
തിരുവല്ല: സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ചെയര്‍മാനായ സമിതി ഭരണം നടത്തുന്ന അര്‍ബന്‍ ബാങ്കില്‍ ഒളിച്ചു കളി തുടരുന്നു. ജീവനക്കാരി ബാങ്കില്‍ നിന്ന് തട്ടിയെടുത്തതായി പറയുന്ന 4.50 ലക്ഷം രൂപയില്‍ 3.75 ലക്ഷം തിരിച്ചടച്ചതായി മുന്‍ മാനേജര്‍ സി.കെ. പ്രീത പറയുന്നു. എന്നാല്‍, പണം കിട്ടിയിട്ടില്ലെന്ന നിലപാടിലാണ് ചെയര്‍മാന്‍.
അതേസമയം, അര്‍ബന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മുന്‍ ബ്രാഞ്ച് മാനേജര്‍ സി കെ പ്രീതയുടെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതില്‍ഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹനും മകള്‍ നീന മോഹനും ബാങ്കിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രീത മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്. ഹൈക്കോടതി ചൊവ്വാഴ്ച അപേക്ഷ തള്ളി. രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈ.എസ്.പി മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി പ്രീതയോട് നിര്‍ദ്ദേശിച്ചു.
2015 ലാണ് പരാതിക്കാരി വിജയലക്ഷ്മി 3.80 ലക്ഷം രൂപ അര്‍ബന്‍
സഹകരണ ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ടത്. അഞ്ചു വര്‍ഷത്തിനു ശേഷം പലിശ സഹിതം 6.75 ലക്ഷം കിട്ടേണ്ടിയിരുന്നു. കാലാവധി പൂര്‍ത്തിയായി നിക്ഷേപം തിരികെ എടുക്കാന്‍ ചെന്നപ്പോള്‍ അക്കൗണ്ട് കാലിയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ തുക പിന്‍വലിക്കാന്‍ എത്തിയപ്പോഴാണ് പണം പോയ വിവരം അറിഞ്ഞത്. തുടര്‍ന്ന് വിജയലക്ഷ്മി തിരുവല്ല ഡിവൈ.എസ്.പി ക്ക് പരാതി നല്‍കി. അടുത്ത ദിവസം സ്‌റ്റേഷനില്‍ എത്തിയ പ്രീതയും മറ്റൊരു ജീവനക്കാരിയും തങ്ങളാണ് പണം വ്യാജ ഒപ്പിട്ട് പിന്‍വലിച്ചതെന്ന് സമ്മതിച്ചു. മൂന്ന് മാസത്തിനകം പണം തിരികെ നല്‍കാം എന്ന ഉറപ്പിന്മേല്‍ ഇവര്‍ ചെക്കും പ്രോമിസറി നോട്ടും പരാതിക്കാരിക്ക് നല്‍കി.
അഞ്ചു മാസങ്ങള്‍ക്ക് ശേഷവും പണം ലഭിക്കാതെ വന്നതോടെയാണ് വിജയ ലക്ഷ്മി സഹകരണ രജിസ്ട്രാറിനും ഹൈക്കോടതിക്കും പരാതി നല്‍കിയത്. സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടു. ഏഴു ദിവസത്തിനകം പണം തിരികെ നല്‍കണം എന്ന് ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
അതേ സമയം നാലര ലക്ഷം രൂപയാണ് വ്യാജ ഒപ്പിട്ട് മാറിയെടുത്തത് എന്നും ബാക്കി തുക മറ്റൊരു ജീവനക്കാരിയാണ് എടുത്തതെന്നും പ്രീത പറഞ്ഞു. ഇതില്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ ബാങ്കില്‍ തിരിച്ചടച്ചതായും പ്രീത പറയുന്നു. എന്നാല്‍ തട്ടിയെടുക്കപ്പെട്ട തുകയില്‍ നിന്നും ഒരു രൂപ പോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരായ വിജയലക്ഷ്മിയും മകള്‍ നീനയും പറഞ്ഞു.