ഇന്ത്യയിലെ സകല സൈബര്‍ തട്ടിപ്പും നടക്കുന്നത് ലാവോസില്‍ നിന്ന്: സൈബര്‍ കൊള്ളസംഘത്തില്‍ മലയാളികളും: കൊച്ചിയില്‍ അറസ്റ്റിലായ അഫ്‌സര്‍ പറയുന്നത് ഞെട്ടിക്കുന്ന കഥകള്‍

0 second read
Comments Off on ഇന്ത്യയിലെ സകല സൈബര്‍ തട്ടിപ്പും നടക്കുന്നത് ലാവോസില്‍ നിന്ന്: സൈബര്‍ കൊള്ളസംഘത്തില്‍ മലയാളികളും: കൊച്ചിയില്‍ അറസ്റ്റിലായ അഫ്‌സര്‍ പറയുന്നത് ഞെട്ടിക്കുന്ന കഥകള്‍
0

കൊച്ചി: ഇന്ത്യയില്‍ നടക്കുന്ന സകല സൈബര്‍ തട്ടിപ്പിന്റെയും ഉറവിടം ലാവോസ്. സൈബര്‍ തട്ടിപ്പ് സംഘത്തില്‍ ജോലി ചെയ്യുന്നതാകട്ടെ മലയാളികളും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍. ഇവരുടെ പ്രവര്‍ത്തന രീതി ചുരുങ്ങിയ ദിവസം കൊണ്ട് മനസിലാക്കുകയും തിരികെ നാട്ടിലെത്തി ഇതേ കമ്പനികളിലേക്ക് മനുഷ്യക്കടത്ത് നടത്തുകയും ചെയ്തതിന് പിടിയിലായ പള്ളുരുത്തി തങ്ങള്‍ നഗര്‍ നികര്‍ത്തില്‍ പറമ്പില്‍ അഫ്‌സര്‍ അഷ്‌റ(34)ഫിന്റെ വെളിപ്പെടുത്തല്‍ കേട്ട് തോപ്പുംപടി പൊലീസ് ഞെട്ടി. എറണാകുളം പനമ്പളളി നഗര്‍ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ ഷുഹൈബ് ഹസന്റെ പരാതിയില്‍ പിടിയിലായ അഫ്‌സര്‍ മുന്‍പ് ഇതേ ജോലിക്ക് ലാവോസില്‍ പോവുകയും അവിടെ ജോലി ചെയ്ത കമ്പനിയുടെ മാനേജരായ ചൈനക്കാരനുമായി സഹകരിച്ച് ഇവിടെ നിന്ന് ആളെ കയറ്റി അയയ്ക്കുകയുമാണ് അഫ്‌സര്‍ ചെയ്തിരുന്നത്.

കഴിഞ്ഞ മാര്‍ച്ചിലാണ് ഇവിടെ നിന്ന് അഫ്‌സര്‍ ലാവോസിലേക്ക് പോയത്. കൊച്ചി, ബംഗളൂരു, കൊല്‍ക്കത്ത, ബാങ്കോക്ക് വഴിയാണ് അഫ്‌സര്‍ ലാവോസില്‍ എത്തിയത്. അവിടെ നിന്നും ട്രെയിന്‍, കാര്‍ മാര്‍ഗം ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്ന ടൗണ്‍ഷിപ്പിലേക്ക് എത്തിച്ചേര്‍ന്നു. 20 നിലകളോളം വരുന്ന 25 ല്‍പ്പരം കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. ഇതില്‍ ഒരു 21 നില ബില്‍ഡിങ്‌സില്‍ ജോലിക്കായി ചേര്‍ന്നു. ടൈപ്പ് റൈറ്റിങും ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള കഴിവും വേണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. രണ്ടു കാര്യത്തിലും അഫ്‌സര്‍ പിന്നോട്ടായിരുന്നു. എങ്കിലും അവര്‍ ഇയാളെ ജോലിക്കെടുത്തു. നിയമിച്ച് കഴിഞ്ഞപ്പോള്‍ തന്നെ എട്ടു പേജോളം വരുന്ന ചൈനീസ് ഭാഷയിലുളള എഗ്രിമെന്റില്‍ ഒപ്പിടുവിക്കും. അതിലുള്ളത് എന്താണെന്ന് അറിയില്ല. ഇതിന് ശേഷം പാസ്‌പോര്‍ട്ട് വാങ്ങി വയ്ക്കും.

പിന്നെ ഒരു ഐഫോണ്‍ കൊടുക്കും. അതില്‍ നിന്ന് വിദേശ ഇന്ത്യാക്കാരുടെ ഫേസ്ബുക്ക് ഫോട്ടോ എടുത്ത് വ്യാജ ഫേസ്ബുക്ക് ഐഡി നിര്‍മിക്കും. 10 ദിവസം കൊണ്ട് ഈ ഐഡിയിലേക്ക് പരമാവധി സുഹൃത്തുക്കളെ ആഡ് ചെയ്യും. അതിന് ശേഷം വിദേശത്തുള്ള ഇന്ത്യാക്കാരന്‍ ചമഞ്ഞ് ഇന്ത്യയിലുള്ളവരുമായി ചാറ്റ് ചെയ്ത് അവരെ ഓണ്‍ ലൈന്‍ ട്രേഡിങ്ങിലേക്ക് കൊണ്ടു വരും. തുടര്‍ന്ന് പ്ലേ സ്‌റ്റോറിലുളള ക്രാക്കണ്‍ എന്ന് പറയുന്ന അന്താരാഷ്ട്ര മണി എക്‌സ്‌ചേഞ്ച് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിക്കും. പിന്നീട് തട്ടിപ്പുസംഘത്തിന്റേതായ മറ്റൊരു ആപ്പ് കൂടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിക്കും. ഇതു ചെയ്യുന്നതോടെ തട്ടിപ്പിനുള്ള അരങ്ങ് ഒരുങ്ങുകയായി.
രണ്ടാമത്തെ ആപ്പ് വഴി ട്രേഡിങ്ങിന്റെ ടെക്‌നിക്ക് പറഞ്ഞു കൊടുക്കും. ആദ്യമായി ട്രേഡ് ചെയ്യുന്നവര്‍ക്ക് കുറച്ചു പണം ഇട്ടു കൊടുക്കും. ഇതു കണ്ട് അവര്‍ കൂടുതല്‍ വലിയ തുകയ്ക്ക് ട്രേഡ് ചെയ്യാന്‍ തുടങ്ങും.

മറ്റൊരു രീതി ലിങ്ക് അയച്ചു കൊടുക്കുക, ഓഎല്‍എക്‌സ്, മറ്റ് രീതിയിലുള്ള തട്ടിപ്പാണ് വേറൊന്ന്. നാലു ദിവസം അവിടെ നിന്ന് കഴിഞ്ഞപ്പോള്‍ അഫ്‌സറിന് ഭക്ഷണം പിടിക്കാതെ വന്നു. രണ്ടു നേരം ചൈനീസും ഒരു നേരം ഇന്ത്യന്‍ ആഹാരവുമാണ് നല്‍കിയത്. നേരത്തേ തന്നെ അള്‍സര്‍ പോലെയുള്ള അസുഖമുള്ള അഫ്‌സറിന് ബ്ലീഡിങ് ഉണ്ടായി. ഇതോടെ അവിടെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. മാത്രമല്ല, താന്‍ ചെന്ന് പെട്ടിരിക്കുന്നത് വലിയ സാമ്പത്തിക കുറ്റകൃത്യത്തിന്റെ ലോകത്താണെന്നും മനസിലായി. അസുഖം കാരണം നാട്ടിലേക്ക് അഫ്‌സറിന് തിരിച്ചു പോരേണ്ട അവസ്ഥയുണ്ടായി. കരാര്‍ ലംഘിച്ച് പോരുന്നതിനാല്‍ കമ്പനി അധികൃത ര്‍ പണം ആവശ്യപ്പെട്ടു. നല്‍കാനില്ലാത്തതിനാല്‍ ഒരു വിധത്തില്‍ അവിടെ നിന്ന് രക്ഷപ്പെട്ടു നാട്ടിലേക്ക് വന്നു.

ലാവോസില്‍ നിന്ന് അഫ്‌സര്‍ മടങ്ങി എത്തിയ വിവരം അറിഞ്ഞാണ് ഷുഹൈബും അഞ്ചു സുഹൃത്തുക്കളും ഇയാളെ കാണാന്‍ ചെന്നു. ലാവോസിലെ കമ്പനി നടത്തുന്നത് സൈബര്‍ തട്ടിപ്പാണ് എന്ന വിവരം മറച്ചു വച്ച് ഈ ആറു പേരോടും മറ്റൊരു കഥയാണ് അഫ്‌സര്‍ പറഞ്ഞത്. പണം ആളുകളെ കൊണ്ട് ഇന്‍വെസ്റ്റ് ചെയ്യിക്കുന്നതാണ് ജോലിയെന്നും ആളൊന്നുക്ക് അരലക്ഷം വീതം തന്നാല്‍ അവിടേക്ക് കയറ്റിവിടാമെന്നും ഓണററി വിസയാണെന്നും അറിയിച്ചു. ആറു പേരും പണം നല്‍കാന്‍ തയാറായതോടെ കഴിഞ്ഞ മേയ് 18,19 തീയതികളില്‍ ഇവിടെ നിന്നും ലാവോസിലേക്ക് അയച്ചു. കൊച്ചിയില്‍ നിന്നും ബാങ്കോക്കിലേക്കും അവിടെ നിന്ന് ലാവോസിലേക്കും നേരിട്ടുള്ള വിമാനത്തിലാണ് അവരെ അയച്ചത്. ലാവോസില്‍ ചെന്നപ്പോള്‍ അവിടുത്തെ ഏജന്റ് സോങ് കാത്തു നിന്നിരുന്നു. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ വഴി സോങുമായി സംസാരിച്ചാണ് അഫ്‌സര്‍ കച്ചവടം ഉറപ്പിച്ചിരുന്നത്.

സോങ് ആറു പേരെയും കമ്പനിയില്‍ എത്തിച്ചു. മുന്‍പ് അഫ്‌സറിനെ ചെയ്തു പോലെ ആറു പേര്‍ക്കും ടെസ്റ്റ് നടത്തി കരാറും ഒപ്പിടുവിച്ച് ഐ ഫോണ്‍ കൊടുത്തു. ഇവര്‍ ഏകദേശം രണ്ടു മാസം ജോലി ചെയ്തു. പറ്റിച്ചതും പറ്റിക്കേണ്ടതും മുഴുവന്‍ ഇന്ത്യാക്കാരെ ആയിരുന്നു. ചിലപ്പോള്‍ മലയാളികളെയും. ജോലി സ്ഥലത്ത് പലവിധ പീഡനങ്ങങ്ങളും ഈ ചെറുപ്പക്കാര്‍ക്ക് ഏല്‍ക്കേണ്ടി വന്നു. രാത്രി 11 മുതല്‍ പിറ്റേന്ന് വൈകിട്ട് നാലു മണി വരെയായിരുന്നു പലപ്പോഴും ജോലി. വീഴ്ച വരുത്തിയാല്‍ ലേസര്‍ ഉപയോഗിച്ച് ഷോക്ക് അടിപ്പിക്കും. ജോലിയിലെ പീഡനം കാരണം കൈ ഞരമ്പും കഴുത്തുമൊക്കെ ചിലര്‍ മുറിക്കുന്നതിനും ഇവര്‍ സാക്ഷികളായി. ഇതോടെ മലയാളി യുവാക്കള്‍ അവിടെ ബഹളം കുട്ടി. സമരം ചെയ്യാനും ഒരുങ്ങി. ഒടുവില്‍ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞ് ഇവര്‍ ലാവോസ് പോലീസിന് കീഴടങ്ങി. പോലീസാണ് ഇവരെ തിരികെ നാട്ടിലേക്ക് അയച്ചത്.

ഇന്ത്യാക്കാരായ ഓരോരുത്തരെയും തട്ടിച്ച് ലക്ഷക്കണക്കിന് രൂപ ഇവരുടെ അക്കൗണ്ടിലേക്ക എത്തുമ്പോള്‍ എല്ലാവരും എണീറ്റ് നിന്ന് കരഘോഷം മുഴക്കും. തട്ടിപ്പിന് നേതൃത്വം നല്‍കിയവര്‍ക്ക് ഒരു നിശ്ചിത ശതമാനം ഇന്‍സന്റീവും നല്‍കും. ഒരു മുറിയില്‍ എട്ടോളം പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. എല്ലാ വിധ സൗകര്യങ്ങളും കൊടുക്കും. പണം തട്ടിച്ചെടുത്തില്ലെങ്കില്‍ മാത്രമാണ് പീഡനം. അമ്പതില്‍പ്പരം മലയാളികള്‍ ഈ കമ്പനിയില്‍ ഉണ്ട്. ഇക്കുട്ടത്തില്‍ വയനാട്ടില്‍ നിന്നുളള വനിതകളും ഉള്‍പ്പെടുന്നു. വര്‍ഷങ്ങളായി ഇവര്‍ ഇവിടെയുണ്ട്. മൊത്തം ഇന്ത്യാക്കാര്‍ ഇവിടെ ജോലി ചെയ്യുന്നത് ഇരുന്നൂറിലധികം വരും. കൊച്ചിയില്‍ നിന്ന് തന്നെ 25 ല്‍ അധികം ആളുകള്‍ സമാന ജോലിക്ക് അവിടെ പോയിരുന്നു. അവരില്‍ ചിലര്‍ ഇപ്പോഴും അവിടെ ജോലി ചെയ്യുന്നു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…