തര്‍ക്കങ്ങളൊക്കെ തീര്‍ന്നു: പൂങ്കാവ്-പ്രമാടം റോഡില്‍ മറൂരിലെ സംരക്ഷണ ഭിത്തി നിര്‍മാണം തുടങ്ങി

1 second read
Comments Off on തര്‍ക്കങ്ങളൊക്കെ തീര്‍ന്നു: പൂങ്കാവ്-പ്രമാടം റോഡില്‍ മറൂരിലെ സംരക്ഷണ ഭിത്തി നിര്‍മാണം തുടങ്ങി
0

കോന്നി: വാഹന യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന മറൂരില്‍ റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണം തുടങ്ങി. മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും നിയമ പ്രശ്‌നങ്ങള്‍ക്കും ഒടുവിലാണ് പണികള്‍ തുടങ്ങിയിരിക്കുന്നത്. കോടികള്‍ മുടക്കി അടുത്തിടെ ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച പൂങ്കാവ് -പ്രമാടം-പത്തനംതിട്ട റോഡിലെ മറൂര്‍ ഭാഗത്ത് വ്യക്തി വസ്തു തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്നാണ് 400 മീറ്റര്‍ ഭാഗത്തെ പണികള്‍ മുടങ്ങിപ്പോയത്. ഇതോടെ ഇവിടം അപകടക്കെണിയാവുകയും ശക്തമായ മഴകളെ തുടര്‍ന്ന് റോഡിന് ബലക്ഷയം നേരിടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദ്ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് റീസര്‍വ്വേ നടത്തി വ്യക്തിയുടെ വസ്തു അളന്ന് തിട്ടപ്പെടുത്തിയ ശേഷം പണികള്‍ തുടങ്ങിയിരിക്കുന്നത്.

പത്തനംതിട്ട നഗരത്തിലേക്കുള്ള പ്രമാടം ഗ്രാമപഞ്ചായത്തിന്റെ പ്രവേശന കവാടമായ ഇതു വഴിയുള്ള യാത്ര ആശങ്കാജനകമായിരുന്നു. നിരവധി അപകടങ്ങള്‍ ഇതിനോടകം ഇവിടെ നടന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് സംരക്ഷണ ഭിത്തി കെട്ടാന്‍ മണ്ണ് മാറ്റിയപ്പോഴാണ് വ്യക്തി തര്‍ക്കം ഉന്നയിച്ചതും പണികള്‍ മുടങ്ങിയതും. ഇതോടെ റോഡിന്റെ വശം ഇടിഞ്ഞ് താഴുന്ന അവസ്ഥയിലായിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ ദൈനംദിനം കടന്നു പോകുന്ന റോഡാണിത്. പരാതിക്കാരനായ വ്യക്തിയുമായി ജനപ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് റോഡ് വികസനത്തിന് ഭൂമി വിട്ടുനല്‍കാന്‍ ഇദ്ദേഹം തയാറായിരുന്നില്ലത്രേ. മറ്റ് നിരവധി ഭാഗങ്ങളില്‍ വ്യക്തികളുടെ സഹകരണത്തോടെയാണ് റോഡ് വികസനം സാദ്ധ്യമാക്കിയത്.
പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോഡ് ഉന്നതനിലവാരത്തില്‍ നിര്‍മ്മിച്ചത്. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയുടെ പ്രാദേശിക റോഡ് വികസന ഫണ്ടില്‍ നിന്നും ഏഴ് കോടി രൂപ ചെവിലായിരുന്നു റോഡ് നിര്‍മ്മാണം. പ്രമാടം പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പത്തനംതിട്ടയില്‍ നിന്ന് കോന്നി മെഡിക്കല്‍ കോളേജിലേക്കും ആനക്കൂട്, അടവി തുടങ്ങിയ ടൂറിസം മേഖലകളിലേക്കും ആളുകള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായകരമായ റോഡുകൂടിയാണിത്.

റോഡ് വികസനവുമായി ബന്ധപ്പെട്ട് ഒരു വശത്തെ വസ്തു മാത്രം ഏറ്റെടുക്കുന്നതിനെയാണ് വ്യക്തി ചോദ്യം ചെയ്ത് പരാതി നല്‍കിയിരുന്നത്. റോഡ് വികസനത്തിന് എത്ര വസ്തു വേണമെങ്കിലും വിട്ടുനല്‍കാന്‍ തയാറാണെന്നും മറുവശത്തെ വസ്തു കൂടി ഏറ്റെടുക്കണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഇതിന് തയ്യാറായിരുന്നില്ല. ഇതാണ് തര്‍ക്കത്തിലും തുടര്‍ന്ന് നിയമനടപടിയിലും കലാശിച്ചത്. ഇപ്പോള്‍ റീ സര്‍വേ നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…