
പത്തനംതിട്ട: ആ കടുവ അതു തന്നെ. കോന്നി താഴത്ത് കഴിഞ്ഞ ദിവസം ചത്തു കിടന്ന കടുവ തന്നെയാണ് പെരുനാട്ടിലും വടശേരിക്കരയിലും ജനവാസ മേഖലയില്‍ ഭീതി പരത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് അധികൃതര്‍ ചിത്രങ്ങളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും വിലയിരുത്തിയാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിയത്. രണ്ടിടത്തും ഭീതി പരത്തിയ കടുവയാണ് ചത്തതെന്ന് വ്യക്തമായതോടെ കൂട് സ്ഥാപിച്ച് നടത്തി വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചുവെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും റാന്നി റേഞ്ച് ഓഫീസര്‍ അറിയിച്ചു.
കടുവയെ പിടികൂടുന്നതിന് വേണ്ടി വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന കൂടുകള്‍ ഇതേ തുടര്‍ന്ന് എടുത്തു മാറ്റിയതായി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി. ദിലീഫ് അറിയിച്ചു. കഴിഞ്ഞ 20 നാണ് നോര്‍ത്ത് കുമരംപേരൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട കോന്നി താഴം മാളു ഭവനത്തില്‍ സത്യരാജിന്റെ പറമ്പില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഈ കടുവയുടെ ചിത്രങ്ങളും വിശദാംശങ്ങളും പരിശോധനകള്‍ക്കായി തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വ് അധികാരികള്‍ക്ക് അയച്ചു. ഈ ചിത്രങ്ങളും പെരുനാട്ടില്‍ ടൈഗര്‍ ട്രാപ്പ് കാമറയില്‍ പതിഞ്ഞ ചിത്രങ്ങളും ഒത്തു നോക്കിയാണ് കോന്നിയില്‍ ചത്തു കിടന്നത് പെരുനാട്ടിലും വടശേരിക്കരയിലും ഭീതി പരത്തിയ കടുവയാണെന്ന് സ്ഥിരീകരിച്ചത്. പ്രായാധിക്യം കൊണ്ടാണ് കടുവ ചത്തത് എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
കരികുളം, രാജാമ്പാറ ഫോറസ്റ്റ് സ്‌റ്റേഷനുകളുടെ അധികാര പരിധിയില്‍ വരുന്ന റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ മന്ദപ്പുഴ ഭാഗത്ത് പശുവിനേയും മൂന്നാം വാര്‍ഡിലെ ബഥനിമല ഭാഗത്ത് രണ്ടു പശുക്കളെയും രണ്ടാം വാര്‍ഡില്‍ മൂന്ന് ആടുകളെയും കൊന്നത് കടുവയാണെന്ന സൂചനയില്‍ ഈ സ്ഥലങ്ങളില്‍ ടൈഗര്‍ ട്രാപ്പ് കാമറകള്‍ സ്ഥാപിച്ചിരുന്നു. അതില്‍ കടുവയുടെ ഫോട്ടോകള്‍ പതിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്ന് തന്നെ ഈ ഫോട്ടോകള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുവയുടെ സാന്നിധ്യം കണ്ട മേഖലകളില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ കൂട് സ്ഥാപിച്ചിരുന്നത്.