ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലങ്ങളില്‍ വിജിലന്‍സ് പരിശോധന: പത്തനംതിട്ടയില്‍ രണ്ടു ഡോക്ടര്‍മാര്‍ ഇറങ്ങിയോടി: ആറു പേര്‍ക്കെതിരേ റിപ്പോര്‍ട്ട്

0 second read
Comments Off on ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലങ്ങളില്‍ വിജിലന്‍സ് പരിശോധന: പത്തനംതിട്ടയില്‍ രണ്ടു ഡോക്ടര്‍മാര്‍ ഇറങ്ങിയോടി: ആറു പേര്‍ക്കെതിരേ റിപ്പോര്‍ട്ട്
0

പത്തനംതിട്ട: സര്‍ക്കാര്‍ ചട്ടം മറികടന്ന് പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നത് കണ്ടെത്താന്‍ വേണ്ടി വിജിലന്‍സ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പ്രൈവറ്റ് പ്രാക്ടീസ് മിന്നല്‍ റെയ്ഡില്‍ ജില്ലയില്‍ കുടുങ്ങിയത് ആറു സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. പത്തനംതിട്ടയില്‍ നാലും കോഴഞ്ചേരിയില്‍ രണ്ടു പേരുമാണ് വിജിലന്‍സ് സംഘത്തിന്റെ വലയില്‍ വീണത്. വിജിലന്‍സ് വരുന്നതറിഞ്ഞ് പത്തനംതിട്ടയില്‍ രണ്ടു ഡോക്ടര്‍മാര്‍ ഓടി രക്ഷപ്പെട്ടു.

ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മൂന്നിടത്താണ് റെയ്ഡ് സംഘടിപ്പിച്ചത്. പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോഴഞ്ചേരി ജില്ലാശുപത്രി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരെയാണ് വിജിലന്‍സ് ലക്ഷ്യമിട്ടത്.

ഉച്ചയ്ക്ക് ശേഷമാണ് മൂന്നു സംഘങ്ങളായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പത്തനംതിട്ടയില്‍ ടി.കെ റോഡില്‍ ജോസ്‌കോ ജൂവലറിക്ക് എതിര്‍വശമുള്ള കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന ജനറല്‍ മെഡിസിനിലെ ഡോ. ടി. ജയശ്രീ, കാര്‍ഡിയോളജിസ്റ്റ് ഡോ. ദീപു ബാലകൃഷ്ണന്‍, ഡോ. രാജീവ് ആര്‍. നായര്‍, സെന്റ് മേരീസ് സ്‌കൂള്‍ റോഡിലെ കൊമേഴ്‌സ്യല്‍ ബില്‍ഡിങ്‌സില്‍ രോഗികളെ പരിശോധിക്കുന്ന ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മനോജ്, കോഴഞ്ചേരി ജില്ലാശുപത്രിയയിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. റെജി, ഗൈനക്കോളജിസ്റ്റ് ഡോ. കെ.എസ്. വിജയ എന്നിവര്‍ക്കെതിരേയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ഡോ. ജയശ്രീ, ഡോ. ദീപു എന്നിവര്‍ വിജിലന്‍സ് സംഘത്തെ കണ്ട് ഇറങ്ങിയോടി. ഡോ. രാജീവ് ആര്‍. നായര്‍ പ്രാക്ടീസിന് എത്തിയിരുന്നില്ല. അടൂര്‍ ജനറല്‍ ആശുപത്രി പരിസരത്ത് ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്ന കെട്ടിടത്തില്‍ പരിശോധന നടത്തിയെങ്കിലും ഫഌറ്റുകള്‍ സ്വന്തം പേരില്‍ ആയതിനാല്‍ ഇവര്‍ക്കെതിരേ നടപടി ഉണ്ടായിട്ടില്ല.

നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുള്ളത്. സ്വന്തം താമസ സ്ഥലത്ത് മാത്രമേ ഇവര്‍ക്ക് രോഗികളെ പരിശോധിക്കാന്‍ അനുവാദമുള്ളൂ. സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റായ രോഗികളെയോ ഇവരുടെ ബന്ധുക്കളെയോ സ്വകാര്യ പ്രാക്ടീസ് നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചു വരുത്താന്‍ പാടുള്ളതല്ല. വരും ദിവസങ്ങളില്‍ അഡ്മിറ്റാകാന്‍ പോകുന്ന രോഗികളെയും സ്വകാര്യ പ്രാക്ടീസ് നടക്കുന്നിടത്ത് വിളിച്ചു വരുത്തരുത്. സ്വന്തം താമസ സ്ഥലത്ത് അല്ലാതെ പ്രാക്ടീസ് നടത്തുന്നവരെയാണ് വിജിലന്‍സ് നോട്ടമിട്ടത്. പത്തനംതിട്ടയിലെ ഓര്‍ത്തോ പീഡിക് സര്‍ജന്‍ മനോജ് താമസിക്കുന്നത് അടൂരിലാണ്. അവിടെയും ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുണ്ട്. ആ സ്ഥലത്തും വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. അവിടെ അപ്പോള്‍ മറ്റ് രണ്ടു ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളില്‍ പ്രാക്ടീസ് നടത്തുന്നവരാണ് ഇറങ്ങിയോടിയത്. ഇവരെ ഇവിടെ കൊണ്ടു വന്ന് വാടക കൊടുത്ത ഇരുത്തുന്നത് ക്ലിനിക്കല്‍ ലബോറട്ടറി ഉടമകളും മെഡിക്കല്‍ സ്‌റ്റോര്‍ ഉടമകളുമാണെന്ന വിവരവും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.

അതിന് പകരമായി ഈ സ്ഥാപനങ്ങളിലേക്ക് ഡോക്ടമാര്‍ പരിശോധനകള്‍ക്ക് എഴുതും. ആറു ഡോക്ടമാര്‍ക്കെതിരേയുമുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഡിവൈ.എസ്.പി ഹരിവിദ്യാധരന്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍മാരായ പി. അനില്‍കുമാര്‍ അടൂരും കെ. അനില്‍കുമാര്‍ പത്തനംതിട്ടയിലും ജെ. രാജീവ് കോഴഞ്ചേരിയിലും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…