വെച്ചൂച്ചിറയില്‍ നിന്ന് വാടകയ്ക്ക് എടുത്ത വാഹനം മറിച്ചു വിറ്റു: ആറു വര്‍ഷത്തിന് ശേഷം രണ്ടു പ്രതികള്‍ പിടിയില്‍: മറ്റുള്ളവര്‍ക്കായി തെരച്ചില്‍

0 second read
Comments Off on വെച്ചൂച്ചിറയില്‍ നിന്ന് വാടകയ്ക്ക് എടുത്ത വാഹനം മറിച്ചു വിറ്റു: ആറു വര്‍ഷത്തിന് ശേഷം രണ്ടു പ്രതികള്‍ പിടിയില്‍: മറ്റുള്ളവര്‍ക്കായി തെരച്ചില്‍
0

പത്തനംതിട്ട: വാഹനം കരാര്‍ വ്യവസ്ഥയില്‍ കൈക്കലാക്കിയ ശേഷം പൊളിച്ചും മറിച്ചും വിറ്റ് തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി മണിപ്പുറ ഉണ്ണാറാച്ഛന്‍ വീട്ടില്‍ അബൂബക്കര്‍(55), കോയിപ്പുറം വീട്ടില്‍ നസീര്‍ (43) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി അനീഷ് ശ്രീധരന്‍, വാഹനം വാങ്ങിയ റിയാസ് എന്നിവര്‍ ഒളിവിലാണ്.

വെച്ചൂച്ചിറ ലണ്ടന്‍ പടി തോമ്പിക്കണ്ടം മരുതിപ്പറമ്പില്‍ വീട്ടില്‍ സോനു ദിനേഷിന്റെ പരാതിയിലാണ് അറസ്റ്റ്. സോനുവിന്റെ ഉടമസ്ഥതയിലുള്ള അശോക് ലെയ്‌ലാന്‍ഡ് ഇനത്തില്‍പ്പെട്ട ചരക്കു വാഹനം 2017 ജൂലൈ ഒമ്പതിനാണ് എട്ട് മാസത്തേക്ക് കിലോമീറ്ററിന് 30 രൂപ നിരക്കില്‍ പ്രതികള്‍ വാടകയ്‌ക്കെടുത്തത്. രണ്ട് തവണയായി വാടകയിനത്തില്‍ 30000 രൂപ മാത്രമാണ് ഉടമസ്ഥന് നല്‍കിയത്. കരാര്‍ അനുസരിച്ചുള്ള ബാക്കി തുകയും വാഹനവും ഉടമസ്ഥന് നല്‍കാതെ മേട്ടുപ്പാളയത്തുള്ള റിയാസ് എന്നയാള്‍ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു.

ഒന്നാം പ്രതി അനീഷ് വയനാട് തിരുനെല്ലി സ്വദേശിയാണ്. ഇയാളാണ് സോനുവില്‍ നിന്നും വാഹനം കരാര്‍ അടിസ്ഥാനത്തില്‍ വാങ്ങിയത്. തുടര്‍ന്ന് രണ്ടും മൂന്നും പ്രതികള്‍ക്ക് കൈമാറി. രണ്ടര ലക്ഷം രൂപക്ക് ഇവര്‍ വാങ്ങിയ വാഹനം റിയാസ് എന്നൊരാള്‍ക്ക് മൂന്നു ലക്ഷത്തിനു മറിച്ചു വിറ്റു.
റിയാസ് ഇത്തരത്തില്‍ വണ്ടികള്‍ എടുത്ത് പൊളിച്ചോ മറിച്ചോ വില്‍ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെയും ഒളിവില്‍ പോയ ഒന്നാം പ്രതി അനീഷിനെയും പിടികൂടുന്നതിനു തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

നസീറും അബൂബക്കറും ഈ റാക്കറ്റിലെ കണ്ണികള്‍ മാത്രമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതേപോലെ എട്ടിലധികം വണ്ടികള്‍ മേട്ടുപ്പാളയത്ത് റാക്കറ്റിന് പൊളിച്ചുവില്‍ക്കാന്‍ കൈമാറിയതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. അനീഷിന്റെ ഫോണ്‍ കാള്‍ വിശദാംശങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. അബൂബക്കറിനെ വൈത്തിരിയിലും നസീറിനെ മലപ്പുറം പടിക്കലിലും നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.

വയനാട് ജില്ലാ പൊലീസ് സ്‌ക്വാഡിന്റെ സഹായവും ലഭ്യമായിരുന്നു. നസീറും അബൂബക്കറും ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണുകള്‍ ഓഫായിരുന്നു. പിന്നീട് ഇവര്‍ പുതിയ ഫോണ്‍ വാങ്ങുകയും അതിന്റെ ലൊക്കേഷന്‍ സൈബര്‍ സെല്‍ കണ്ടെത്തുകയും ചെയ്തതോടെ പൊലീസ് സംഘം പ്രതികളിലേക്ക് എത്തി. ആദ്യം അബൂബക്കറിനെയാണ് വലയിലാക്കിയത്. തുടര്‍ന്ന് നസീറിന്റെ വീട്ടില്‍ പൊലീസ് എത്തുമ്പോഴേക്കും ഇയാള്‍ മുങ്ങിയിരുന്നു. ഫോണ്‍ ലൊക്കേഷന്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡ് കാണിച്ചതു പ്രകാരം നടക്കാവ് പൊലീസ് വ്യാപകമായി തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ ഫോണ്‍ കാള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ച ശ്രീജിത്ത് എന്നയാളെ കണ്ടെത്തി.

ശ്രീജിത്തിന്റെ ഫോണ്‍ ലൊക്കേഷന്‍ കൊടുവള്ളി കാണിച്ചതിനെ തുടര്‍ന്ന്, വെച്ചൂച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെ ഇയാളുടെ വീട്ടിലെത്തി. ഇയാളോട് വിവരം തിരക്കുകയും പിന്നീട് ഇയാളെക്കൊണ്ട് ഒരു അത്യാവശ്യകാര്യമുണ്ട് നേരിട്ട് സംസാരിക്കാം എന്ന് പറഞ്ഞ് നസീറിനെ വിളിപ്പിക്കുകയുമായിരുന്നു. അങ്ങനെയാണ് മലപ്പുറം പടിക്കലുള്ള ഒരു ഹോട്ടലിന്റെ മുന്നിലെത്തിയ നസീറിനെ വലയിലാക്കിയത്. പ്രതികളെ ഒരുമിച്ചും വേവ്വേറെയും പോലീസ് ചോദ്യം ചെയ്തു, ഇവര്‍ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ തന്ത്രപരമായ ചോദ്യം ചെയ്യലില്‍ കുടുങ്ങുകയായിരുന്നു.

പോലീസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം എസ് സി പി ഓമാരായ ശ്യാം, ബിജു, സി പി ഓ ജോസന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികള്‍ കൊടുവള്ളി പോലീസ് സ്‌റ്റേഷനിലെ സമാനമായ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ, നസീര്‍ കുറ്റിയാടി സ്‌റ്റേഷനിലെ ഇത്തരമൊരു കേസിലും പ്രതിയാണ്. സംസ്ഥാനത്തിന് അകത്തും പുറത്തും വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്ന് വെച്ചൂച്ചിറ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: അപേക്ഷാ തീയ്യതി 18 വരെ നീട്ടി

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിര…