
പത്തനംതിട്ട: പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ കാമുകനെ ജീവപര്യന്തം കഠിനതടവിനും പുറമെ 8 വര്‍ഷം കഠിനതടവിനും ശിക്ഷിച്ച് അഡിഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി ജി.പി.ജയകൃഷ്ണന്‍ ഉത്തരവിട്ടു. കടമ്മനിട്ട നാരങ്ങാനം കല്ലേലിമുക്ക് തെക്കും പറമ്പില്‍ വീട്ടില്‍ സജില്‍(31) ആണ് ശിക്ഷിക്കപ്പെട്ടത്. കടമ്മനിട്ട കല്ലേലിമുക്ക് കുറിയിച്ചിട്ട കോളനിയില്‍ ശശിയുടെ മകള്‍ ശാരിക (17) ആണ് ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കൊലപാതകത്തിനു ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചപ്പോള്‍, 326( ബി ) പ്രകാരം ഏഴു വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കൂടാതെ, ബാലനീതി നിയമത്തിലെ വകുപ്പ് 75 അനുസരിച്ച് ഒരു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷവും മൂന്നു മാസവും അധികതടവുശിക്ഷ അനുഭവിക്കണമെന്നും വിധിയിലുണ്ട്. ശാരികയുമായി ബന്ധു കൂടിയായ സജില്‍ പ്രണയത്തിലായിരുന്നു.
കുട്ടിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊല നടത്തിയത്. 2017 ജൂലൈ 14 ന് വൈകിട്ട് 6.30 ന് പെണ്‍കുട്ടിയുടെ വല്യച്ഛന്റെ വീടിനുമുറ്റത്ത് വച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്. പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി യുവാവ് കുപ്പിയില്‍ കരുതിയ പെട്രോള്‍ തലയില്‍ ഒഴിക്കുകയും, തുടര്‍ന്ന് വീടിന്റെ മുന്നില്‍ വാതിലില്‍ കത്തിച്ചു വച്ച മെഴുകുതിരി തലയിലേക്ക് ഇട്ട് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയെങ്കിലും 22 ന് മരണപ്പെട്ടു.
കൃത്യം നിര്‍വഹിച്ച ശേഷം രക്ഷപ്പെട്ട പ്രതി സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ രണ്ടു ദിവസം പൂര്‍ണ നഗ്നനായി കിടന്നു. പോകുന്ന വഴിയില്‍ ശരീരത്ത് കത്തിപ്പടര്‍ന്ന വസ്ത്രങ്ങള്‍ വലിച്ച് ഊരിയിരുന്നു. നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സജിലി കണ്ടെത്തിയത്. 30 ശതമാനത്തോളം പൊളളലേറ്റ ഇയാര്‍ കുറേ നാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ആക്രമണം ഉണ്ടാവുന്നതിന് കുറച്ചുനാള്‍ മുമ്പ് വരെ പരസ്പരം ഇവര്‍ ഇഷ്ടത്തിലായിരുന്നുവെന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. സംഭവ ദിവസം വൈകിട്ട് അഞ്ചിന് വീടിന് സമീപത്തെ കടയില്‍ അരി വാങ്ങാന്‍ പോയി, സാധനങ്ങള്‍ വീട്ടില്‍ വച്ചശേഷം തൊട്ടടുത്തുള്ള വല്യച്ഛന്റെ വീട്ടിലേക്ക് പോയി. പ്രതി സജില്‍ പിന്നാലെ വീട്ടുമുറ്റത്ത് കയറി വന്നു. ഈസമയം ശാരികയ്ക്ക് ഒരു ഫോണ്‍ വന്നതായും സംസാരിച്ച ശേഷം, സ്വന്തം വീട്ടിലേക്ക് പോകാന്‍ മുറ്റത്തേക്ക് ഇറങ്ങിയതായും, ഇയാള്‍ തടഞ്ഞുനിര്‍ത്തിയതായും പറഞ്ഞു. യുവാവ്, വല്യച്ഛനോട് എന്തോ പറഞ്ഞശേഷം കയ്യിലിരുന്ന പെട്രോള്‍ നിറച്ച കുപ്പി കുട്ടിയുടെ തലയിലേക്ക് കമഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്വന്തം ശരീരത്തിലും ഒഴിച്ചു. പിന്നീട് വീടിന്റെ വാതിലിരുന്ന മെഴുകുതിരി ശാരികയുടെ തലയിലിട്ടു.
ഉറക്കെയുള്ള നിലവിളി കേട്ട് അച്ഛന്‍ ഓടിവന്ന് പിടിച്ചുനിര്‍ത്തുകയും, തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തതായും മറ്റും കുട്ടിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.
കുട്ടിയുടെ മരണമൊഴിയും സജിലിന്റെ ദേഹത്തുണ്ടായ പൊള്ളലുകളും വിചാരണയില്‍ പ്രധാന തെളിവുകളായി. ഏക ദൃക്‌സാക്ഷിയായിരുന്ന ശാരികയുടെ വല്യച്ഛന്‍ വിചാരണ തുടങ്ങും മുമ്പ് മരണപ്പെട്ടു. പ്രതി സംഭവസ്ഥലത്ത ുനിന്നും ഓടിപ്പോകുന്നത് കണ്ട സാക്ഷികളുടെ മൊഴികളും നിര്‍ണായകമായി. ആറന്മുള എസ്.ഐ ആയിരുന്ന കെ. അജിത് കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോഴഞ്ചേരി ഇന്‍സ്‌പെക്ടറും നിലവില്‍ നകര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി യുമായ ബി. അനിലാണ് ആദ്യ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പിന്നീട് ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി.കെ.മനോജ് തുടരന്വേഷണം നടത്തി അനുപൂരക കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ഹരിശങ്കര്‍ പ്രസാദ് കോടതിയില്‍ ഹാജരായി.