
ചിറ്റാര്‍: സീതത്തോട്-ഗുരുനാഥന്‍മണ്ണ് റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരം. ആയിരത്തോളം കുടുംബങ്ങള്‍ നരകയാത്ര നടത്തേണ്ട ഗതികേടിലാണ്. അതിശക്തമായ മഴ പെയ്യുന്ന സ്ഥലങ്ങളാണിത്. നേരത്തേ തന്നെ തകര്‍ന്നു കിടന്ന റോഡില്‍ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കാണ് സ്ഥിതി കൂടുതല്‍ ദുരിതത്തിലാക്കിയത്. ഗുരുനാഥന്‍മണ്ണിലേക്കുള്ള ഏഴു കിലോമീറ്റര്‍ റോഡ് ഭൂരിഭാഗവും തകര്‍ന്നു. 9,10 വാര്‍ഡുകളിലായി കിടക്കുന്ന ഈ മേഖലയില്‍ ആയിരത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്.
ഇരുചക്രവാഹനങ്ങള്‍ക്കും ചെറുവാഹനങ്ങള്‍ക്കുമൊന്നും ഇതു വഴി കടന്നുപോകാന്‍ കഴിയുന്നില്ല. റോഡിന്റെ തകര്‍ച്ച മുണ്ടന്‍ പാറ, ഗുരുനാഥന്‍ മണ്ണ്, കുന്നം മേഖലയിലെ ജനങ്ങളെയാണ് ബാധിച്ചത്. ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ ഈ പ്രദേശത്തേക്കു വരാന്‍ മടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. മഴക്കാലത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുന്നത് പതിവാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ല. റോഡ് വികസനത്തിന് കോടികള്‍ അനുവദിച്ചതായി നിരവധി തവണ പ്രഖ്യാപനങ്ങള്‍ നടന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഈ റോഡിനു തുക അനുവദിച്ചതായാണ് കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞത്.
മഴക്കാലത്ത് ഈ മേഖലകളിളെല്ലാം ഉരുള്‍പൊട്ടല്‍ ഉണ്ടാകും. വര്‍ഷങ്ങളായി റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ ഗുരുനാഥന്‍ മണ്ണ്, കുന്നം മേഖലയില്‍ നിന്ന് നിരവധിപേര്‍ താമസം മാറിയിട്ടുണ്ട്. പലതവണ റോഡിലെ കുഴികള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ അടച്ചതാണ്. തകര്‍ന്ന റോഡില്‍ കൂടി വാഹനം ഓടിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലെ റോഡ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നന്നാക്കിയത്. ഈ റൂട്ടിലൂടെ രണ്ടു ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കാരണം സ്‌കൂള്‍ കുട്ടികള്‍ക്ക് വരാനും പോകാനുമുള്ള സമയത്തു മാത്രമാണ് ഇവര്‍ ഓടുന്നത്.