട്ടില്ല. നിശ്ചയ ദാര്‍ഢ്യം ഫലം കണ്ടപ്പോള്‍ നാടിനു മൊത്തം അഭിമാനമായിരിക്കുകയാണ് ഈ പെണ്‍കരുത്ത്.
സഹപ്രവര്‍ത്തകരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്ന് ജെസി പറയുന്നു. നാലു മീറ്റര്‍ താഴ്ചയിലാണ് ഇപ്പോള്‍ ജലം കണ്ടത്. അത് സമൃദ്ധമായി കിട്ടണമെങ്കില്‍ ഏഴു മീറ്ററെങ്കിലും കുഴിക്കണം. പാറയും മണ്ണും കഠിനമാണ്. എന്നാല്‍പ്പോലും ഏഴു മീറ്ററെന്ന ലക്ഷ്യത്തിലെത്തുമെന്ന് തൊഴിലാളികളും പറയുന്നു.