ഇത് കാക്ക കുളിച്ച് കൊക്കായതോ? അടൂര്‍ പതിനാലാം മൈലില്‍ വെള്ള കാക്ക: ജനിതക വൈകല്യമെന്ന് പക്ഷി നിരീക്ഷകര്‍

0 second read
Comments Off on ഇത് കാക്ക കുളിച്ച് കൊക്കായതോ? അടൂര്‍ പതിനാലാം മൈലില്‍ വെള്ള കാക്ക: ജനിതക വൈകല്യമെന്ന് പക്ഷി നിരീക്ഷകര്‍
0

അടൂര്‍: കാക്ക കുളിച്ചാല്‍ കൊക്കാമോ? ആയിക്കൂടെന്നില്ലെന്നാണ് ഈ വെള്ള കാക്ക തെളിയിക്കുന്നത്. അടൂര്‍ പതിനാലാം മൈലില്‍ കണ്ട വെള്ള കാക്കയാണ് ധാരണകള്‍ തെറ്റിക്കുന്നത്. കാക്കയുടെ നിറം മാറുന്ന അവസ്ഥയുടെ പേര് ആല്‍ബിനിസം.

ചാല സ്വദേശിയും ചാലയില്‍ ബോഡി വര്‍ക്‌സ് ഉടമയുമായ രതീഷ് മകളെ സ്‌കൂളില്‍ അയക്കാന്‍ പോകുന്ന വഴി ഒരു വീടിന്റെ മതിലില്‍ ഇരിക്കുന്ന വെള്ള കാക്കയെ കണ്ട് അമ്പരന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് വെളുത്ത കാക്കയെ കാണുന്നത്. വെളുത്ത കാക്കയെ കണ്ട സ്ഥലത്തെ ഗോപുരം വീട്ടില്‍ ജയശ്രീയോട് തിരക്കിയപ്പോള്‍ രണ്ടു ദിവസമായി അത് ഇവിടെ ഉണ്ടെന്നും മറ്റു കാക്കക്കള്‍ ആദ്യമൊക്കെ കൊത്തിയോടിച്ചിരുന്നു എന്നും തിരിച്ചും പോരടിക്കാന്‍ തുടങ്ങിയതോടെ വലിയ കുഴപ്പമില്ലെന്നും പറഞ്ഞു.

രതീഷ് തന്റെ മൊബൈലില്‍ കുറച്ച് പടമെടുത്തതിന് ശേഷം വിവരം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ വി.ബി ഷൈജുവിനെ അറിയിച്ചു. ഷൈജു ഉടന്‍ തന്നെ സ്ഥലത്തേക്ക് എത്തി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ മികച്ച ചിത്രങ്ങള്‍ എടുക്കാനായി. ഇത്തരം നിറവ്യത്യാസമുള്ള കാക്കകളെ ആല്‍ബിനോ ലൂസിസ്റ്റിക് എന്നാണ് പറയുന്നത്. ഈ ജനിതക വൈകല്യം മൂലം മറ്റു പക്ഷികള്‍ കൂടെ കൂട്ടാതെ കൊത്തിയോടിക്കുക പതിവാണ്. ഭക്ഷണം ലഭിക്കാതെയും കാഴ്ച്ചക്കുറവ് മൂലവും പലപ്പോഴും ദുരന്തമായി തീരുകയാണുണ്ടാവുക.

ഒരു ജീവിയുടെ ശരീരത്തിന്റെയും കണ്ണുകളുടേയും മുടിയുടേയുമെല്ലാം നിറം നിശ്ചയിക്കുന്നത് മെലാനിന്‍ എന്ന വര്‍ണ വസ്തുവാണ്. മെലാനിന്റെ ഉല്‍പാദനം കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ആല്‍ബിനിസം. ഇതിന്റെ ഫലമായി ജീവിയുടെ ശരീരമാകെ വെളുത്ത നിറമാകും. ഇത്തരം അവസ്ഥയിലുള്ളവരെ ആല്‍ബിനോകള്‍ എന്നു വിളിക്കും.

നിറവ്യത്യാസം കാരണം പലപ്പോഴും ദുരിതമനുഭവിക്കുന്നവരാണ് ആല്‍ബിനോകളായ മൃഗങ്ങള്‍. പതുങ്ങിയിരുന്ന് ഇരപിടിക്കാനും വേട്ടക്കാരുടെ കണ്ണില്‍പ്പെടാതെ മറയാനും വന്യമൃഗങ്ങളെ സഹായിക്കുന്നത് അവയുടെ സ്വാഭാവിക നിറമാണ്. എന്നാല്‍ ആല്‍ബിനോകളുടെ വെളുപ്പ് നിറം അവയെ വളരെ വേഗം തിരിച്ചറിയാനിടയാക്കുന്നു. അതോടെ ഭക്ഷണം ഇല്ലാത്ത അവസ്ഥയിലേക്ക് എത്തുമെന്നു മാത്രമല്ല ജീവന്റെ കാര്യവും ഭീഷണിയിലാകും. ഇണയെ കണ്ടെത്തുന്നതിലും ആല്‍ബിനോകള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

സ്വാഭാവിക ആവാസവ്യവസ്ഥകളില്‍ വളരെ അപൂര്‍വമാണെങ്കിലും പക്ഷികളില്‍ കണ്ടു വരുന്ന മറ്റൊരു നിറവൈകല്യമാണ് ആല്‍ബിനിസം വെളുപ്പ് എന്നര്‍ത്ഥം വരുന്ന ആല്‍ബസ് എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് ആല്‍ബിന്‍സം എന്ന വാക്ക് രൂപപ്പെട്ടത്. വാഗര്‍ത്ഥം പോലെ തന്നെയാണ് ആല്‍ബിനിസം സംഭവിച്ച പക്ഷികളുടെ അവസ്ഥ. ശരീരത്തില്‍ മെലാനിന്‍ ചായത്തിന്റെ അഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണം. തൂവലുകള്‍ മാത്രമല്ല, തൊലിയും കണ്ണുകളും വരെ വെളുത്തതായി കാണപ്പെടും. ചുണ്ടുകളിലും കാലുകളിലും, തൂവല്‍ ഇല്ലാതെ തെളിഞ്ഞ് കാണുന്ന ശരീര ഭാഗങ്ങളിലും പിങ്ക് നിറമോ ചുവപ്പ് കലര്‍ന്ന പിങ്ക് നിറമോ കാണാം. സുതാര്യമായ ചര്‍മ്മത്തിന്റെ അടിയിലെ രക്തക്കുഴലുകള്‍ കാണാനാകുന്നത് കൊണ്ടാണ് ഈ നിറം ലഭിക്കുന്നത്. ആല്‍ബിനിസം ബാധിച്ച ജീവികളുടെ കണ്ണുകള്‍ക്ക് ചുവപ്പ്, അല്ലെങ്കില്‍ പിങ്ക് നിറമായിരിക്കും. സ്വാഭാവിക സാഹചര്യങ്ങളില്‍ അത്യപൂര്‍വമായാണ് ആല്‍ബിനിസം കാണപ്പെടുന്നത്. ഇത്തരം പക്ഷികളുടെ ചിറകുകളും തൂവലുകളും ബലം കുറഞ്ഞവയായിരിക്കും. മാത്രമല്ല, കണ്ണില്‍ ചായങ്ങള്‍ ഇല്ലാത്തതിനാല്‍ സൂര്യ പ്രകാശത്തെ പ്രതിരോധിക്കാന്‍ കഴിയാതെ കാഴ്ച നഷ്ട്ടപ്പെട്ട പോകുകയും ഇരപിടിക്കുവാനും സഞ്ചരിക്കുവാനും കഴിയാതെ മരിച്ചു പോകുകയും ചെയ്യും.

പക്ഷികളില്‍ കണ്ടുവരുന്ന മറ്റൊരു നിറവൈകല്യമാണ് ല്യൂസിസം. വെളുപ്പ് എന്ന് തന്നെ അര്‍ഥം വരുന്ന യൂക്കോസ് എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ല്യൂസിസം എന്ന പദം ഉണ്ടായത്. ശരീരത്തില്‍ മെലാനിന്‍ ചായം ഉല്പാദിപ്പിക്കാന്‍ കഴിവുണ്ടെങ്കിലും പൂര്‍ണമായോ ഭാഗീകമായോ ചര്‍മത്തിലും തൂവലുകളിലും നിക്ഷേപിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ല്യൂസിസം. ശരീരത്തിന്റെ/തൂവലുകളുടെ ചില ഭാഗങ്ങള്‍ മാത്രമോ ശരീരം മുഴുവനായോ വെളുത്ത് കാണപ്പെടാം.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…