വകുപ്പുകള്‍ തമ്മിലടിക്കട്ടെ നമുക്ക് പാറ പൊട്ടിക്കാം: നിരപ്പാറ മല നിരപ്പാക്കി ക്വാറി മാഫിയ: അജ്ഞത നടിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍

0 second read
Comments Off on വകുപ്പുകള്‍ തമ്മിലടിക്കട്ടെ നമുക്ക് പാറ പൊട്ടിക്കാം: നിരപ്പാറ മല നിരപ്പാക്കി ക്വാറി മാഫിയ: അജ്ഞത നടിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍
0

പത്തനംതിട്ട: അതീവ പരിസ്ഥിതി ലോലമേഖലയില്‍ അനധികൃത പാറ ഖനനമെന്ന് പരാതി. എല്ലാ വിധത്തിലുള്ള അനുമതികളുമുണ്ടെന്ന് നടത്തിപ്പുകാര്‍ പറയുമ്പോള്‍ വനം, റവന്യൂ ഭൂമിയിലാണ് ഖനനമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവര്‍ത്തകര്‍. ഭൂമി തങ്ങളുടെയല്ലെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ പരസ്പരം പഴിചാരുന്നതിനിടെ രണ്ട് അണക്കെട്ടുകള്‍ക്ക് പോലും  ഭീഷണി ഉയര്‍ത്തി പാറ ഖനനം കൊഴുക്കുന്നു. പാട്ടഭൂമിയിലൂടെ അനധികൃതമായി റോഡ് വെട്ടി പാറ കടത്തും  തുടരുന്നു. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഒത്താശ ചെയ്യുമ്പോള്‍ ഇല്ലാതാകുന്നത് യുനെസ്‌കോയുടെ ലോകപൈതൃക പദവി ഉളള പ്രദേശമാണ്.

റാന്നി-പെരുനാട് പഞ്ചായത്തില്‍ ശബരിമല പാതയില്‍ ളാഹയില്‍ നിന്ന് നോക്കിയാല്‍ കാണാം നിരപ്പാറ മല പൊട്ടിച്ച് നിരപ്പാക്കുന്ന കാഴ്ച. റവന്യു വനം വകുപ്പുകള്‍ കൈയൊഴിഞ്ഞതോടെ അതീവ പരിസ്ഥിതി ലോല മേഖലയിലുള്‍പ്പെട്ട മല ഖനന മാഫിയ അനിയന്ത്രിതമായി പൊളിച്ചടുക്കുന്നു. ഇത് ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര:

ശബരിമല വനമേഖലയോട് ചേര്‍ന്നാണ് നിരപ്പാറ മല. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കുന്ന ഇവിടെ 2021 ല്‍ ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്. കാരികയം ഡാമില്‍ നിന്നും 2.5 കിലോമീറ്റര്‍ മാത്രമാണ് പാറ ഖനനം നടക്കുന്ന നിരപ്പാറ മലയിലേക്കുള്ളത്. അതീവ ജൈവ വൈവിധ്യ മേഖലയായി കണക്കാക്കി യുനെസ്‌കോ ലോക പൈതൃക സങ്കേതമായി അംഗീകരിച്ചിട്ടുള്ള പ്രദേശത്ത് യാതൊരു ഖനന പ്രവര്‍ത്തനങ്ങളും നടത്താന്‍ നിയമം അനുവദിക്കില്ല എന്നിരിക്കേയാണ് ഉദ്യോഗസ്ഥ, രാഷ്ട്രീയ പിന്തുണയോടെ ഖനനം നടക്കുന്നത്.

ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതിയുമായി ചെന്ന പരിസ്ഥിതി പ്രവര്‍ത്തകരാട് വനഭുമി ആയതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് റവന്യു വകുപ്പ് അധികൃതര്‍ പറയുന്നത്. നടപടി എടുക്കേണ്ടത് വനം വകുപ്പ് ആണത്രേ. വനംവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചാല്‍ റവന്യു ഭൂമിയാണ്, നടപടിയെടുക്കേണ്ടത് അവരാണ് എന്നും പറഞ്ഞ് ഒഴിഞ്ഞ് മാറുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.

സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ മറവില്‍ പാറഖനനം അനിയന്ത്രിതമായ നിലയില്‍ നടക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. അള്ളുങ്കല്‍, മണിയാര്‍ തുടങ്ങിയ ഡാമുകളുടെ ഷട്ടര്‍ തുറന്ന് വിടുമ്പോള്‍ കക്കാട്ടാറിനും പമ്പാ നദിക്കും ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന അറിയിപ്പ് നല്‍കുന്ന ജില്ലാ ദുരന്തനിവാരണ വകുപ്പ് ഡാമിന് തൊട്ടടുത്ത് നടത്തുന്ന ഉഗ്ര സ്‌ഫോടനങ്ങളെപ്പറ്റി യാതൊരു മുന്നറിയിപ്പും നല്‍കുന്നില്ല. ഇത് സംബന്ധിച്ച് ലഭിക്കുന്ന പരാതികളോടും നിസംഗത പാലിക്കുന്നു. പാറ ഖനനം നടത്തുന്ന സ്ഥലത്തേക്ക് വഴി വെട്ടിയതും അനധികൃതമായാണ്. പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസണ്‍ എസ്‌റ്റേറ്റിലുടെ 500 മീറ്ററിലധികം ദൂരത്തില്‍ വഴി വെട്ടാന്‍ അനധികൃതമായി അനുവാദം നല്‍കിയത് സമീപത്തെ ക്ഷേത്ര വികസനത്തിനായി അര സെന്റ് തോട്ട ഭൂമി കൈയ്യേറിയതായി ആരോപിച്ച് ക്ഷേത്രക്കമ്മറ്റിക്കെതിരെ കേസ് കൊടുത്ത ഹാരിസണ്‍ എസ്‌റ്റേറ്റ് മാനേജര്‍ തന്നെയാണ്.

ജില്ലയിലെ പ്രധാന റവന്യു, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും എല്ലാ ശബരിമല സീസണിലും മാസ പൂജാ കാലത്തും കടന്ന് പോകുന്ന വഴിയില്‍ ളാഹയില്‍ നിന്നാല്‍ തൊട്ട് മുന്നിലായി കാണാവുന്ന വന്‍തോതിലുള്ള ഖനനം കണ്ടില്ല എന്ന് നടിക്കുന്നത് രാഷ്ട്രീയ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ കാരണമാണെന്ന് വ്യക്തമാണ്. പാറ, മണ്ണ് ഖനനത്തിന് നേരിട്ടിടപെടേണ്ട ജിയോളജി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അതീവ ദുരുഹമാണ്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

വധശ്രമക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി: പിടിക്കപ്പെടാതിരിക്കാന്‍ മാണിക്യം എന്ന തമിഴനായി ആള്‍മാറാട്ടം: ഒടുവില്‍ പിടികിട്ടാപ്പുള്ളി പിടിയില്‍

തിരുവല്ല: കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, വര്‍ഷങ്ങളായി ഒളിവില്‍…