ബസിനുള്ളില്‍ ഒമ്പതു വയസുകാരിയെ മറന്ന് ശബരിമല ദര്‍ശനത്തിന് വന്ന പിതാവും മുത്തശിയും: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ച് തിരികെ നല്‍കി

1 second read
Comments Off on ബസിനുള്ളില്‍ ഒമ്പതു വയസുകാരിയെ മറന്ന് ശബരിമല ദര്‍ശനത്തിന് വന്ന പിതാവും മുത്തശിയും: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ച് തിരികെ നല്‍കി
1

പമ്പ: തക്ക സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ച രണ്ടു മോട്ടോര്‍ വാഹന വകുപ്പ് ഉദേ്യാഗസ്ഥര്‍ ചേര്‍ന്ന് ശബരിമല ദര്‍ശനത്തിന് വരും വഴി ബസിനുള്ളില്‍ ഒറ്റപ്പെട്ടു പോയ ഒമ്പതു വയസുകാരിയെ കണ്ടെത്തി പൊലീസിന് കൈമാറി. പിതാവിനും മുത്തശിക്കുമൊപ്പം ദര്‍ശനത്തിന് വന്ന നാലാം ക്ലാസുകാരി ഇവര്‍ സഞ്ചരിച്ചിരുന്ന ബസില്‍ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു. കുട്ടി കിടന്ന് ഉറങ്ങുന്ന കാര്യം മറന്ന് പിതാവും മുത്തശിയും പമ്പയില്‍ ചെന്നിറങ്ങി. ഇവര്‍ കയറിയ ബസ് തിരികെ നിലയ്ക്കലിലേക്ക് പാര്‍ക്കിങിന് പോയിക്കഴിയുമ്പോഴാണ് കുട്ടി ഇറങ്ങിയില്ലെന്ന് ഇവര്‍ മനസിലാക്കുന്നത്.

വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വയര്‍ലസ് സന്ദേശം പിന്തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. രാജേഷും ജി. അനില്‍കുമാറും കുട്ടിയെ കണ്ടെത്തിയത്.

തമിഴ്‌നാട്ടില്‍ നിന്ന് ദര്‍ശനത്തിന് വന്നതാണ് നാലാം ക്ലാസില്‍ പഠിക്കുന്ന ഭവ്യയും പിതാവും മുത്തശിയും. ആന്ധ്രാപ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ പമ്പയില്‍ എത്തിയത്. ബസ് നിര്‍ത്തിയപ്പോള്‍ പിതാവും മുത്തശിയും ഇറങ്ങി. കുട്ടിയും ഒപ്പം ഇറങ്ങിയെന്നാണ് ഇവര്‍ കരുതിയത്. കൂടെ വന്നവര്‍ക്കൊപ്പം കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടില്ല. പരിഭ്രാന്തരായ ഇവര്‍ പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമിലെത്തി പരാതി അറിയിച്ചു. ഇവിടെ നിന്ന് ഉടന്‍ തന്നെ വയര്‍ലസ് സന്ദേശം നാനാവഴിക്കും പാഞ്ഞു.

പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന രാജേഷും അനില്‍കുമാറും ഈ സന്ദേശം കേട്ടു. എ.പി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിന്റെ നമ്പരും വയര്‍ലസിലൂടെ ഇവര്‍ മനസിലാക്കി. ഇവര്‍ വരുന്ന വഴി ഇതേ നമ്പരിലുള്ള ബസ് കണ്ടു. കൈ കാണിച്ച് ബസ് നിര്‍ത്തി ഡ്രൈവറോടും കണ്ടക്ടറോടും ചോദിച്ചപ്പോള്‍ ബസില്‍ ആരുമില്ലെന്നും എല്ലാവരും പമ്പയില്‍ ഇറങ്ങിയെന്നുമായിരുന്നു മറുപടി. ബസ് കണ്ടെത്തിയ സ്ഥിതിക്ക് തങ്ങള്‍ക്ക് പരിശോധിക്കണം എന്നാവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ അകത്തു കയറി പരിശോധിച്ചു. ബസിന്റെ ഏറ്റവും പിന്നിലായുള്ള മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ കുട്ടി ചുരുണ്ടുകൂടി കിടന്ന് ഉറങ്ങുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ രാജേഷ് എടുത്തു കൊണ്ട് വാഹനത്തിന് പുറത്തു വന്നു. വിവരം പൊലീസിനെ അറിയിക്കാന്‍ നോക്കിയെങ്കിലും വയര്‍ലസിന് റേഞ്ച് ഉണ്ടായിരുന്നില്ല. ഈ സമയം പൊലീസിന്റെ പട്രോളിങ് വാഹനവും അവിടേക്ക് വന്നു. അവരോട് കുട്ടിയെ കിട്ടിയ വിവരം പറഞ്ഞതിന് ശേഷം തങ്ങളുടെ വാഹനത്തില്‍ തന്നെ രാജേഷും അനിലും ചേര്‍ന്ന് കുട്ടിയെ പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുകയായിരുന്നു. ആറ്റിങ്ങല്‍ എ.എം.വി.ഐയാണ് ആര്‍. രാജേഷ്. കുന്നത്തൂര്‍ എ.എം.വി.ഐയാണ് ജി. അനില്‍കുമാര്‍.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

ക്ഷേത്രദര്‍ശനത്തിനിടെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് കടന്ന് തമിഴ് നാടോടികള്‍:പിന്തുടര്‍ന്നെത്തിയ പോലീസ് കണ്ടത് കാറില്‍ കറങ്ങുന്ന മോഷ്ടാവിനെ: മലയാലപ്പുഴ പോലീസിന്റെ പിടിയിലായത് സ്ഥിരം മോഷ്ടാക്കളായ നാടോടി സ്ത്രീകള്‍

പത്തനംതിട്ട:  മലയാലപ്പുഴ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവന്‍ സ…