കഞ്ചാവ് വില്‍പ്പന ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ച് മര്‍ദനം: പ്രതി അറസ്റ്റില്‍

0 second read
Comments Off on കഞ്ചാവ് വില്‍പ്പന ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ച് മര്‍ദനം: പ്രതി അറസ്റ്റില്‍
0

കോയിപ്രം: കഞ്ചാവ് കച്ചവടം എക്‌സൈസുകാര്‍ക്ക് ഒറ്റിക്കൊടുത്തുവെന്ന് സംശയിച്ച് വയോധികനെ വീടുകയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ പോലീസ് പിടികൂടി. നെല്ലിമല വടക്കേക്കാലായില്‍ വീട്ടില്‍ വിവേക് പ്രദീപ് (18)ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവും രണ്ടാം പ്രതിയുമായ പ്രദീപിനെ നേരത്തെ പിടികൂടിയിരുന്നു. നെല്ലിമല അടപ്പനാംകണ്ടത്തില്‍ വീട്ടില്‍ മാത്തുക്കുട്ടി എന്നുവിളിക്കുന്ന സാംകുട്ടി എബ്രഹാ(63)മിനാണ് തലയ്ക്കും മുഖത്തും കഴുത്തിനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. 21 ന് ഉച്ചക്ക് ഒന്നരയോടെ വീട്ടിലെ ഹാള്‍മുറിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് പ്രതികള്‍ അതിക്രമിച്ചകയറി കുപ്പിഗ്ലാസ് അടിച്ചുപൊട്ടിച്ചശേഷം കുത്തി മാരകമായി മുറിവേല്‍പ്പിച്ചത്.

ഒറ്റിക്കൊടുക്കുമോടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് വിവേക് മേശപ്പുറത്തിരുന്ന ഗ്ലാസ്സ് അടിച്ചുപൊട്ടിച്ചശേഷം തലയുടെ ഉച്ചിയിലും മറ്റും ആഴത്തില്‍ മുറിവേല്‍പ്പിച്ചത്. ഇയാള്‍ക്കെതിരെ തിരുവല്ല എക്‌സൈസില്‍ കഞ്ചാവ് കേസ് നിലവിലുണ്ട്. രണ്ടാം പ്രതി പ്രദീപ് മേശപ്പുറത്തിരുന്ന കുപ്പിഗ്ലാസ് എടുത്ത് മുഖത്തും കഴുത്തിലും തുരുതുര അടിക്കുകയായിരുന്നു. ഗ്ലാസ് പൊട്ടിത്തെറിച്ച് മുഖത്തും കഴുത്തിലും ആഴത്തില്‍ മുറിവേറ്റു. താഴെവീണപ്പോള്‍ ഇടതു വാരിയെല്ലുകളുടെ ഭാഗത്തും മുറിവുകളുണ്ടായി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ സാംകുട്ടി എബ്രഹാം വീട്ടില്‍ തിരിച്ചെത്തുകയും, വിവരമറിഞ്ഞ പോലീസ് അവിടെയെത്തി മൊഴി രേഖപ്പെടുത്തിയതിനെതുടര്‍ന്ന് കേസെടുക്കുകയായിരുന്നു. അന്വേഷണത്തില്‍ ഗ്ലാസ്സ് കൊണ്ടുള്ള ആക്രമണത്തിലാണ് ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കുകള്‍ പറ്റിയതെന്ന് വ്യക്തമായി. പ്രദീപിനെ ഇയാളുടെ വീടിനുസമീപത്തുനിന്നും പോലീസ് ഉടനെതന്നെ പിടികൂടിയിരുന്നു.

ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച വിവേകിന്റെ അറസ്റ്റ് ഇന്ന് ഉച്ചയ്ക്ക് രേഖപ്പെടുത്തി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദേശപ്രകാരം കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിതമായ അന്വേഷണമാണ് നടന്നത്. തിരുവല്ല ഡി വൈ എസ് പി അഷദിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിനെ കൂടാതെ എസ് ഐ ഉണ്ണികൃഷ്ണന്‍, എസ് സി പി ഓമാരായ ഷബാന അഹമ്മദ്, ജോബിന്‍, സി പി ഓ ബ്ലെസ്സണ്‍ എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…