
കൊച്ചി: ബലാത്സംഗ കേസില്‍ വ്യാജരേഖ ഹാജരാക്കി നേടിയ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ മലയന്‍കീഴ് മുന്‍ എസ്.എച്ച്.ഒ. എ.വി സൈജു ആത്മഹത്യ ചെയ്തു. എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മലയിന്‍കീഴിലെ വനിതാ ഡോക്ടറുടെ പരാതിയില്‍ ഇന്നലെ ഹൈക്കോടതി സൈജുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
രണ്ടു വര്‍ഷത്തോളമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു സൈജു. സൈജുവിനെ പൊലീസില്‍ നിന്നും എന്നേത്തേക്കുമായി പിരിച്ചു വിടാന്‍ പൊലീസ് മേധവിമാര് തീരുമാനിച്ചിരുന്നു. എന്നാല്‍ അത് ചില കേന്ദ്രങ്ങള്‍ അട്ടിമറിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. പൊലീസിലെ ഇടതു സംഘടനയിലെ പ്രമുഖനായിരുന്നു കേസും പ്രശ്നവും വരുന്നതിന് മുമ്പ് സൈജു.സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ തിരുത്തല്‍ വരുത്തി കോടതിയില്‍ ഹാജരാക്കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. സൈജു ജിഡി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈം ബ്രാഞ്ചും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യാന്‍ ഒരു താല്‍പ്പര്യവും കാട്ടിയിരുന്നില്ല.
ഇതിനിടെ മറ്റൊരു പീഡനക്കേസും എത്തി. ഈ കേസിലെ ഇരയെ ഭീഷണിപ്പെടുത്തി ആ കേസ് പിന്‍വലിപ്പിച്ചതായും ആരോപണമുണ്ടായിരുന്നു. എന്നാല്‍ മലയിന്‍കീഴിലെ പരാതിയിലെ ഇരയായ ഡോക്ടര്‍ നിയമ നടപടിയുമായി മുമ്പോട്ട് പോയി. ഇതോടെയാണ് ഹൈക്കോടതി സൈജു ജാമ്യം റദ്ദാക്കിയത്. ബലാത്സംഗ കേസിലെ പരാതിക്കാരിയായ ഡോക്ടര്‍ ജിഡിയില്‍ തിരുത്തല്‍ വരുത്തിയെന്നാരോപിച്ച് നല്കിയ ഹര്‍ജിയിലായിരുന്നു നടപടി.ഡോക്ടര്‍ക്കെതിരെ താന്‍ നേരത്തെ പരാതി നല്‍കിയെന്നതിന്റെ രേഖയാണ് സ്റ്റേഷനില്‍ വ്യാജമായി തിരുകി കയറ്റിയത്.മുന്‍ വൈരാഗ്യമാണ് ബലാത്സംഗ പരാതിക്ക് പിന്നില്‍ എന്ന് വരുത്തുന്നതിനാണ് ജനറല്‍ ഡയറിയില്‍ തിരുത്തല്‍ വരുത്തിയതെന്നായിരുന്നു പരാതി.
വിവാഹ വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും സൈജു ബലാത്സംഗം ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതി. പരാതികളെ തുടര്‍ന്ന് എറണാകുളം കണ്ട്രോള് റൂമിലേക്ക് സൈജുവിനെ മാറ്റിയിരുന്നു. ആദ്യ പീഡന പരാതിയില്‍ ജാമ്യം നേടാന്‍ മലയിന് കീഴ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിന്റെ സഹായത്താല്‍ വ്യാജ രേഖ ചമച്ചിരുന്നു. ഈ വ്യാജ രേഖ കാട്ടിയാണ് സി ഐ ആദ്യ കേസില്‍ ജാമ്യം നേടിയത്.ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയത് വ്യാജ രേഖകള്‍ ഹാജരാക്കിയാണെന്ന് ഇര തന്നെ നേരിട്ട് ഡി ജി പി യ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിശോധിച്ച ക്രൈംബ്രാഞ്ച് പരാതിയില്‍ കഴമ്പുണ്ടെന്നു ജാമ്യം നേടാന്‍ സി ഐ സൈജു വ്യാജ രേഖ ചമച്ചുവെന്നു കണ്ടെത്തി.ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു തുടര്‍ നടപടി സ്വീകരിക്കാന്‍ ഡി ജി പി തിരുവനന്തപുരം റൂറല്‍ എസ് പി യ്ക്ക് നിര്‍ദ്ദേശം നല്കി. ഡി ജി പി യുടെ നിര്‍ദ്ദേശം വ്യക്തമാക്കുന്ന പ്രത്യേക സര്‍ക്കുലര്‍ റുറല്‍ എസ് പി ആഫീസില്‍ ലഭിച്ചു.
രണ്ടാമത്തെ പീഡന പരാതി സംബന്ധിച്ച കേസ് ക്വാഷ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴായിരുന്നു ഇത്. ഇന്നാല് ഈ നീക്കമൊന്നും എങ്ങുമെത്തിയില്ല. പൊലീസ് സേനയിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് രണ്ട് പീഡന കേസില്‍ പ്രതിയാകുക അതില്‍ ഒരു കേസില്‍ നിന്നും രക്ഷപ്പെടാന്‍ വ്യാജ രേഖ ചമയ്ക്കുക ഇതൊക്കെ തെളിഞ്ഞ സാഹചര്യത്തില്‍ സി ഐ സൈജുവിനെ പിരിച്ചു വിടുമെന്ന് സൂചനകളുണ്ടായിരുന്നു.മുമ്പ് മലയിന്‍കീഴ് സ്റ്റേഷനിലിരിക്കുമ്പോള്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ചതാണ് സിഐയ്ക്ക് എതിരെയുള്ള ആദ്യ കേസ്.
ആ സംഭവത്തില്‍ ജാമ്യം ലഭിക്കാന്‍ വ്യാജരേഖ ചമച്ചതിന് കൊച്ചി കണ്ട്രോള് റൂം സിഐ.യായിരുന്ന സൈജു സസ്പെന്‍ഷനിലായിരുന്നു. സൈജുവും മലയിന്‍കീഴ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന പ്രദീപും ചേര്‍ന്ന് വനിതാ ഡോക്ടര്‍ പണം ആവശ്യപ്പെട്ടു എന്ന് വ്യാജരേഖ ചമയ്ക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടര്‍ന്നാണ് രണ്ടുപേരെയും സസ്പെന്‍ഡ് ചെയ്തത്. തൊട്ടുപിന്നാലെ അതേ മാസം തന്നെ നെടുമങ്ങാട് സ്റ്റേഷനില്‍ പുതിയ പീഡന പരാതിയുമെത്തി. ഡോക്ടറെ പീഡിപ്പിച്ച സംഭവത്തില്‍ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ വീണ്ടും ക്രിമിനല്‍ക്കേസുകളില്‍പ്പെടുകയാണെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് ഉത്തരവിലുണ്ടായിരുന്നു.
പക്ഷേ, സിഐ.യുടെ ജാമ്യം റദ്ദാക്കാനോ അറസ്റ്റുചെയ്യാനോ റൂറല്‍ പൊലീസ് ശ്രമിച്ചിട്ടില്ല.നേരത്തെ മലയില്‍കീഴ് ഇന്‍സ്പെക്ടര്‍ ആയിരുന്നപ്പോള്‍ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിലും അട്ടമറിയിലൂടെയാണ് അറസ്റ്റ് ഒഴിവാക്കിയത്.2019 ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ദന്തഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്.സൈജു കാരണം ഭര്‍ത്താവ് പിണങ്ങി പോയെന്നും ഡോക്ടര്‍ പരാതിപ്പെട്ടിരുന്നു.അന്നും പരാതിക്കാരിക്കെതിരെ സൈജുവിന്റെ ഭാര്യ കേസുമായി എത്തിയിരുന്നു. രണ്ടാമത്തെ പീഡന പരാതിയില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തതോടെയാണ് സി ഐ സൈജു ഒളിവില്‍ പോയത്.ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്തിന്റെ ഭാര്യയയാണ് രണ്ടാമത്തെ പീഡന കേസിലെ ഇര.