
പത്തനംതിട്ട: അധ്യയന വര്‍ഷം പകുതിയാകുമ്പോഴും അണ്‍എക്കണോമിക് വിഭാഗത്തില്‍പെട്ട നിരവധി സ്‌കൂളുകളില്‍ പ്രഥമാധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്നു. പ്രൈമറി വിദ്യാലയങ്ങളിലാണ് ഒഴിവുകളേറെയും. വ്യക്തിഗത മാനേജ്‌മെന്റുകളിലും ചില സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലുമാണ് ഇനിയും പ്രധാന അധ്യാപകരെത്താത്തത്. ഇത്തരം സ്‌കൂളുകളില്‍ സ്ഥിരം തസ്തികയില്‍ അധ്യാപകരും ഇല്ല. ഇതു കാരണം സ്‌കൂളിന്റെ ചുമതല ഏറ്റെടുക്കാനും ആരുമില്ല. അധ്യാപക ബാങ്കില്‍ നിന്ന് നിയമനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം ഉണ്ട്. പക്ഷേ, അതിനും ആളില്ല.
സംസ്ഥാനത്ത് പ്രധാനാധ്യാപകരില്ലാത്ത സ്‌കൂളുകളില്‍ സ്ഥിരം അധ്യാപക തസ്തികകളിലും ആളില്ലായെങ്കില്‍ മാനേജര്‍മാര്‍ ആവശ്യപ്പെടുന്ന പക്ഷം പ്രധാനാധ്യാപകന്റെ ചുമതല വഹിക്കാന്‍ അധ്യാപക ബാങ്കില്‍ നിന്നും സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിച്ചു നല്‍കാന്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി. നേരത്തെ ഇത്തരത്തിലുള്ള നിയമനം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് നടത്തിവന്നത്. മതിയായ എണ്ണം കുട്ടികള്‍ ഇല്ലാത്ത സ്‌കൂളുകളില്‍ സ്ഥിരം അധ്യാപകരും പ്രധാനാധ്യാപകരും ഇല്ലാത്ത അവസ്ഥ സംജാതമാകുന്ന അവസരത്തില്‍ ഇത്തരം സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടക്കം കൂടാതെ പോകുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡി.ഡി.ഇമാര്‍ക്ക് അധികാരം നല്‍കി ഉത്തരവായത്.
പല ജില്ലകളിലും അധ്യാപക ബാങ്ക് പേരിനു മാത്രമാണ്. സംരക്ഷിത അധ്യാപകര്‍ ഇല്ലാത്തതാണ് പ്രശ്‌നം. നേരത്തെ സംരക്ഷിത അധ്യാപകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച അധ്യാപക ബാങ്കിലുണ്ടായിരുന്നവര്‍ സ്‌കൂളുകളിലും ബി.ആര്‍.സികളിലുമായി നിയമനം ലഭിച്ചു പോയിട്ടുണ്ട്. പത്തനംതിട്ടയും കണ്ണൂരും ഉള്‍പ്പെടെ പല ജില്ലകളിലും അധ്യാപക ബാങ്കുകളില്‍ സംരക്ഷിത അധ്യാപകരില്ലാത്ത സ്ഥിതിയാണ്. പ്രധാനാധ്യപക തസ്തികയിലേക്ക് നിയമനം നല്‍കിയവര്‍ പലരും ചുമതല ഏറ്റെടുക്കാന്‍ വൈമുഖ്യം കാട്ടുകയുമാണ്. സംസ്ഥാനത്ത് അഞ്ഞൂറോളം അധ്യാപകര്‍ ഇത്തരത്തില്‍ പ്രധാനാധ്യപക തസ്തിക വേണ്ടെന്ന് അറിയിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ 25 ലധികം സ്‌കൂളുകളില്‍ പ്രധാനാധ്യാപക തസ്തികയില്‍ ആളെത്തിയിട്ടില്ല.
കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളും പ്രധാനാധ്യാപക തസ്തികയില്‍ നിയമനത്തിന് ആളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. മതിയായ കുട്ടികളില്ലാത്ത സ്‌കൂളുകളില്‍ വര്‍ഷങ്ങളായി സ്ഥിരം നിയമനം തടസപ്പെട്ടു കിടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ പ്രധാനാധ്യപക തസ്തികകളിലുണ്ടായിരുന്നവര്‍ വിരമിക്കുകയോ സ്ഥലംമാറുകയോ ചെയ്താല്‍ പകരം നിയമനത്തിന് ആളെ കിട്ടാത്ത സ്ഥിതിയാണ്. കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളില്‍പ്പെട്ട പല എയ്ഡഡ് പ്രൈമറി സ്‌കൂളുകളും ഒരു പ്രധാനാധ്യാപകന് ഒന്നിലധികം സ്‌കൂളുകളുടെ ചുമതല നല്‍കിയിരിക്കുകയാണ്. സ്ഥിരം തസ്തികയില്‍ അധ്യാപകരില്ലാത്ത ഇത്തരം സ്‌കൂളുകളില്‍ പ്രധാനാധ്യാപകന്റെ ചുമതലയില്‍ ഒരാള്‍ ഉണ്ടെങ്കില്‍ അധ്യാപകരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചു കൊണ്ട് സ്‌കൂള്‍ പ്രവര്‍ത്തനം മുന്നോട്ടു പോകുകയാണ് രീതി. ഗവണ്‍മെന്റ് മേഖലയില്‍ പ്രധാനാധ്യാപകരില്ലാത്ത സ്‌കൂളുകളില്‍ സീനിയര്‍ അധ്യാപകനു ചുമതല നല്‍കി മുന്നോട്ടു പോവുകയാണ്. എ.ഇ.ഓമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുമുണ്ട്.
പ്രഥമാധ്യാപക തസ്തികയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍ക്കാര്‍ മേഖലയില്‍ നിയമനം നടത്തിയ രണ്ടായിരത്തോളം അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ അംഗീകരിച്ചു നല്‍കിയിട്ടില്ല. കേരളത്തിലെ സര്‍ക്കാര്‍ െ്രെപമറി സ്‌കൂളുകളില്‍ 2021 മുതല്‍ പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്കാണ് തസ്തികയ്ക്ക് അനുസൃതമായ ആനുകൂല്യങ്ങള്‍ നല്‍കാത്തത്. ഇവരുടെ ജോലിഭാരം കൂടുകയും ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയും ചെയ്തിട്ടും അധ്യാപക തസ്തികയിലെ ശമ്പളം മാത്രമാണ് നല്‍കുന്നത്. നിശ്ചിത യോഗ്യതകളോടെ പ്രധാനാധ്യാപക തസ്തികയില്‍ നിയമനം നേടിയിട്ടുള്ളവര്‍ക്ക് മൂന്നുമാസത്തിനകം ശമ്പള സ്‌കെയില്‍ അനുവദിക്കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂണ്‍ 22ന് വിധി പുറപ്പെടുവിച്ചതാണ്. ഇതനുസരിച്ച് സീനിയോറിറ്റി അനുസരിച്ചും നിശ്ചിത യോഗ്യത നേടിയവരുമായ അധ്യാപകര്‍ക്ക് പ്രധാനാധ്യാപക തസ്തികയില്‍ നിയമനം ലഭിച്ചിട്ടുണ്ടെങ്കില്‍ മൂന്നുമാസത്തിനകം സ്‌കെയില്‍ അനുവദിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതേവരെ സര്‍ക്കാര്‍ തീരുമാനമുണ്ടായിട്ടില്ല.
ഉത്തരവ് സംബന്ധിച്ച് ധനവകുപ്പ് പഠിച്ചു കൊണ്ടിരിക്കുന്നതായാണ് വിശദീകരണം. സംസ്ഥാനത്തു രണ്ടായിരത്തിലധികം അധ്യാപകര്‍ ഈ ഗണത്തില്‍തന്നെ ഉള്‍പ്പെടും.
സ്‌കൂളുകളില്‍ പ്രധാനാധ്യപക തസ്തിക ഏറ്റെടുക്കാനാളില്ലാത്ത സ്ഥിതിയാണ്. പ്രൈമറി സ്‌കൂളുകളിലെ പ്രധാനാധ്യാപക തസ്തികയോടാണ് ആര്‍ക്കും താത്പര്യമില്ലാത്തത്. വര്‍ധിച്ച ജോലിഭാരവും അധികബാധ്യതകളുമാണ് പ്രധാന കാരണം. സഹായികള്‍ പോലുമില്ലാതെയാണ് പ്രൈമറി വിഭാഗത്തില്‍ പ്രധാനാധ്യാപകര്‍ പ്രവര്‍ത്തിക്കേണ്ടത്. സ്‌കൂള്‍ ചുമതല നിര്‍വഹിക്കുന്നതിനൊപ്പം ആഴ്ചയില്‍ 35 പീരിയഡ് ക്ലാസെടുക്കുകയും വേണം. മതിയായ കുട്ടികള്‍ ഇല്ലെന്ന പേരില്‍ എയ്ഡഡ് മേഖലയില്‍ പലയിടത്തും പ്രധാനാധ്യാപകന്‍ മാത്രമായിട്ടാകും സ്‌കൂള്‍ പ്രവര്‍ത്തിക്കുക. ഇത്തരം സ്‌കൂളുകളില്‍ താത്കാലികാടിസ്ഥാനത്തില്‍ ഒരു തസ്തികയില്‍ നിയമനം നടത്തിയാലും മറ്റ് ക്ലാസുകളിലേക്ക് പ്രധാനാധ്യാപകന്റെ സ്വന്തം ചെലവില്‍ അധ്യാപകരെ നിയമിക്കേണ്ടി വരും.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിയ വകയിലെ ബാധ്യതയാണ് പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിലവില്‍ ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തുക അപര്യാപ്തമാണെന്ന ആക്ഷേപം നിലനില്‍ക്കുന്‌പോള്‍ തന്നെ ചെലവായ പണം കൃത്യമായി അനുവദിക്കാതിരിക്കുന്നതും ബാധ്യത കൂടാന്‍ കാരണമായിട്ടുണ്ട്.
പ്രധാനാധ്യാപകന്‍ വിരമിച്ചാല്‍ സ്‌കൂളും പൂട്ടുമെന്ന സ്ഥിതിയും ജില്ലയിലുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ ഇത്തരത്തില്‍ അടച്ചുപൂട്ടിയ സ്‌കൂളുകളുണ്ട്. വിരലില്‍ എണ്ണാവുന്ന കുട്ടികളുമായി ഏകാധ്യാപക വിദ്യാലയങ്ങളായി പ്രവര്‍ത്തിക്കുന്നവയാണിവ. പുതുതായി അഡ്മിഷന്‍ എടുക്കാതെ നിലവിലെ അധ്യാപകന്‍ വിരമിക്കുന്നതുവരെ സ്‌കൂളെന്ന നിലയിലാണ് പോകുന്നത്. ഏറ്റവുമൊടുവില്‍ ഇത്തരത്തില്‍ അടച്ചുപൂട്ടിയത് തെള്ളിയൂര്‍ സെന്‍ട്രല്‍ എല്‍.പി സ്‌കൂളാണ്. പെരുമ്പെട്ടി എം.ടി.യുപി സ്‌കൂള്‍ സമാനവിഷയത്തില്‍ രണ്ടുവര്‍ഷം മുന്‍പ് അടച്ചു. മതിയായ എണ്ണം കുട്ടികളില്ലെന്ന പേരില്‍ സ്‌കൂളുകളില്‍ പുതിയ നിയമനങ്ങള്‍ തടഞ്ഞതിനു പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. സ്ഥിരം അധ്യാപകരെ നിയമിക്കാന്‍ അനുവാദം ഇല്ലാതായതോടെ സ്‌കൂളുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ മാനേജ്‌മെന്റുകളും താത്പര്യം കാട്ടുന്നില്ല. വ്യക്തിഗത മാനേജ്‌മെന്റിനു കീഴിലെ പ്രൈമറി സ്‌കൂളുകളില്‍ നല്ലൊരു പങ്കും അടച്ചുപൂട്ടല്‍ ഘട്ടത്തിലാണ്.