
കോന്നി: ഇളകൊള്ളൂര്‍ ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ നടന്നു വരുന്ന അതിരാത്ര യാഗത്തിന്റെ രണ്ടാം ഘട്ടം ഇന്നലെ ഉച്ചയോടെ അവസാനിച്ചു. 12.30 ന് നടന്ന പ്രവര്‍ഗ്യ ക്രിയയോടെയാണ് രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയത്. അഞ്ചാം പ്രവര്‍ഗ്യത്തിനും ഉപാസത്തിനും സുബ്രഹ്മണ്യ ആഹ്വാനത്തിനും ശേഷം ഇന്ദ്രന്‍ യാഗശാലയിലേക്കെത്തി യാഗം സ്വീകരിക്കാന്‍ തയ്യാറായി എന്നാണു സങ്കല്‍പ്പിക്കുന്നത്.
അഗ്‌നിയാണ് സോമവും ദ്രവ്യവും ഏറ്റു വാങ്ങുന്നതെങ്കിലും ഇന്ദ്രന്‍ അതിനു സാക്ഷിയായി വേണം. ഇന്ദ്രന്‍ യജമാനന്റെയും സോമന്റെയും രാജാവാണ്. അഞ്ചു തവണ യജമാനനും യജമാന പത്‌നിയും കൂടി ഇന്ദ്രനെ ക്ഷണിക്കുന്നതാണ് സുബ്രഹ്മണ്യ ആഹ്വാനം. ഇന്ദ്രന്‍ യാഗശാലയിലേക്കു പ്രവേശിച്ചതിനാല്‍ ഇത്തരം ചടങ്ങുകള്‍ അവസാനിച്ചു. കഴിഞ്ഞ ദിവസം ഒരു മണിയോടെ ഈ ചടങ്ങുകള്‍ നടത്താനുപയോഗിച്ച യാഗ വസ്തുക്കള്‍ നചികേത ചിതിയില്‍ ദഹിപ്പിച്ചു.
നാലുകാലുകളുള്ള മഹാവീരം എന്ന മൂന്നു മണ്‍പാത്രങ്ങള്‍, പ്രസേകം, ശഭം പീഠം, ദര്‍ഭപുല്ലുകള്‍ ഉള്‍പ്പടെ പ്രവര്‍ഗ്യോപാസത്തിനു ഉപയോഗിച്ച യാഗ വസ്തുക്കള്‍ മുഴുവന്‍ ദഹിപ്പിച്ചു ചിതാഗ്‌നിയാക്കി. വൈകിട്ട് നാല് മണിക്ക് വൈദിക ചടങ്ങുകള്‍ പുനരാരംഭിച്ചു. അതുവരെ നടന്നു വന്ന യാഗങ്ങള്‍ ഇനി മഹായാഗമായ അതിരാത്രത്തിലേക്കു മാറും. ഇതുവരെ പടിഞ്ഞാറേ ശാലയായ ഗാര്‍ഹ്യപത്യ ശാലയിലെ ത്രേതാഗ്‌നി ഹോമകുണ്ഡങ്ങളിലാണ് യാഗം നടന്നിരുന്നത്. ഇവയെല്ലാം ചെറിയ യാഗങ്ങളായിരുന്നു. ഇന്ന് നാല് മണിക്ക് കിഴക്കേ ശാലയായ ഹവിര്‍ധാന മണ്ഡപത്തിനു മുന്നില് യാഗ ഭൂമിയുടെ മധ്യ ഭാഗത്തായി നിര്‍മിച്ച ചിതിയിലാണ് യാഗം നടക്കുന്നത്.
ഈ ചിതിയിലേക്കു അരണി കടഞ്ഞു അഗ്‌നി സന്നിവേശിപ്പിക്കും. ഇതോടെ സമ്പൂര്‍ണ അതിരാത്ര യാഗത്തിന് തുടക്കമാകും. തുടര്‍ന്നു ഹവിര്‍ധാന മണ്ഡപത്തില്‍ സോമം ഇടിച്ചു പിഴിഞ്ഞ് സോമയാഗത്തിനുള്ള നീരെടുക്കും. ഇന്നും നാളെയുമായി മഹാ സോമയാഗം നടക്കും.
ഇളകൊള്ളൂര്‍ അതിരാത്രത്തിനുള്ള സോമ ലത എത്തിച്ചിരിക്കുന്നത് കാശ്മീരിലെ ലഡാക്കില്‍ നിന്നാണ്. കുട്ടികളും, സ്ത്രീകളുമുള്‍പ്പടെ നിരവധി വൈദികര്‍ ആണ് അതിരാത്രത്തില്‍ പങ്കെടുക്കുന്നത്. സംസ്‌കൃത വ്യാകരണത്തില്‍ ഡോക്ടറേറ്റ് നേടിയ കാലടി സംസ്‌കൃത സര്‍വ്വ കലാശായുടെ പയ്യന്നൂര്‍ സെന്റര്‍ ഡയറക്ടര്‍ ആയ കൈതപ്രം കൊമ്പക്കുളം ഇല്ലത്തെ വിഷ്ണു സോമയാജിയാണ് യാഗ യജമാനന്‍, അദ്ദേഹത്തിന്റെ പത്‌നി ഉഷ പത്തനാടി സംസ്‌കൃത സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ച സംസ്‌കൃത അധ്യാപികയും യാഗത്തില്‍ യജമാന പത്‌നിയായി പങ്കെടുക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് തന്നെ ത്രിവിധ അഗ്‌നികളെയും ഉപാസിച്ച് സോമയാജി യാഗ യജമാനാധികാരം അദ്ദേഹം നേടിയിരുന്നു. ഋത്വിക്ക്കളായ മറ്റു വൈദികര്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. വിഷ്ണു മോഹന്‍ ചെയര്‍മാനായുള്ള സംഹിതാ ഫൗണ്ടേഷനാണ് സംഘാടകര്‍.