തിരുവല്ല: വീട്ടുകാര്‍ കളിക്കാന്‍ പുറത്തു വിടില്ല. കര്‍ശന നിയന്ത്രണം. പോരെങ്കില്‍ പത്താം ക്ലാസ് പരീക്ഷാഫലവും വരുന്നു. കൈയിലുള്ള മൊബൈല്‍ഫോണുമായി പതിനഞ്ചുകാരന്‍ നാടുവിട്ടു. കഴിഞ്ഞ മാസം ഏഴിന് കുറ്റപ്പുഴ പുന്നകുന്നം സ്വദേശിയായ പയ്യന്‍ നാടുവിട്ടപ്പോള്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ടത് തിരുവല്ല പൊലിസാണ്. എന്നാല്‍, ഒന്നര മാസത്തിന് ശേഷം ചെന്നൈയില്‍ നിന്ന് പയ്യനെ ഇതേ പോലീസ് കണ്ടെത്തി. നടന്നത് ഉദ്വേഗജനകമായ അന്വേഷണവും.
സൂചനകളിലേക്ക് എത്താനുള്ള യാതൊരു മാര്‍ഗവുമില്ലാതെയായിരുന്നു
ഡിവൈ.എസ്.പി എസ്. അഷദിന്റെ മേല്‍നോട്ടത്തില്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കുട്ടിയെ തേടിയുള്ള യാത്രയുടെ തുടക്കം. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച സംഘത്തില്‍ എസ്‌സിപി ഓമാരായ മനോജ്, അഖിലേഷ്, സിപിഓ അവിനാശ് എന്നിവരാണ്
ഉണ്ടായിരുന്നത്.
മേയ് ഏഴിന് ഉച്ചയോടെയാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. പരാതിപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ വൈകി എന്ന ആരോപണം കുട്ടിയുടെ മുത്തശി ഉന്നയിച്ചു. വിവരമറിയിച്ചിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നായിരുന്നു ഇവരുടെ വിമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥനായ എസ് എച്ച് ഓ സുനില്‍കൃഷ്ണനും സംഘത്തിനും തുടക്കം കടുത്ത പരീക്ഷണമായിരുന്നു. പതിവ് നിയമനടപടിക്രമങ്ങള്‍ക്കൊപ്പം, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അഞ്ഞൂറോളം സി സി ടി വി ഫുട്ടേജുകള്‍ പരിശോധിച്ചു.
മണിക്കൂറുകളോളം സിസിടിവി മുറിയില്‍ ചിലവഴിച്ച ദിവസങ്ങളായിരുന്നു പിന്നീട്. കിട്ടിയ വിവരങ്ങള്‍ക്ക് പിന്നാലെ അന്വേഷണസംഘം അവിശ്രമം സഞ്ചരിച്ചുകൊണ്ടേയിരുന്നു. ആലപ്പുഴ, തിരുവനന്തപുരം, നാഗര്‍കോവില്‍, വഴിക്കടവ്, ഗുഡല്ലൂര്‍ എന്നിവടങ്ങളിലേക്ക് നീണ്ടു ആ യാത്ര. കുട്ടി തിരുവനന്തപുരത്തെക്കും തുടര്‍ന്ന് ട്രെയിനില്‍ ചെന്നൈയിലേക്കുമാണ് പോയത്. മൊബൈല്‍ ഫോണ്‍ ഓഫ് ആയിരുന്നു, അതിനാലാണ് ആദ്യം കാള്‍ വിവരങ്ങള്‍ ലഭ്യമാകാഞ്ഞത്. ഫോണ്‍ പിന്നീട് ചെന്നൈയില്‍ വിറ്റു. വാങ്ങിയത് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഹോള്‍സെയില്‍ വ്യാപാരി.
ഇയാളില്‍ നിന്നും ഗുഡല്ലൂരിലെ മൊത്തക്കച്ചവടക്കാരന്‍ വാങ്ങിക്കൊണ്ടുപോയ കൂട്ടത്തില്‍ കുട്ടിയുടെ ഫോണും ഉണ്ടായിരുന്നു. ഗുഡല്ലൂരുള്ള ഒരാള്‍ ഫോണ്‍ വാങ്ങിയ ശേഷം സിം കാര്‍ഡ് ഇട്ടപ്പോഴാണ് പോലീസിന് ആദ്യസൂചനകള്‍ ലഭിച്ചത്. ഫോണിന്റെ ഐഎംഇഐ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ വേഗം കൂടി.
ഗുഡല്ലൂരില്‍ നിന്നും കിട്ടിയ ‘കച്ചിത്തുരുമ്പു’മായി ചെന്നൈയിലേക്ക് പോലീസ് സംഘം കുതിച്ചു. അവിടെയെത്തി കുട്ടിയെ കണ്ടെത്തുമ്പോള്‍ ദിവസങ്ങള്‍
നീണ്ട കഠിനാധ്വാനത്തിനും കഷ്ടപ്പാടുകള്‍ക്കും പരിസമാപ്തിയാവുകയായിരുന്നു. കുട്ടിയെ വീടിനു പുറത്തൊന്നും കളിക്കാന്‍ വിടാതെ വീട്ടുകാര്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവരുന്നതിന് ഒരാഴ്ച്ചമുമ്പ് വീടുവിട്ടിറങ്ങിയത്. കണ്ടെത്തുമ്പോള്‍ ചെന്നൈയിലെ പാരീസ് കോര്‍ണര്‍ എന്ന സ്ഥലത്ത് രത്തന്‍സ് ബസാറിലെ നാസര്‍ അലി എന്നയാളുടെ ബിരിയാണിക്കടയില്‍ സഹായിയായി ജോലി നോക്കുകയായിരുന്നു. അവിടെ ജോലിചെയ്യുന്ന നേപ്പാള്‍ സ്വദേശിയുടെ ഫോണില്‍ നിന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയപ്പോഴാണ് കുട്ടിയുള്ള ഇടം പോലീസിന് വ്യക്തമായത്.