നാടു നടുക്കിയ ഇലന്തൂര്‍ നരബലി പുറത്തു വന്നിട്ട് ഒരാണ്ട്: കുറ്റപത്രം സമര്‍പ്പിച്ചിട്ടും വിചാരണ തുടങ്ങിയില്ല: ജയിലില്‍ നിന്ന് ഇറങ്ങാനാവാതെ മൂന്നു പ്രതികളും

0 second read
Comments Off on നാടു നടുക്കിയ ഇലന്തൂര്‍ നരബലി പുറത്തു വന്നിട്ട് ഒരാണ്ട്: കുറ്റപത്രം സമര്‍പ്പിച്ചിട്ടും വിചാരണ തുടങ്ങിയില്ല: ജയിലില്‍ നിന്ന് ഇറങ്ങാനാവാതെ മൂന്നു പ്രതികളും
0

പത്തനംതിട്ട: 2022 ഒക്‌ടോബര്‍ 11. ചാനലുകള്‍ രാവിലെ ഒരു ബ്രേക്കിങ് ന്യൂസ് പുറത്തു വിടുന്നു. ആഭിചാര ക്രിയകള്‍ നടത്തി രണ്ടു സ്ത്രീകളെ തിരുവല്ലയിലെവിടെയോ കൊന്നു കുഴിച്ചു മൂടിയിരിക്കുന്നു. പൊലീസും ദൃശ്യമാധ്യമങ്ങളും പരക്കം പായുന്നു. പിന്നീട് അറിയുന്നു, അത് തിരുവല്ലയിലല്ല. ആറന്മുള പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ഇലന്തൂര്‍ ആഞ്ഞിലിമൂട്ടില്‍ കടകംപള്ളില്‍ വീട്ടിലാണ്. പാരമ്പര്യവൈദ്യന്‍ ഭഗവല്‍സിങും രണ്ടാം  ഭാര്യ ലൈലയും താമസിക്കുന്ന വീട്ടില്‍.

പിന്നെ പുറത്തു വന്നത് ഇന്ത്യാ മഹാരാജ്യം തന്നെ ഞെട്ടിയ ക്രൂരമായ കൊലപാതകങ്ങളുടെ കഥകളാണ്. പല തരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ടായി. നരബലി,  ആഭിചാരക്രിയ, നരഭോജനം തുടങ്ങി നിറം പിടിപ്പിച്ച കഥകള്‍ പ്രചരിപ്പിച്ചു. പക്ഷേ, ഒന്നിനും ഇപ്പോഴും സ്ഥിരീകരണമില്ല. മുഹമ്മദ് ഷാഫി എന്ന വെറിപൂണ്ട സൈക്കോ പാത്ത് ഭഗവല്‍സിങിന്റെയും ലൈലയുടെയും  അന്ധവിശ്വാസം മുതലെടുത്ത് നടത്തിയ ക്രൂരമായ ഇരട്ടക്കൊലയാണെന്നത് വ്യക്തം.

പ്രതികളായ മുഹമ്മദ് ഷാഫിയും വൈദ്യന്‍ ഭഗവല്‍സിങും ഭാര്യ ലൈലയും ഇപ്പോഴും ജയിലിലാണ്. വിചാരണ തുടങ്ങിയിട്ടില്ല. കൊലപാതകം ആഴ്ചകള്‍ക്ക് മുന്‍പാണ് നടന്നത്. വിവരം പുറത്തു വന്നത് ഒക്‌ടോബര്‍ 11 ന് ആയിരുന്നു.
ആഞ്ഞിലിമൂട്ടില്‍ കടകംപള്ളില്‍ വീട്ടിലേക്ക് അന്നു തുടങ്ങിയ ജനപ്രവാഹം ശോഷിച്ചു വന്നു. എങ്കിലും വീടു തേടി എത്തുന്ന സന്ദര്‍ശകര്‍ ഇപ്പോഴുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കുടുംബത്തിന്റെ അഭിവൃദ്ധിക്ക് സ്ത്രീകളെ ബലി നല്‍കുകയും അവരുടെ ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച് കര്‍മങ്ങള്‍ നടത്തുകയും  ചെയ്താല്‍ മതിയെന്ന്  വിശ്വസിപ്പിച്ചാണ് എറണാകുളം ഗാന്ധിനഗറില്‍   താമസിക്കുന്ന മുഹമ്മദ്
ഷാഫി(52) ഇലന്തൂരിലെ തിരുമ്മു വൈദ്യനായ കെ.വി.ഭഗവല്‍സിങ് (67),
ഭാര്യ ലൈല (58) എന്നിവരെ സമീപിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വൈദ്യനെയും ഭാര്യയെയും മുഹമ്മദ് ഷാഫി വലയിലാക്കിയത്.  ഷാഫി
പറയുന്നത് വിശ്വസിക്കുന്ന തരത്തിലേക്ക് അയാള്‍ ഇവരെ എത്തിച്ചിരുന്നു. ബലി നല്‍കുന്നതിനായി തെരഞ്ഞെടുത്തത് കാലടി സ്വദേശി റോസ്‌ലിന്‍(49), തമിഴ്‌നാട് സ്വദേശി പത്മം(52) എന്നിവരെയാണ്.  മുന്‍പരിചയത്തിലുള്ള രണ്ട് സ്ത്രീകളെയും ഷാഫി രണ്ടു ഘട്ടമായിട്ടാണ് ഭഗവല്‍ സിങിന്റെ വീട്ടിലെത്തിച്ചത്. ലൈംഗിക പീഡനത്തിനൊടുവിലാണ് രണ്ടു പേരെയും ക്രൂരമായി കൊലപ്പെടുത്തി കഷണങ്ങളാക്കി കുഴിച്ചു മൂടിയത്.

കൊല്ലപ്പെട്ടവരെ തിരക്കി ആരും വരില്ലെന്ന കണക്കു കൂട്ടല്‍ ഷാഫിക്ക് പിഴച്ചതാണ് ക്രൂരമായ കൊലപാതകം പുറത്തു വരാന്‍ കാരണമായത്. റോസിലിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും പിന്നാലെ പോയില്ല.  അതേ സമയം പത്മത്തിന്റെ ബന്ധുക്കള്‍ പരാതി കൊടുത്ത് പിന്നാലെ നിന്നതാണ് അന്വേഷണം ഊര്‍ജിതമാകാന്‍ കാരണമായത്. പൊന്നുരുന്നി പഞ്ചവടി കോളനിയിലെ താമസക്കാരി പത്മത്തെ കാണാനില്ലെന്ന പരാതി 2022 സെപ്റ്റംബര്‍ 26 ന് കടവന്ത്ര പൊലീസിനു ലഭിച്ചു. പത്മത്തിന് വേണ്ടി നടത്തിയ തെരച്ചിലാണ് ഒടുവില്‍ ഇലന്തൂരിലെ കുഴിമാടത്തിന് മുന്നില്‍ അവസാനിച്ചത്.
പത്മവുമായി മുഹമ്മദ് ഷാഫി വാഹനത്തില്‍ വന്നിറങ്ങുന്ന ദൃശ്യം ഭഗവല്‍സിങ്ങിന്റെ
തൊട്ടടുത്ത വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിനു പിന്നാലെ   ഭഗവല്‍ സിങ്ങിനെയും ഭാര്യ ലൈലയെയും ആറന്മുള പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്മയുടെയും റോസിലിന്റെയും മൃതദേഹാവശിഷ്ടങ്ങള്‍ വീട്ടിലെ പറമ്പില്‍ കണ്ടെത്തിയതും പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍സിങ്, ലൈല എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും ഒകേ്ടാബര്‍ 11ന് ആയിരുന്നു. കൊലപാതകം, കൂട്ടപീഡനം, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവു നശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. മുഹമ്മദ് ഷാഫിയും ഭഗവല്‍സിങ്ങും ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും  ലൈല കാക്കനാട്ടെ ജയിലിലും റിമാന്‍ഡിലാണ്. ലൈല രണ്ടു തവണ  ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല.  ഭഗവല്‍സിങ്ങിന്റെ വീടിന്റെ പരിസരത്ത് നാല് കുഴികളിലായാണു രണ്ടു സ്ത്രീകളുടെയും മൃതദേഹാവശിഷ്ടങ്ങള്‍  കണ്ടെത്തിയത്.  പത്മത്തിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ തിരുമ്മു കേന്ദ്രത്തിന്റെ വശത്തെ കുഴിയിലും റോസ്‌ലിന്റേത് അലക്കുകല്ലിനു സമീപവും ആയിരുന്നു ഉണ്ടായിരുന്നത്.  ഡിഎന്‍എ പരിശോധനയിലൂടെയാണു മരിച്ചവരെ തിരിച്ചറിഞ്ഞത്.

കടകംപള്ളില്‍ വീടും ശവക്കുഴികളും കാടു കയറി മൂടിയ നിലയിലാണ്. എങ്കിലും വീടു കാണാന്‍ ഇപ്പോഴും  സന്ദര്‍ശകര്‍ എത്തുന്നു. കഥകളില്‍ മാത്രം കേട്ടിട്ടുള്ള ക്രൂരമായ ആഭിചാരം നടന്ന സ്ഥലം കണ്ട് മടങ്ങുന്നവരാണ് അധികവും.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…