ദൃശ്യമാധ്യമം രണ്ടു ലക്ഷം നല്‍കാമെന്നേറ്റു: പഞ്ചായത്തും കൊടുക്കും രണ്ടു ലക്ഷമെന്ന് പ്രസിഡന്റ്: ലൈഫ് പദ്ധതിയിലെ വീടു പണി വൈകിയതില്‍ മനം നൊന്ത് ജീവനൊടുക്കിയ ഓമല്ലൂരിലെ ഗോപിയുടെ വീടു പണി പൂര്‍ത്തിയാകുന്നു

0 second read
Comments Off on ദൃശ്യമാധ്യമം രണ്ടു ലക്ഷം നല്‍കാമെന്നേറ്റു: പഞ്ചായത്തും കൊടുക്കും രണ്ടു ലക്ഷമെന്ന് പ്രസിഡന്റ്: ലൈഫ് പദ്ധതിയിലെ വീടു പണി വൈകിയതില്‍ മനം നൊന്ത് ജീവനൊടുക്കിയ ഓമല്ലൂരിലെ ഗോപിയുടെ വീടു പണി പൂര്‍ത്തിയാകുന്നു
0

ഓമല്ലൂര്‍: ഭാര്യയുടെ ദുരിിത ജീവിതവും തന്റെ രോഗങ്ങളും അലട്ടുകയും ഒപ്പം ലൈഫ് പദ്ധതിയില്‍ വീട് നിര്‍മാണം നിലച്ചതും മൂലമുണ്ടായ മനോവിഷമത്തില്‍ ജീവനൊടുക്കിയ ഓമല്ലൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പള്ളം പറയനാലി ബിജു ഭവനില്‍ ഗോപിയുടെ (70) വീട് നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ഇന്ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.

ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച അടിയന്തര യോഗമാണ് ഇന്ന് ചേര്‍ന്നത്. ഗോപിയുടെ കുടുംബത്തെ സഹായിക്കാനും അടിയന്തിരമായി വീടിന്‍െ്‌റ മേല്‍ക്കൂര വാര്‍ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. ഗോപിയുടെ കുടുംബത്തെ സഹായിക്കാന്‍ ഒരു പ്രമുഖ ടിവി ചാനല്‍ രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു.

ഈ പണം കൊണ്ട് വീടിന്റെ മേല്‍ക്കൂര പത്ത് ദിവസത്തിനുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്യും. ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്ത് കൊടുക്കാനുള്ള ബാക്കി രണ്ട് ലക്ഷം രൂപ അടിയന്തരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ലൈഫ് മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ താമസിയാതെ അത് ലഭ്യമാക്കാം എന്നാണ് വിചാരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വീട് പണിപൂര്‍ത്തിയാക്കി ഗോപിയുടെ ആഗ്രഹം പോലെ ഭാര്യ ലീലയെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് വേണ്ടി എല്ലാ സഹായങ്ങളും പഞ്ചായത്ത് ചെയ്തു കൊടുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ 11 ന് രാവിലെ എട്ടു മണിയോടെ സന്തോഷ്മുക്ക്മുട്ടുകുടുക്ക റോഡില്‍ പള്ളം ഭാഗത്തെ സ്വന്തം വീടിന് മുന്നിലുള്ള റോഡില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്. ഗോപിയെ കാണാതെ വന്നപ്പോള്‍ അന്വേഷിച്ചിറങ്ങിയ ബന്ധുവാണ് കത്തിക്കരിഞ്ഞ ശരീരം കണ്ടത്. വാര്‍ഡ് മെമ്പര്‍ സ്മിത സുരേഷ് അറിയിച്ചത് അനുസരിച്ച് പോലീസ് സ്ഥലത്ത് വന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്തു നിന്ന് മണ്ണെണ്ണ, കന്നാസ്, തീപ്പെട്ടി, ടോര്‍ച്ച് എന്നിവ കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നത്. ഇതില്‍ നിന്നാണ് മരിച്ചത് ഗോപിയാണെന്ന് ഉറപ്പിച്ചത്.

ചെറിയ വീട്ടില്‍ താമസിച്ചിരുന്ന ഗോപിക്കും കുടുംബത്തിനും അടച്ചുറപ്പുളള വീടെന്നത് സ്വപ്നമായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഓമല്ലൂര്‍ പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇദ്ദേഹത്തിന് വീട് അനുവദിച്ചിരുന്നു. ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും മേല്‍ക്കൂര വാര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. പണി പൂര്‍ത്തിയാക്കി കഴിഞ്ഞ ഓണം വീട്ടില്‍ ആഘോഷിക്കണം എന്നായിരുന്നു ആഗ്രഹം. പദ്ധതി തുക കൊണ്ട് വീട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെയുണ്ടായ നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവും തിരിച്ചടിയായി. പലരോടും പണം കടം വാങ്ങിയാണ് ഭിത്തി നിര്‍മാണം നടത്തിയത്. ഇതിനിടെ രോഗബാധിതയായ ലീലയുടെ കാല്‍ മുറിച്ചു മാറ്റി. അവര്‍ അര്‍ധബോധാവസ്ഥയിലാണ് ഇപ്പോള്‍ കഴിയുന്നത്. ഗോപിയുടെ വൃക്കകളിലൊന്ന് രോഗം ബാധിച്ച് നീക്കം ചെയ്തിരുന്നു. ശേഷിച്ചതിനും ഇപ്പോള്‍ രോഗമാണ്. പണമില്ലാത്തതിനാല്‍ തുടര്‍ ചികില്‍സ മുടങ്ങി. ചോര്‍ന്നൊലിക്കുന്ന ചെറിയ ചായ്പില്‍ സൗകര്യം ഇല്ലാത്തതിനാല്‍ വാടകയ്ക്ക് താമസിക്കുന്ന മക്കളുടെ സംരക്ഷണയിലാണ് ലീല കഴിഞ്ഞിരുന്നത്. മകളുടെ വീട്ടില്‍ രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് ഗോപി ജീവനൊടുക്കിയത്. പുന്നലത്ത്പടിയില്‍ നടത്തുന്ന മാടക്കടയിലെ ലോട്ടറി വില്‍പ്പനയായിരുന്നു ഏക വരുമാനം. ലോട്ടറി റിസള്‍ട്ട് ഷീറ്റ് ഫോട്ടോ കോപ്പി എടുത്തതിന്റെ മറുവശത്താണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരുന്നത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…