ആറന്മുള വിമാനത്താവള മേഖലയില്‍ സിപിഎം കുടില്‍ കെട്ടിച്ചവര്‍ വിതുമ്പുന്നു: ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്ത്

4 second read
Comments Off on ആറന്മുള വിമാനത്താവള മേഖലയില്‍ സിപിഎം കുടില്‍ കെട്ടിച്ചവര്‍ വിതുമ്പുന്നു: ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്ത്
0

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി മേഖലയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ച ഭൂരഹിതര്‍ക്ക് 10 വര്‍ഷത്തിനിപ്പുറം പറയാനുള്ളത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹൃദയ വിശാലതയും സിപിഎം ഒരുക്കിയ ചതിക്കുഴികളെയും പറ്റി. ഭൂമി ലഭിക്കുമെന്ന സിപിഎം പ്രലോഭനത്തില്‍ വിശ്വസിച്ച് 2012-13 കാലത്താണ് ആറന്മുള വിമാനത്താവള പദ്ധതി മേഖലയില്‍ നിര്‍ധന ജനവിഭാഗം കുടില്‍ കെട്ടി സമരമാരംഭിച്ചത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അവസാന കാലത്ത് ചെന്നൈ ഹരിത കോടതി പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പെടെ റദ്ദു ചെയ്തതോടെ വിമാനത്താവള പദ്ധതി ഏറെക്കുറെ അവസാനിച്ചു.

അതോടെ സിപിഎം നേതൃത്വം നല്‍കിയ സമരത്തിനും സമാപനമായി. പദ്ധതി മേഖലയില്‍ കുടില്‍ കെട്ടിയവര്‍ ഒറ്റയ്ക്കായി. സമരം ചെയ്ത പാവങ്ങളെ പിന്നീട് പാര്‍ട്ടി തിരിഞ്ഞു നോക്കിയില്ല. വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാതെ ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ കുട്ടികളും വൃദ്ധരും അടങ്ങുന്ന സമരക്കാര്‍ വര്‍ഷങ്ങളായി ജീവിച്ചു വരുന്നു. 2018-ലെ മഹാപ്രളയത്തില്‍ ഇവരുടെ കുടിലുകള്‍ ഒലിച്ചു പോയി. സഹായത്തിന് ആരും എത്തിയില്ല. ഒടുവില്‍ ആറന്മുള മിച്ചഭൂമി സമര സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറായിരുന്ന പി.ബി നൂഹിന് സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നാണ് പതിനായിരം രൂപ ആശ്വാസ സഹായം ലഭിച്ചത്.

യഥാര്‍ഥത്തില്‍ സി.പി.എം തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് സമരഭൂമി വിട്ടവര്‍ പറയുന്നു. ആറന്മുള പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍, പദ്ധതി പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചതും ഇടത് സര്‍ക്കാര്‍. 2011-ല്‍ അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത് പദ്ധതിക്കായുള്ള തുടര്‍ നടപടികള്‍ മാത്രം. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് കിടക്കാന്‍ ഒരു കൂരയെങ്കലും ലഭിക്കുമായിരുന്നുവെന്ന് ഇന്നിവര്‍ ഓര്‍ക്കുന്നു.

സമരം നടന്ന കാലത്ത് ഉമ്മന്‍ ചാണ്ടിക്ക് വേണമെങ്കില്‍ ബലപ്രയോഗത്തിലൂടെ തങ്ങളെ പുറത്താക്കാമായിരുന്നു. അദ്ദേഹം അതിന് മുതിര്‍ന്നില്ല. പദ്ധതി മേഖല മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ പോലും ഇടത് സര്‍ക്കാര്‍ ശ്രമിച്ചില്ല. ഇപ്പോഴും ചില സമരങ്ങള്‍ക്ക് ആളെ കൂട്ടാന്‍ ഇടത് നേതാക്കള്‍ ഈ പാവങ്ങളെ സമീപിക്കാറുണ്ടെന്ന് മുന്‍ സമരസമിതി കണ്‍വീനര്‍ ശരണ്യാ രാജ് പറയുന്നു. പമ്പാ നദിയില്‍ ജലനിരപ്പുയര്‍ന്നാല്‍ സമരഭൂമി ചെളിക്കുണ്ടിലാകും. പിന്നീട് കൈയില്‍ കിട്ടുന്നതും എടുത്തു കൊണ്ട് സുരക്ഷിത ഇടം തേടിയുള്ള ഓട്ടമാണ്. എന്ന് ഈ ദുരിത ജീവിതത്തിന് അറുതിയുണ്ടാകുമെന്ന ചിന്തയിലാണ് ഇവര്‍.

 

 

 

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…