കാര്‍ത്തിക്ക് റോയല്‍സിനൊപ്പം പന്തെറിയുന്നു: സമഗ്ര ശിക്ഷ കേരള അവാര്‍ഡ് പ്രിയ പി. നായര്‍ക്ക്: അയിരൂര്‍ കഥകളി ഗ്രാമത്തിന് അഭിമാന നേട്ടങ്ങളായി ഇവര്‍

0 second read
Comments Off on കാര്‍ത്തിക്ക് റോയല്‍സിനൊപ്പം പന്തെറിയുന്നു: സമഗ്ര ശിക്ഷ കേരള അവാര്‍ഡ് പ്രിയ പി. നായര്‍ക്ക്: അയിരൂര്‍ കഥകളി ഗ്രാമത്തിന് അഭിമാന നേട്ടങ്ങളായി ഇവര്‍
0

കോഴഞ്ചേരി: സാമൂഹിക വിദ്യാഭ്യാസ കായിക രംഗങ്ങളില്‍ മികച്ച നേട്ടവുമായി അയിരൂര്‍ കഥകളി ഗ്രാമം. രാജസ്ഥാന്‍ റോയല്‍സിനൊപ്പം പന്തെറിയാന്‍ കാര്‍ത്തിക്കിന് അവസരം ലഭിച്ചപ്പോള്‍ സംസ്ഥാനത്തെ മികച്ച ഭിന്നശേഷി അധ്യാപികക്കുള്ള സമഗ്ര ശിക്ഷാ കേരളയുടെ അവാര്‍ഡിന് പ്രിയ പി. നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. അയിരൂര്‍ കഥകളി ഗ്രാമം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായരുടെ മകളാണ് പ്രിയ. ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം പ്രീത ബി. നായരുടെ മകനാണ് രാജസ്ഥാനൊപ്പം ചേര്‍ന്നിട്ടുള്ള കാര്‍ത്തിക്.

ലോക താരങ്ങള്‍ക്ക് നേരെ പന്തെറിയാന്‍ ആണ് കാര്‍ത്തിക്കിന് വീണ്ടും നിയോഗം ഉണ്ടായിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം പന്തെറിയാനാണ് അയിരൂര്‍ കക്കൂഴേത്ത് വീട്ടില്‍ കാര്‍ത്തിക് ബി. നായര്‍ക്ക് അവസരം കൈവന്നിട്ടുള്ളത്.
മലയാളി താരം സഞ്ജു സാംസണ്‍ ഐ.പി.എല്ലില്‍ നയിക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. പ്രധാന ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നില്‍ നെറ്റില്‍ പന്തെറിയാനാണ് കാര്‍ത്തികിന് അവസരം ലഭിച്ചിരിക്കുന്നത്. ഗുവാഹത്തിയിലെ പരിശീലന മത്സരത്തിലെ പ്രകടനം വിലയിരുത്തിയാണ് നെറ്റ് ബോളറായി കാര്‍ത്തിക്കിനെ രാജസ്ഥാന്‍ ടീം ഒപ്പം ചേര്‍ത്തത്.

പോണ്ടിച്ചേരി പ്രീമിയര്‍ ലീഗിലും പത്തനംതിട്ട ജില്ലാ ടീമിനുവേണ്ടിയും നേരത്തെ കാര്‍ത്തിക് കളിച്ചിട്ടുണ്ട്. കേരള രഞ്ജി ടീമിന്റെ മുന്‍ ക്യാപ്റ്റനായ റൈഫി വിന്‍സന്റ് ഗോമസിന്റെ ശിക്ഷണത്തില്‍ പരിശീലനം നടത്തിയിട്ടുള്ള കാര്‍ത്തിക്കിന് തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലെ ബിരുദ പഠന കാലം മുതല്‍ സഞ്ജു സാംസണെ പരിചയമുണ്ട്. സ്പിന്‍ ബോളറായ കാര്‍ത്തിക് അന്ന് സഞ്ജുവിനെതിരെയും പന്തെറിഞ്ഞിട്ടുണ്ട്. അച്ഛന്‍ ബാലചന്ദ്രന്‍ നായരുടെയും സാമൂഹിക പ്രവര്‍ത്തകയും മുന്‍ പഞ്ചായത്ത് അംഗവുമായ അമ്മ പ്രീത ബി.നായരുടെയും സഹോദരി മേജര്‍ കോകില ബി. നായരുടെയും പൂര്‍ണ പിന്തുണയുണ്ട്.

സംസ്ഥാനത്തെ മികച്ച ഭിന്നശേഷി അധ്യാപികക്കുള്ള സമഗ്ര ശിക്ഷാ കേരളയുടെ അവാര്‍ഡിനാണ് കോഴഞ്ചേരി ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ പ്രിയ പി നായര്‍ അര്‍ഹയായത്. 10 വര്‍ഷത്തിലധികമായി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രിയ ഭിന്നശേഷിക്കുട്ടികളുടെ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ്. ഭിന്നശേഷിക്കുട്ടികളുടെ വീടുകളില്‍ നടപ്പാക്കിയ ജൈവകൃഷി പദ്ധതി, പത്താം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ അനുരൂപീകരണ പാഠ പുസ്തകം, പഠന സാമഗ്രികള്‍, കോവിഡ് കാലത്ത് സംസ്ഥാനതലത്തില്‍ തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ തുടങ്ങിയവ പ്രത്യേകം പരിഗണിച്ചു.

അയിരൂര്‍ കൃഷിഭവന്‍ മികച്ച യുവ കര്‍ഷക, വിദ്യാലയ കര്‍ഷകോത്തമ പുരസ്‌കാരം , അയിരൂര്‍ ഹിന്ദു മത പരിഷത് കര്‍ഷകോത്തമ പുരസ്‌കാരം, സീഡിന്റെ ജില്ലയിലെ മികച്ച അധ്യാപിക കോഓര്‍ഡിനേറ്റര്‍ അവാര്‍ഡ്, മട്ടുപ്പാവ് കൃഷിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് എന്നിവ പ്രിയക്കു ലഭിച്ചിട്ടുണ്ട്.

 

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …