വീട്ടുമുറ്റത്ത് കളിക്കാന്‍ എത്തിയ ബാലികമാരെ പീഡിപ്പിച്ചു; റിട്ടയേര്‍ഡ് റെയില്‍വേ പൊലീസ് ഓഫീസര്‍ക്ക് 75 വര്‍ഷം കഠിനതടവ്

1 second read
Comments Off on വീട്ടുമുറ്റത്ത് കളിക്കാന്‍ എത്തിയ ബാലികമാരെ പീഡിപ്പിച്ചു; റിട്ടയേര്‍ഡ് റെയില്‍വേ പൊലീസ് ഓഫീസര്‍ക്ക് 75 വര്‍ഷം കഠിനതടവ്
0

അടൂര്‍: പതിനൊന്ന് വയസ് വീതമുള്ള രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളില്‍ റിട്ട. റെയില്‍വേ പോലീസ് ഓഫീസറെ 75 വര്‍ഷം കഠിനതടവിനും 4.50 ലക്ഷം രൂപ പിഴ അടയക്കാനും ശിക്ഷിച്ച് കോടതി. കൊടുമണ്‍ ഐക്കാട് തെങ്ങിനാല്‍ കാര്‍ത്തികയില്‍ സുരേന്ദ്ര(69)നെയാണ് അടൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ഷിബു ഡാനിയേല്‍ ശിക്ഷിച്ചു കൊണ്ട് വിധി പ്രസ്താവിച്ചത്. 2021 ലാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്തു കളിക്കാന്‍ എത്തിയിരുന്ന പെണ്‍കുട്ടികളെ ഓരോരുത്തരെയായി വീടിനുള്ളിലും ചേര്‍ന്നുള്ള ശുചിമുറിയിലും എത്തിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടികള്‍ തമ്മിലും പിന്നീട് ഒരാളുടെ അമ്മയോടും വെളിപ്പെടുത്തിയതില്‍ വെച്ചാണ് പീഡന വിവരം പുറത്തറിഞ്ഞത്.

കൊടുമണ്‍ എസ്.എച്ച്.ഓ ആയിരുന്ന മഹേഷ് കുമാര്‍ വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. റെയില്‍വേ പോലീസ് ഓഫീസര്‍ ആയിരുന്ന പ്രതി തന്റെ മൂന്നു പെണ്‍മക്കളെയും വിവാഹം കഴിപ്പിച്ച് അയച്ച ശേഷം ഭാര്യയുമൊത്ത് ഐക്കാട്ടുളള വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യ വീട്ടിലില്ലാതിരുന്ന 2021 സെപ്റ്റംബര്‍ 12 നാണ് ഇരു കുട്ടികളെയും വെവ്വേറെ പീഡിപ്പിച്ചത്. ഇതില്‍ ഒരു കുട്ടിയെ അതിനു മുന്‍പുള്ള നാലു വര്‍ഷങ്ങളായി പല ദിവസങ്ങളിലും പ്രതി പീഡനത്തിന് വിധേയമാക്കിയിരുന്നു.
ഇരു കേസുകളിലും പ്രതി പോക്‌സോ ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരവും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഒരേ കാലത്ത് തന്നെ ഇരു കേസുകളും പ്രത്യേകം തെളിവെടുത്ത് രണ്ടു വിധിയും ഒരേ ദിവസം തന്നെ ഉത്തരവായി എന്ന പ്രത്യേകതയും ഇതിനുണ്ട്. ആദ്യ വിധിയില്‍ 25 വര്‍ഷം കഠിനതടവും 1.50 ലക്ഷം പിഴയും അടുത്ത വിധിയില്‍ 50 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടക്കാത്ത പക്ഷം രണ്ട് കേസിലും കൂടി ഒമ്പതു വര്‍ഷം കൂടി അധിക കഠിന തടവ് അനുഭവിക്കണം.

ഓരോ കേസിലെയും ശിക്ഷ പ്രത്യേകം അനുഭവിക്കണം. ഒരു കേസിലെ ശിക്ഷ അവസാനിച്ചു കഴിഞ്ഞു മാത്രമേ അടുത്ത കേസിലെ ശിക്ഷ ആരംഭിക്കു എന്നതിനാല്‍ മൊത്തം 40 വര്‍ഷം കഠിന തടവ് അനുഭവിക്കണം. രണ്ടു കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സ്മിത ജോണ്‍ ഹാജരായി. മൊത്തം 26 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസി ക്യൂഷന്‍ നടപടികള്‍ വിക്ടിം ലെയ്‌സണ്‍ ഓഫീസര്‍ എസ്. സ്മിത ഏകോപിപ്പിച്ചു. പിഴ തുക ഈടാകുന്ന പക്ഷം ആയത് അതിജീവിതകള്‍ക്ക് നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

 

 

Load More Related Articles
Load More By Editor
Load More In CRIME
Comments are closed.

Check Also

അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് 4 %: കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 % പലിശ മാത്രം

അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ…