
പത്തനംതിട്ട: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല, പിടിവിട്ട അന്തം കമ്മികള്‍ക്കും സിപിഎമ്മിന്റെ പ്രാദേശിക തലത്തിലുള്ള നേതാക്കള്‍ മുതല്‍ മുകളിലോട്ടുള്ളവര്‍ക്കും കൂടിയുള്ളതാണ്. പുതുപ്പള്ളിയിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ അവര്‍ സര്‍ക്കാരിനും സിപിഎമ്മിനുമെതിരേ പരസ്യമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. തല പോയാലും വേണ്ടില്ല സത്യം പറയുക തന്നെ എന്നവര്‍ തീരുമാനിച്ചിരിക്കുന്നു. അത്തരത്തില്‍ രണ്ട് പേരുടെ പ്രതികരണമാണ് പങ്കുവയ്ക്കുന്നത്. ഒന്ന് ഏതു പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാരിന് വേണ്ടി സൈബര്‍ പോരാട്ടം നടത്തുന്ന ഒരു പോരാളി ഷാജിയുടേതാണ്. രണ്ടാമത്തേത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വീട് ഉള്‍ക്കൊള്ളുന്ന സിപിഎം ബ്രാഞ്ച് കമ്മറ്റിയുടെ സെക്രട്ടറിയുടേതാണ്. അത്രക്ക് ഗതി കെട്ടിട്ടാണ് ഇവര്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്.
ജേയ് ഡിബിഐ എന്ന സിപിഎമ്മിന്റെ സൈബര്‍ പോരാളി പുതുപ്പളളി തോല്‍വിക്ക് ഫേസ് ബുക്കില്‍ ഇങ്ങനെ എഴുതി:
ഭരണ വിരുദ്ധ വികാരം എന്നൊക്കെ തള്ളുന്ന മാധ്യമ നുണകളെ അവഗണിക്കുമ്പോളും ഈ ഉള്ളവന് ഇടത്പക്ഷ സര്‍ക്കാറിന് അല്‍പ്പമെങ്കിലും ആ വിരുദ്ധവികാരം ഉളവാക്കിയേക്കാം എന്ന് കരുതുന്ന, സ്വന്തം കാലിനടിയിലെ മണ്ണ് ഒലിപ്പിച്ച് കളയുന്ന മന്ത്രിമാര്‍ മാറിയാല്‍ പരിഹരിക്കാന്‍ കഴിയും എന്ന് കരുതുന്ന, മുഴുവന്‍ സമയ മന്ത്രിമാര്‍ വേണമെന്ന് കരുതുന്ന, രണ്ടേ രണ്ട് വകുപ്പുകളേ ഉള്ളൂ…
ഒന്ന്: ആഭ്യന്തരം. രണ്ട്: ഐ.ടി.
ഇതിന് രണ്ടും പാര്‍ട്ടി മുഴുവന്‍ സമയ മന്ത്രിമാരെ കണ്ടെത്തി ചുമതല ഏല്‍പ്പിക്കണം എന്ന് മാത്രം പറഞ്ഞ് വെക്കുന്നു…!
ഇത്രയും നാള്‍ ന്യായീകരണം മാത്രം നടത്തിയിരുന്ന ജേയ് ആഭ്യന്തരവും ഐടിയും വകുപ്പുകള്‍ മുഖ്യമന്ത്രി ഒഴിയണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പത്തനംതിട്ട നഗരത്തിന്റെ ഭീകരാവസ്ഥയും ദുരവസ്ഥയും കണ്ട് മനംനൊന്താണ് ആറന്മുള എംഎല്‍എ കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി എല്ലാം തകര്‍ന്നവനെപ്പോലെ പാര്‍ട്ടിക്കെതിരേ ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. കുമ്പഴ ബ്രാഞ്ച് സെക്രട്ടറി അഡ്വ. ഷാന്‍ പഴയവീട്ടില്‍ കുറിച്ചത് ഇങ്ങനെ:
ഒരുപാട് നാളുകളായി ഈ അവസ്ഥയില്‍ എന്റെ നാട്..
പത്തനംതിട്ട നഗര ത്തോട് എന്തിനാണ് ഈ അവഗണന ?
ഇവിടെ വികസനം ചര്‍ച്ചചെയ്യേണ്ടേ ?
നഗരം, നിയമസഭ, ജില്ലാ, സംസ്ഥാനം എല്ലായിടത്തും ഇടതു ഭരണം. എന്നിട്ടും എന്റെ നാട് മാത്രം വികസിച്ചില്ല അതുപോട്ടെ, അപകടഭയമില്ലാതെ യാത്ര തന്നെ ഇവിടെ സാധിക്കുന്നില്ല. വാഹനങ്ങള്‍ വേഗം കേടാകുന്നു.ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. നഗര പ്രാദേശങ്ങളില്‍ വോട്ട് ചോദിച്ച് ഇത്തവണ ഞാന്‍ ഇറങ്ങുന്നില്ല.
നാണം, ഉളുപ്പ് എന്നത് എനിക്ക് ഒരു പ്രശ്‌നമാണ്
ആവശ്യത്തിനും,
ആവേശത്തിനുമല്ലാതെ
ആദര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍,
വിജയത്തിനെന്നതു പോലെ പരാജയത്തിലും ശബ്ദമുയര്‍ത്തണം.
ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും
സര്‍ക്കാര്‍ വീഴ്ചകളെ ക്രിയാത്മക വിമര്‍ശനം നടത്തണം,
തിരുത്തിക്കണം.
ഇല്ലെങ്കില്‍ നിങ്ങളുടെ മൗനം പാര്‍ട്ടിയെ കൂടുതല്‍ വീഴ്ചകളിലേക്ക് എത്തിക്കും..
ജില്ലാ ആസ്ഥാനം ഉള്‍ക്കൊള്ളുന്ന പത്തനംതിട്ട നഗരത്തിന്റെ അവസ്ഥ അതിഭീകരമാണ്. വമ്പന്‍ കുഴികള്‍, തകര്‍ന്ന റോഡുകള്‍, പുറമേ കൈയേറ്റവും വാഹന ബാഹുല്യവും ചെളിക്കുളങ്ങളും. മഴ ശക്തിപ്പെട്ടതോടെ നഗരത്തിലെ റോഡുകളിലൂടെ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ജലവിതരണക്കുഴലുകള്‍ ഇടുന്നതിനായി കുഴികളെടുത്ത ഭാഗങ്ങളാണ് ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. മഴയില്‍ റോഡും തോടും തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. മഴ ശക്തിപ്പെട്ടതോടെ നഗരത്തിലെ മിക്ക റോഡുകളും തോടുകളായി മാറി. പൈപ്പിടാന്‍ കുഴിച്ച കുഴി മൂടാന്‍ മണ്ണും കല്ലുമിട്ട് ഉറപ്പിച്ചിരുന്നത് ഒലിച്ചു പോയതോടെ വലിയ കുഴികള്‍ നഗരവീഥികളില്‍ രൂപപ്പെട്ടു കഴിഞ്ഞു. വെള്ളം കെട്ടിക്കിടക്കുന്ന ഈ കുഴികളിലൂടെ ചാടിയാണു ജനങ്ങളുടെ യാത്ര. സെന്‍ട്രല്‍ ജങ്ഷനില്‍ റോഡ് കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ്. ഇന്റലോക്ക് കട്ട നീക്കിയ ഭാഗങ്ങള്‍ അതേപോലെ ഇട്ടിരിക്കുന്നതിനാല്‍ വാഹനയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. സെന്റ് പീറ്റേഴ്‌സ് ജങ്ഷന്‍ മുതല്‍ അബാന്‍ വരെയും സെന്‍ട്രല്‍ ജങ്ഷന്‍ സ്‌റ്റേഡിയം ജങ്ഷന്‍ റോഡിലുമാണ് പൈപ്പ് കുഴികള്‍ ഉള്ളത്.
ജില്ലാ സൈനിക ക്ഷേമ ഓഫീസിനു മുന്‍പില്‍ റോഡിലെ വലിയ കുഴി യാത്രക്കാര്‍ക്ക് ഭീഷണിയാണ്. ജനറല്‍ ആശുപത്രിക്കു സമീപം ടി.ബി റോഡിലേക്കു തിരിയുന്ന ഭാഗത്തു ഇന്റര്‍ലോക്ക് പാകിയതു പകുതിയും ഇളകി പോയിട്ടുണ്ട്. ജനറല്‍ ആശുപത്രിക്കു മുന്‍പില്‍ ടി.കെ.റോഡില്‍ ചെറുതും വലുതുമായ നിരവധി കുഴികളാണുള്ളത്.പഴയ ബസ് സ്റ്റാന്‍ഡിലേക്കു തിരിയുന്ന ഭാഗത്തും വലിയ കുഴി തന്നെയുണ്ട്. ബസുകളും ഇതര വാഹനങ്ങളും തിരിയുന്ന ഭാഗത്തെ കുഴി അടയ്ക്കണമെന്നാവശ്യം ഉണ്ടായിട്ടും ആരും പരിഗണിച്ചില്ല. കെ.എസ്.ആര്‍.ടി.സി റോഡിലേക്കു തിരിയുന്ന ഭാഗത്തേക്കു വന്‍കുഴികളാണ് റോഡിലുള്ളത്.
നഗരത്തില്‍ നിന്നും കുമ്പഴയിലേക്കുള്ള പാത മാസങ്ങളായി തകര്‍ന്നു കിടക്കുകയാണ്. നേരത്തെ തന്നെ പൈപ്പുകള്‍ ഇടുന്നതിനായി എടുത്ത കുഴികള്‍ അടയ്ക്കാതെ വന്നതോടെയാണ് റോഡ് തകര്‍ന്നത്. കണ്ണങ്കര, ആനപ്പാറ ഭാഗങ്ങളില്‍ യാത്ര ഏറെ ദുരിത പൂര്‍ണമാണ്. കുമ്പഴ ജങ്ഷന്‍, കുലശേഖരപതി ഭാഗങ്ങളിലും മഴ പെയ്തതിനു പിന്നാലെ റോഡില്‍ നിറയെ കുഴികളും ചെളിയും നിറഞ്ഞിരിക്കുകയാണ്. പത്തനംതിട്ട ടൗണ്‍ മുതല്‍ കുമ്പഴ വരെ സംസ്ഥാനപാതയിലെ മൂന്നു കിലോമീറ്റര്‍ പാത കടക്കണമെങ്കില്‍ ഏതാണ്ട് അരമണിക്കൂറില്‍ ഏറെ സമയം വാഹനയാത്രക്കാര്‍ക്ക് ആവശ്യമായി വരുന്നു.
കുമ്പഴ മുതല്‍ പത്തനംതിട്ട ടൗണ്‍ വരെയുള്ള ഭാഗത്തു നടപ്പാതകളും ഇല്ല. കൈയേറ്റങ്ങള്‍ വ്യാപകമായതോടെ റോഡിനു വീതിയും കുറഞ്ഞു. നഗരത്തില്‍ കാല്‍നടയാത്രക്കാരും ദുരിതത്തിലാണ്. പ്രധാന പാതകള്‍ക്കു പോലും നടപ്പാതകള്‍ ഇല്ല. ഇനി നിര്‍മിച്ചിട്ടുള്ള സ്ഥലങ്ങള്‍ വ്യാപകമായ കൈയേറ്റമാണ്. കൈവരികളും തകര്‍ത്താണ് സ്ഥലം സ്വന്തമാക്കിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളേറെയും നടപ്പാതയിലേക്കാണ് സാധനങ്ങള്‍ ഇറക്കിവച്ചിരിക്കുന്നത്. കൈവരികളും നഷ്ടപ്പെട്ട സ്ഥിതിയാണ്. തിരക്ക് കൂടുതലുള്ള ജനറല്‍ ആശുപത്രി, സെന്‍ട്രല്‍ ജങ്ഷന്‍, മിനി സിവില്‍ സ്‌റ്റേഷന്‍, തിയേറ്റര്‍പടി ഭാഗങ്ങളില്‍ നടപ്പാതകള്‍ കാണാനേ ഇല്ല. പോലീസ് സ്‌റ്റേഷന്‍ റോഡിലും നടപ്പാതകള്‍ ഇല്ല. മാര്‍ക്കറ്റ്, നഗരസഭ കാര്യാലയം എന്നിവിടങ്ങളിലേക്കു കൂടിയുള്ള റോഡാണെങ്കില്‍ കൂടി കൈയേറ്റം വ്യാപകമാണ്.
നഗരത്തിന്റെ അഭിമാനമായി വിശേഷിപ്പിച്ചിരുന്ന റിങ് റോഡുകള്‍ പോലും സംരക്ഷിക്കപ്പെടുന്നില്ല. റിങ് റോഡരികില്‍ വ്യാപക കൈയേറ്റമാണ്. പാതയോരങ്ങള്‍ കൈയേറി ഷെഡ് കെട്ടിയവരേറെയാണ്. നിര്‍മാണങ്ങളുടെ പേരില്‍ റിങ് റോഡിന്റെ ഭാഗങ്ങളില്‍ കൈയേറ്റങ്ങള്‍ വ്യാപകമായുണ്ടായി. വഴിയോര കച്ചവടക്കാരില്‍ പെട്ടിക്കടകള്‍, മത്സ്യ വ്യാപാരികള്‍, ലോട്ടറി വ്യാപാരികള്‍, തട്ടുകടകള്‍, ലഘു ഭക്ഷണശാലകള്‍ തുടങ്ങിയവരുണ്ട്. ഷെഡുകള്‍ നിര്‍മിച്ച് വാടക വാങ്ങി വ്യാപാരത്തിനു നല്‍കുന്നവരുമുണ്ട്. ഇത്തരം ഷെഡുകള്‍ ലഹരി മാഫിയയും താവളമാക്കിയിട്ടുണ്ട്.