
അജോ കുറ്റിക്കന്‍
പെരിയകുളം (തമിഴ്‌നാട്): ഇടവേളകള്‍ക്ക് ശേഷം കേരള അതിര്‍ത്തിയിലെ തമിഴ്‌നാട് ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ ഡോക്ടര്‍മാര്‍ തല പൊക്കിത്തുടങ്ങി. വ്യാജന്മാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്ന നടപടികള്‍ നിലച്ചതാണ് ഇവര്‍ക്ക് വളമാകുന്നതെന്നാണ് വിവരം. തേനി ജില്ലയില്‍ വൈറല്‍ പനി പടര്‍ന്ന് പിടിച്ചതോടെ ഇവര്‍ക്ക് ചാകരക്കാലമായി. സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്കും ഇത്തരക്കാര്‍ക്ക് അനുഗ്രഹമായി മാറുകയാണ്.
അങ്ങൂര്‍പാളയം, കരുണാക്കമുട്ടന്‍പ്പെട്ടി, കുള്ളപ്പഗൗണ്ടന്‍പ്പെട്ടി, കൂടല്ലൂര്‍, കമ്പം തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാജന്മാര്‍ ഏറെയും.ഗ്രാമീണ മേഖലകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന കാര്യക്ഷമമല്ലാത്തതാണ് ഇത്തരം തട്ടിപ്പുകാര്‍ക്ക് തണലാകുന്നതെന്നാണ് ആരോപണം. കേരളത്തില്‍ നിന്നുള്ളവരും ഇവിടെ തമ്പടിച്ച് ക്ലിനിക്കുകള്‍ സ്ഥാപിച്ച് ചികിത്സ നടത്തുന്നതെന്നാണ് വിവരം. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ചിലരാണ് ചികിത്സ പൊടിപൊടിക്കുന്നത്.
ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങള്‍ തെരഞ്ഞെടുത്താണ് തട്ടിപ്പുകള്‍ ഏറെയും. ഏതാനും ചില ഗുളികളുടെയും ഇന്‍ജക്ഷനുകളുടെയും പേര് മാത്രം അറിയാമെന്നതു മാത്രമാണ് ഇത്തരക്കാരുടെ ഏക യോഗ്യത. ചികിത്സാ നിരക്ക് മറ്റ് ആശുപത്രികളെ അപേക്ഷിച്ച് താരതമ്യേനെ കുറവായതാണ് പലരേയും ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. അമിത ഡോസിലുള്ള മരുന്നുകള്‍ നല്‍കുന്നതിനാല്‍ പനി പോലുള്ള ചെറുരോഗങ്ങള്‍ വേഗത്തില്‍ ഭേദമാകുന്നത് കാരണവും പലരും വ്യാജന്‍മാരെ ആശ്രയിക്കുന്നതെന്നും അറിയുന്നു.
സാധാരണ രോഗങ്ങള്‍ക്ക് നല്‍കുന്ന പാരസെറ്റമോള്‍, അമോക്‌സിലിന്‍, അസിത്രോമൈസിന്‍ തുടങ്ങിയ ഗുളികകളും ഉയര്‍ന്ന അളവിലുള്ള വേദന സംഹാരികളുമാണ് ഏത് രോഗവുമായി എത്തിയാലും നല്‍കുന്നതത്രെ. അബോര്‍ഷന്‍ കേസുകളിലും പലരും ആശ്രയിക്കുന്നതും ഇവരെയാണ്. ഇത്തരം കേന്ദ്രങ്ങളില്‍ ചികിത്സാ പിഴവു മൂലം മരണങ്ങളും സംഭവിക്കാറുണ്ടെന്നും പറയുന്നു. എന്നാല്‍ വിവരം പുറത്തറിയാറില്ലാത്തതിനാല്‍ നടപടികളുമുണ്ടാകാറില്ല.
അതേ സമയം, എട്ടാം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്തവര്‍ വരെ രോഗികളെ ചികിത്സിക്കുകയും ക്ലിനിക്കുകള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നും വ്യാജന്മാര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തേനി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് പരിശോധന നടത്തി വ്യാജ ചികിത്സാലയങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതായി പെരിയകുളം ജില്ലാ സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് വി. സെല്‍വരാജ് പറഞ്ഞു.