
അടൂര്‍: ഫേസ്ബുക്ക് പോസ്റ്റിന് ചുവട്ടിലെ കമന്റുകളിലുണ്ടായ വാദപ്രതിവാദത്തെ തുടര്‍ന്ന് വീട് കയറി ആക്രമണം. രണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഒരാളുടെ പരുക്ക് സാരമുള്ളതാണ്. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പരുക്കേറ്റവര്‍ ആരോപിച്ചു. എന്നാല്‍ ഇതില്‍ രാഷ്ട്രീയമില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി.
ചൂരക്കോട് ബദാംമുക്ക് കല്ലുവിളയില്‍ അനന്തു(28), മണ്ണടി നിലമേല്‍ പാറയില്‍ അയ്യപ്പന്‍(36) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അനന്തുവിന്റെ വീട് കയറിയാണ് ആക്രമണം നടന്നത്. അയ്യപ്പന്റെ തലയിലും അനന്തുവിന്റെ കൈക്കുമാണ് പരുക്ക്. തിങ്കളാഴ്ച രാത്രി 9.30നാണ് സംഭവം. ഫെയ്‌സ് ബുക്കില്‍ വന്ന ഒരു പോസ്റ്റിന് ചുവട്ടില്‍ പ്രതികളില്‍ ഒരാളും പരുക്കേറ്റ അനന്തുവും മത്സരിച്ചിട്ട കമന്റുകളാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തിങ്കളാഴ്ച രാത്രിയില്‍ അനന്തുവിന്റെ ബദാംമുക്കിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇവിടെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അയ്യപ്പനും അനന്തുവും. വീട്ടിലേക്കെത്തിയ സംഘം ആദ്യം ബിയര്‍ കുപ്പി കൊണ്ട് ജനാല തകര്‍ത്തു. പിന്നാലെ മാരകായുധങ്ങളുമായി ആക്രമണം അഴിച്ചു വിട്ടു.
പരുക്കേറ്റ അയ്യപ്പനുമായി അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോയ വാഹനം നെല്ലിമൂട്ടില്‍ പടിക്കു സമീപം വച്ച് അക്രമിസംഘം തടഞ്ഞ് നിര്‍ത്തി അയ്യപ്പനെ മര്‍ദ്ദിച്ചു. അയ്യപ്പന്റെ രണ്ടു കാലിലും കമ്പിവടി വച്ച് അടിച്ചതായിട്ടാണ് പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഏനാത്ത് പോലിസ് കേസെടുത്തു. അയ്യപ്പന്റെ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പോലീസ് പട്രോളിങ് ഉണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ നേതൃത്വത്തില്‍ അന്തിച്ചിറയില്‍ പ്രകടനം നടത്തി.
ഭരണത്തിന്റെ തണലില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നുവെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് അനില്‍ നെടുമ്പള്ളി പറഞ്ഞു. രണ്ടു പേര്‍ തമ്മില്‍ വ്യക്തിപരമായി നടന്ന സംഭവത്തില്‍ ബിജെപിയും സംഘപരിവാറും രാഷ്ട്രീയം കളിക്കുന്നുവെന്ന് സിപിഎം. ഏരിയാ സെക്രട്ടറി അഡ്വ.എസ്. മനോജ് ആരോപിച്ചു.