കേറി വരിനെടാ മക്കളേ…മൈലപ്ര, വളളിക്കോട് വില്ലേജുകള്‍ തിരികെ കോഴഞ്ചേരി താലൂക്കിലേക്ക്: കോന്നി ഉപതെരഞ്ഞെടുപ്പില്‍ ചെയ്ത വാഗ്ദാനം പാലിച്ചുവെന്ന് എംഎല്‍എ: മുന്‍ എംഎല്‍എയുടെ പിടിവാശി കാരണം നാട്ടുകാര്‍ വട്ടം ചുറ്റിയത് 22 കിലോമീറ്ററോളം

0 second read
Comments Off on കേറി വരിനെടാ മക്കളേ…മൈലപ്ര, വളളിക്കോട് വില്ലേജുകള്‍ തിരികെ കോഴഞ്ചേരി താലൂക്കിലേക്ക്: കോന്നി ഉപതെരഞ്ഞെടുപ്പില്‍ ചെയ്ത വാഗ്ദാനം പാലിച്ചുവെന്ന് എംഎല്‍എ: മുന്‍ എംഎല്‍എയുടെ പിടിവാശി കാരണം നാട്ടുകാര്‍ വട്ടം ചുറ്റിയത് 22 കിലോമീറ്ററോളം
0

പത്തനംതിട്ട: താലൂക്ക് രൂപീകരണ വേളയില്‍ അടര്‍ത്തി മാറ്റി കോന്നിക്കൊപ്പം ചേര്‍ത്ത വള്ളിക്കോട്, മൈലപ്ര വില്ലേജുകള്‍ തിരികെ കോഴഞ്ചേരിക്ക് നല്‍കി കെയു ജനീഷ് കുമാര്‍ എംഎല്‍എ. ഇതോടെ 2019 ലെ കോന്നി ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കോന്നിയില്‍ നിന്ന് രണ്ടു പഞ്ചായത്തുകള്‍ കോഴഞ്ചേരി താലൂക്കിന് നല്‍കി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം ഇന്നലെയാണ് നിലവില്‍ വന്നത്. മുന്‍ മന്ത്രിയും കോന്നി എംഎല്‍എയുമായിരുന്ന  ജനപ്രതിനിധിയുടെ പിടിവാശിയാണ് ഈ രണ്ടു വില്ലേജുകള്‍ കോന്നി താലൂക്കില്‍ ചേരാന്‍ കാരണമായതെന്നും സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് അടക്കം എതിര്‍പ്പുണ്ടായിട്ടും അദ്ദേഹം അത് തിരികെ കോഴഞ്ചേരിയില്‍ ചേര്‍ക്കാന്‍ തയാറായില്ലെന്നും ജനീഷ് കുമാര്‍ എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അടൂര്‍ പ്രകാശിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം.

കോഴഞ്ചേരി താലൂക്ക് ആസ്ഥാനം പത്തനംതിട്ട മിനി സിവില്‍ സ്‌റ്റേഷനിലാണ് പ്രവര്‍ത്തിക്കുന്നത്. മൈലപ്രയില്‍ നിന്ന് കഷ്ടിച്ച് മൂന്നു മുതല്‍ ആറു കിലോമീറ്ററും വള്ളിക്കോട് നിന്ന് ആറു മുതല്‍ 10 കിലോമീറ്ററും മാത്രമാണ് കോഴഞ്ചേരി താലൂക്കാസ്ഥാനത്തേക്കുള്ള ദൂരം. എന്നാല്‍ വള്ളിക്കോട് പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ നിന്നുള്ള ഒരാള്‍ കോന്നി താലൂക്കില്‍ എത്തണമെങ്കില്‍ 22 കിലോമീറ്റര്‍ സഞ്ചരിക്കണം. പല ബസുകള്‍ മാറിക്കയറുകയും വേണം. അടൂര്‍ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കുന്ന സമയത്താണ് കോന്നി താലൂക്ക് നിലവില്‍ വന്നത്. മൈലപ്ര, വള്ളിക്കോട് വില്ലേജുകള്‍ കൂടി കോന്നിയില്‍ ചേര്‍ത്തു.  ഈ രണ്ടു പഞ്ചായത്തുകളും പുനഃസംഘടനയില്‍ കോന്നിക്കൊപ്പം ചേര്‍ക്കപ്പെട്ടവയാണ്. കോന്നി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും കോന്നി താലൂക്കിലും വേണമെന്ന നിര്‍ബന്ധമായിരുന്നു അടൂര്‍ പ്രകാശിന്. മൈലപ്ര, വള്ളിക്കോട് പഞ്ചായത്തുകളെ കോഴഞ്ചേരി താലൂക്കില്‍ നില നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രക്ഷോഭം തുടങ്ങി. യുഡിഎഫ് നേതാക്കള്‍ അടക്കം സമരത്തിനിറങ്ങി. എന്നാല്‍, അടൂര്‍ പ്രകാശ് വഴങ്ങിയില്ല.

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്ന് അടൂര്‍ പ്രകാശ് എംപിയായി. തുടര്‍ന്ന് കോന്നിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ജനീഷ് കുമാറിന് മുന്നില്‍ മൈലപ്ര, വള്ളിക്കോട് പഞ്ചായത്തിലെ വോട്ടര്‍മാര്‍ പറഞ്ഞത് തങ്ങളെ കോന്നി താലൂക്കില്‍ നിന്ന് മാറ്റി കോഴഞ്ചേരിയില്‍ ചേര്‍ക്കണമെന്നാണ്. വിജയിച്ച് എംഎല്‍എയായതിന് പിന്നാലെ ജനീഷ് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇപ്പോഴാണ് അത് സാധ്യമാകുന്നത്. ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ തെറ്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങള്‍ അനുഭവിക്കുന്ന  ദുരിതം സംസ്ഥാന സര്‍ക്കാരിനെ ധരിപ്പിക്കാന്‍ കഴിഞ്ഞു.

വില്ലേജുകള്‍ തിരികെ കോഴഞ്ചേരി താലൂക്കിലേക്ക് കൊണ്ടു വരിക എന്നത് ശ്രമകരമായ പണിയായിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു. ഒരിക്കലും ശരിയാകരുത് എന്ന് കരുതി വലിയ കുരുക്കും നൂലമാലകളുമാണ് കോന്നി താലൂക്കിന്റെ രൂപീകരണ വേളിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തു വച്ചിരുന്നത്. എന്നാല്‍, 13 വാര്‍ഡുള്ള മൈലപ്ര, 15 വാര്‍ഡുള്ള വള്ളിക്കോട് പഞ്ചായത്തുകള്‍ തിരികെ കോഴഞ്ചേരിയിലേക്ക് ആക്കേണ്ടതിന്റെ ആവശ്യകത റവന്യൂ മന്ത്രിയെ ധരിപ്പിക്കാന്‍ കഴിഞ്ഞു.  വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എയ്‌ക്കൊപ്പം മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ എന്നിവരും പങ്കെടുത്തു. രണ്ടെണ്ണം ഒഴിവാക്കിയെങ്കിലും കോന്നി താലൂക്ക് പരിധിയില്‍ 12 വില്ലേജുകള്‍ അവശേഷിക്കുന്നു. രണ്ടെണ്ണം കൂടി തിരികെ കിട്ടിയതോടെ കോഴഞ്ചേരി താലൂക്ക് പരിധിയില്‍ 13 വില്ലേജുകളായി.

രണ്ടു വില്ലേജുകള്‍ കൈവിട്ടുവെങ്കിലും വിസ്തൃതിയുടെ കാര്യത്തില്‍ കോന്നി താലൂക്ക് തന്നെയാണ് ഒന്നാമത്. 90722.8283 ഹെക്ടറാണ് വിസ്തീര്‍ണം.  കോഴഞ്ചേരി താലൂക്കിന്റെ വിസ്തീര്‍ണം 20507.8730 ഹെക്ടറാണ്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…