
കോഴഞ്ചേരി: ലേലത്തില്‍ പങ്കെടുക്കാന്‍ ആവശ്യക്കാര്‍ എത്തിയെങ്കിലും സര്‍ക്കാര്‍അടിസ്ഥാന വില ഉയര്‍ന്നതെന്ന് ചൂണ്ടി കാട്ടി ഇന്നലെയും മണല്‍ കൈമാറ്റം ഉറപ്പിച്ചില്ല. പ്രളയ ശേഷം പമ്പാനദിയില്‍നിന്നു വാരിയ എക്കലും മണലും പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ ഇറക്കിയിട്ട് ഒന്നര വര്‍ഷമായിരുന്നു.
പല തവണ ലേലം പ്രഖ്യാപിച്ചെങ്കിലും ഉയര്‍ന്ന വില ഇതിനു തടസമായി. പ്രളയത്തിനുശേഷം നീരൊഴുക്ക് സുഗമമാക്കുന്നതിനും വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും നദിയുടെ അടിത്തട്ട് താഴ്ത്തുന്നതിനാണ് മണ്‍പുറ്റുകള്‍ ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ നദിയില്‍നിന്ന് മണ്ണ് നീക്കി സ്‌റ്റേഡിയത്തിലെത്തിച്ചത്. ഇത്തരത്തില്‍ നീക്കിയ മണലും എക്കലുമാണ്
താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ ജില്ലയിലെ മറ്റ് സ്ഥലങ്ങള്‍ക്കൊപ്പം പഞ്ചായത്ത് സ്‌റ്റേഡിയത്തിലും നിക്ഷേപിച്ചത്.
ഇപ്പോള്‍ സ്‌റ്റേഡിയത്തിന്റെ പകുതിയിലധികം ഭാഗങ്ങളില്‍ മണ്‍കൂനയായി മാറിയിട്ടുണ്ട്. മണ്‍കൂനയിലും മറ്റിടങ്ങളിലും കാടുകയറി. മരങ്ങളും വളര്‍ന്നു. അംഗന്‍വാടി, ഡി.ടി.പി.സി ഓഫിസ്, കമ്യൂണിറ്റി ഹാള്‍, ഓപ്പണ്‍ എയര്‍ സ്‌റ്റേജ്, മത്സ്യഫെഡ് മത്സ്യ വിപണന കേന്ദ്രം, ഹോമിയോ ഡിസ്‌പെന്‍സറി, കൃഷിഭവന്‍, എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും സ്‌റ്റേഡിയത്തിലാണ്.
ആദ്യ ലേലത്തില്‍ കരാറുകാര്‍ പങ്കെടുക്കാതെ വന്നതോടെ നേരത്തെ നിശ്ചയിച്ചിരുന്ന അടിസ്ഥാന വിലയുടെ 50% കുറവിലാണ് ഇന്നലെ ലേലം ചെയ്യുന്നതിന് പരസ്യപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണയും ലേലം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. ആദ്യം ഉണ്ടായിരുന്ന മണല്‍ ഇപ്പോള്‍ മണ്ണായി മാറി. അടുത്ത ലേലം നടക്കുമ്പോഴേക്കും വീണ്ടും വില കുറയാനാണു സാധ്യത.