ആറന്മുള വള്ളസദ്യയ്ക്ക് ഞായറാഴ്ച തുടക്കം: ആദ്യദിനം 10 പള്ളിയോടങ്ങള്‍ക്ക് വഴിപാട്: ഒരുക്കങ്ങള്‍ പൂര്‍ണം

0 second read
Comments Off on ആറന്മുള വള്ളസദ്യയ്ക്ക് ഞായറാഴ്ച തുടക്കം: ആദ്യദിനം 10 പള്ളിയോടങ്ങള്‍ക്ക് വഴിപാട്: ഒരുക്കങ്ങള്‍ പൂര്‍ണം
0

പത്തനംതിട്ട: ആറന്മുളയിൽ ഇനി വള്ളസദ്യയുടെ കാലം. വള്ളസദ്യയ്ക്ക് ഞായറാഴ്ച തുടക്കമാകും. ആദ്യദിനം 10 പള്ളിയോടങ്ങള്‍ക്കാണ് വഴിപാട് സദ്യ. 44 കൂട്ടങ്ങളോടെയുള്ള സദ്യ ആറന്മുളയിലെ മാത്രം പ്രത്യേകതയാണ്. ആറന്മുളയിലെ 52 കരകളിലെയും പള്ളിയോടങ്ങൾക്കായി സമർപ്പിക്കുന്ന വഴിപാട് സദ്യകളാണ് വള്ളസദ്യകളായി അരങ്ങേറുന്നത്. ഒക്ടോബർ രണ്ടുവരെ നീളുന്നതാണ് വള്ളസദ്യകാലം. അഞ്ഞൂറോളം സദ്യകൾ ഇക്കാലയളവിലുണ്ടാകും. ഇതേവരെ 350 സദ്യകളുടെ ബുക്കിംഗ് ആയിട്ടുണ്ടെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.വി. സാംബദേവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രതിദിനം പത്തു മുതൽ 15 വരെ സദ്യകൾ ക്ഷേത്രത്തിലെ ഊട്ടുപുരകളിലും സമീപത്തെ ഓഡിറ്റോറിയങ്ങളിലുമായി നടക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വഹണ സമിതിയാണ് വള്ളസദ്യകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇന്ന് പത്തു പള്ളിയോടങ്ങൾക്കാണ് വഴിപാട് സദ്യ ഒരുക്കുന്നത്. ഇടശേരിമല കിഴക്ക്, തോട്ടപ്പുഴശേരി, വെണ്‍പാല, തെക്കേമുറി, മല്ലപ്പുഴശേരി, മേലുകര, കോറ്റാത്തൂര്‍, ഇടനാട്, തെക്കേമുറി കിഴക്ക്, ആറാട്ടുപുഴ പള്ളിയോടങ്ങളാണ് ഇന്ന് സദ്യയ്ക്കെത്തുന്നത്. സദ്യയ്ക്കെത്തുന്ന പള്ളിയോടങ്ങളിലെ കരക്കാരെ വഴിപാടുകാർ ക്ഷേത്രക്കടവിൽ നിന്നു സ്വീകരിക്കും.
അന്പലപ്പുഴ പാൽപായസം, അടപ്രഥമൻ, കടല പ്രഥമൻ, പഴം പായസം ഉൾപ്പെടെയുള്ളവ പ്രധാന 44 വിഭവങ്ങളുടെ കൂട്ടത്തിലുണ്ട്. ഇതു കൂടാതെയാണ് കരക്കാർ ശ്ലോകം ചൊല്ലി വിഭവങ്ങൾ ആവശ്യപ്പെടാറുള്ളത്. മടന്തയില തോരൻ, മോദകം, അട, കദളി, കാളിപ്പഴങ്ങൾ, തേൻ തുടങ്ങിയവ ഇത്തരം 20 വിഭവങ്ങളുടെ കൂട്ടത്തിലുമുണ്ട്.

പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ് കുമാർ മാലിമേൽ, റെയ്സ് കമ്മിറ്റി കൺവീനർ ബി. കൃഷ്ണകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അടുപ്പിലേക്ക് അഗ്നി പകർന്നു

വള്ളസദ്യയുടെ ഒരുക്കത്തിന്‍റെ ഭാഗമായി രാവിലെ അടുപ്പിലേക്ക് അഗ്നിപകർന്നു. ക്ഷേത്രത്തിലെ കെടാവിളക്കിൽ നിന്നുള്ള അഗ്നി മേൽശാന്തി പകർന്നു നൽകിയത് പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.വി. സാംബദേവൻ നിലവിളക്കിലേക്ക് പകർന്നു. പാചക കരാറുകാരുടെ പ്രതിനിധികൾ തിരികൾ തെളിച്ച് അടുപ്പുകളിലേക്കും പകർന്നു.
ഇന്നു രാവിലെ 11.30ന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രിമാരായ വി.എന്‍. വാസവന്‍, വീണാ ജോര്‍ജ് , ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ആന്‍റോ ആന്‍റണി എംപി, പ്രമോദ് നാരായൺ എംഎൽഎ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മെംബര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിശിഷ്ടാതിഥികള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും വള്ളസദ്യ ആസ്വദിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.

കെഎസ്ആർടിസിക്ക് പ്രത്യേക പാക്കേജ്

കെഎസ്ആർടിസിയുടെ ക്ഷേത്രദർശനം പാക്കേജിലുൾപ്പെടുത്തി ആറന്മുള വള്ളസദ്യയും വഞ്ചിപ്പാട്ടും ആസ്വദിക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ട്. പാക്കേജിൽ സദ്യയിൽ പങ്കെടുക്കാൻ 250 രൂപയാണ് വാങ്ങുന്നത്. ഇതിനോടകം കെഎസ്ആർടിസിയുടെ പ്രതിദിന ബുക്കിംഗ് ആയിട്ടുണ്ട്. കുറഞ്ഞത് രണ്ട് ബസുകളെങ്കിലും ഓരോ ദിവസവും എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

പ്ലാസ്റ്റിക് നിരോധനം

വള്ളസദ്യയോടനുബന്ധിച്ച് ക്രമീകരണങ്ങളിൽ പ്ലാസ്റ്റിക് പൂർണമായി നിരോധിച്ചിരിക്കുകയാണ്. 15 കരാറുകാരാണ് സദ്യയുടെ ക്രമീകരണം ചെയ്യുന്നത്. മാലിന്യ നിർമാർജനത്തിനായി പ്രത്യേകം കരാർ നൽകിയിരിക്കുകയാണ്. സദ്യയുമായി ക്രമീകരണങ്ങൾ കുറ്റമറ്റതാക്കാൻ പള്ളിയോട സേവാസംഘത്തിന്‍റെ നിരീക്ഷണം ഉണ്ടാകും. വഴിപാട് വള്ളസദ്യകളിൽ പള്ളിയോടത്തിൽ എത്തുന്ന കരക്കാക്കും വഴിപാടുകാരന്‍റെ ക്ഷണപ്രകാരം എത്തുന്നവർക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…