
പത്തനംതിട്ട: വിരമിച്ച സൈനികനെ ഒരു പഞ്ചായത്ത് വട്ടം ചുറ്റിച്ചത് ഒരു വ്യാഴവട്ടത്തിലധികം. 70 ലക്ഷത്തോളം രൂപ അദ്ദേഹത്തിന് നഷ്ടമുണ്ടാക്കി. പ്രായത്തിന്റെ സിംഹഭാഗവും പഞ്ചായത്ത് ഓഫീസും കോടതിയും കയറിയിറങ്ങി. ഒറ്റ തെറ്റേ അദ്ദേഹം ചെയ്തുള്ളൂ. ഇന്നാട്ടിലെ നിയമം അനുശാസിക്കുന്ന തരത്തില്‍ ഒരു കെട്ടിടം പണിതു. അതും വായ്പയെടുത്ത്. ചട്ടമനുസരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിട നമ്പരിനായി സമീപിച്ചപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ കൊടുക്കില്ല. അതിനോടകം മാറി വന്ന നിര്‍മാണ ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ആദ്യത്തെ നിഷേധം. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു. ഒടുവില്‍ 13 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് കെട്ടിട നമ്പര്‍ അനുവദിച്ചു കൊടുത്തു. പക്ഷേ, ഇതു വരെയുള്ള കുടിശികയിനത്തില്‍ വാങ്ങിയെടുത്തത് 1.24 ലക്ഷം രൂപ. സര്‍ക്കാരിന്റെ താലൂക്ക് തല അദാലത്തില്‍ മന്ത്രിമാര്‍ ഉത്തരവിട്ടിട്ടു പോലും നമ്പര്‍ നല്‍കാതെ ഉരുണ്ടു കളിക്കുകയായിരുന്നു പഞ്ചായത്ത് അധികൃതര്‍. ഒടുവില്‍ അഭിഭാഷകന്റെ സഹായത്തോടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ അപേക്ഷ കണ്ട് ഭയന്നാണ് പഞ്ചായത്ത് അധികൃതര്‍ വിട്ടു വീഴ്ചയ്ക്ക് തയാറായതെന്നാണ് പറയുന്നത്.
മെഴുവേലി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ താമസിക്കുന്ന ആതിരയില്‍ എം.ഡി നടരാജന്‍ എന്ന വിമുക്തഭടനെയാണ് പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് കഴിഞ്ഞ പതിനൊന്നില്‍പ്പരം വര്‍ഷങ്ങളായി ദ്രോഹിച്ചു കൊണ്ടിരുന്നത്. രാജ്യസേവനം കഴിഞ്ഞു വന്ന് വിശ്രമജീവിതം നയിക്കുമ്പോള്‍ ഒരു വരുമാന സ്രോതസാകുമെന്ന് കരുതിയാണ് അദ്ദേഹം കൊമേഴ്‌സ്യല്‍ ബില്‍ഡിങ്‌സിന്റെ പണി തുടങ്ങിയത്. റിട്ട. സുബേദാര്‍ മേജറായിരുന്ന നടരാജനും റിട്ട. അധ്യാപികയായ ഭാര്യ സുധാമണിയും ചേര്‍ന്ന് തങ്ങളുടെ പെന്‍ഷന്‍ വിഹിതത്തില്‍ നിന്ന് ലോണെടുത്താണ് ഇലവുംതിട്ട ജങ്ഷന് സമീപം മൂന്നു കടമുറിയുള്ള കെട്ടിടം പണിതത്. അന്ന് നടരാജന് വയസ് 67. ഇന്നിപ്പോള്‍ ഈ 80-ാം വയസിലാണ് ഈ കെട്ടിടം നിയമവിധേയമാക്കിയിരിക്കുന്നത്. ഇതിന് നമ്പര്‍ നല്‍കാതിരിക്കാന്‍ വമ്പന്‍ കളികളാണ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നടന്നിട്ടുള്ളത്.
2010-ലാണ് ഇവര്‍ നാലേകാല്‍ സെന്റില്‍ കെട്ടിടം പണി ആരംഭിച്ചത്. ചട്ടമനുസരിച്ചുള്ള അനുമതികള്‍ പഞ്ചായത്തില്‍ നിന്ന് വാങ്ങി നിര്‍മാണം തുടങ്ങി. അന്ന് നിലവിലുള്ള നിയമം പാലിച്ചായിരുന്നു നിര്‍മാണം. റോഡില്‍ നിന്ന് 3.6 മീറ്റര്‍ തള്ളിയാണ് നിര്‍മാണം തുടങ്ങിയത്. ഇതിനിടയില്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന് മുന്നില്‍ ഒരു മീറ്റര്‍ സ്ഥലം വിട്ടു കൊടുക്കേണ്ടി വന്നു. ഇതോടെ കെട്ടിടവും റോഡുമായുള്ള അകലം 2.6 മീറ്റായി കുറഞ്ഞു. ഇതായിരുന്നു നമ്പര്‍ കിട്ടാനുള്ള ആദ്യ തടസം. പിന്നീട് പറഞ്ഞത് കെട്ടടിത്തിന്റെ ഷേഡ് റോഡിലേക്ക് തള്ളി നില്‍ക്കുന്നുവെന്നായിരുന്നു. അത് മുറിച്ചു കളഞ്ഞാല്‍ നമ്പര്‍ നല്‍കാമെന്നായി അധികൃതര്‍. അതനുസരിച്ച് ഷേഡ് 1.30 മീറ്റര്‍ നീളത്തില്‍ മുറിച്ചു മാറ്റി. ഇതോടെ റോഡില്‍ നിന്നുള്ള അകലം കൃത്യം മൂന്നു മീറ്ററായി. ഈ ഘട്ടം ശരിയായതോടെ അടുത്ത മുട്ടാപ്പോക്കുമായി അധികൃതര്‍ വന്നു. പുതിയ നിര്‍മാണ ചട്ടം അനുസരിച്ച് വസ്തുവിന്റെ 60 ശതമാനത്തില്‍ കൂടുതല്‍ കെട്ടിടത്തിന്റെ കവറേജ് ഏരിയ വരാന്‍ പാടില്ലത്രേ. എന്നാല്‍, തങ്ങള്‍ക്ക് അനുമതി കിട്ടിയപ്പോഴുള്ള സമയത്ത് അനുവദിക്കപ്പെട്ട കവറേജ് ഏരിയ അനുസരിച്ചുള്ള നിര്‍മാണമാണ് നടത്തിയതെന്നും 2011 ല്‍ നിലവില്‍ വന്ന ചട്ടം ഇതിന് ബാധകമല്ലെന്നും ചൂണ്ടിക്കാട്ടി നടരാജന്‍ പരാതി നല്‍കി.
ഇതിനിടെ ഹൈക്കോടതിയെയും സമീപിച്ചു. പരാതിക്കാരനെ കേട്ട് രണ്ടു മാസത്തിനകം മെഴുവേലി പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുക്കണമെന്ന് 2013 മാര്‍ച്ച് നാലിന് കോടതി ഉത്തരവിട്ടു. പക്ഷേ, അത് പാലിക്കാന്‍ പഞ്ചായത്ത് കമ്മറ്റി തയാറായില്ല. 2019 ല്‍ നടരാജന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ട്രിബ്യൂണലിനെ സമീപിക്കാന്‍ നിര്‍ദേശം വന്നു. ഇതിനോടകം വന്‍ തുക ചെലവു വന്നതിനാല്‍ ട്രിബ്യൂണലിനെ സമീപിക്കാന്‍ പണമില്ലാതെ വന്നു. അതു കൊണ്ട് താന്‍ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങാന്‍ തുടങ്ങിയെന്ന് നടരാജന്‍ പറയുന്നു. ഓരോ തവണ ചെല്ലുമ്പോഴും ഓരോ പുതിയ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കുകയാണ് എല്‍എസ്ജിഡി എന്‍ജിനീയറും സെക്രട്ടറിയും ചെയ്തത്. ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ താലൂക്ക് തല അദാലത്തില്‍ നടരാജന്റെ പരാതിക്ക് തീരുമാനമായി. ഇദ്ദേഹത്തിന് കെട്ടിട നമ്പര്‍ കൊടുക്കാന്‍ മന്ത്രി തന്നെ ഉത്തരവിട്ടു. എന്നിട്ടും രണ്ടു മാസത്തിന് ശേഷം കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തോട് നികുതി അടച്ച് നമ്പര്‍ കൈപ്പറ്റാന്‍ ആവശ്യപ്പെട്ടത്. അതിന് ചെന്നപ്പോഴാണ് അടുത്ത പകല്‍ക്കൊള്ള. ഇക്കഴിഞ്ഞ 13 വര്‍ഷത്തെയും നികുതി പിഴ സഹിതം 1,24,831 രൂപ നടരാജന് അടയ്‌ക്കേണ്ടി വന്നു. കെട്ടിട നമ്പര്‍ കിട്ടുന്നതിന് കാലതാമസം വരുത്തിയത് പഞ്ചായത്ത് അധികൃതര്‍. അത് നടരാജന്റെ കുഴപ്പമന്നെത് പോലെ അദ്ദേഹത്തില്‍ നിന്ന് പിഴ ഈടാക്കുന്നു. എന്തായാലും തുക അടച്ച് കെട്ടിടം നിയമവിധേയമാക്കിയ നടരാജന്‍ അപ്പോള്‍ തന്നെ ഒരു പരാതി പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി. തന്റേതല്ലാത്ത കാരണത്താല്‍ അധികമായി കൈപ്പറ്റിയ തുക തിരികെ നല്‍കണം. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കും. ലോണെടുത്ത് നിര്‍മിച്ച കെട്ടിടം കൊണ്ട് നടരാജന് ഇതു വരെയുള്ള നഷ്ടം 70 ലക്ഷത്തോളം രൂപയാണ്. ഇലവുംതിട്ട ജങ്ഷനില്‍ കണ്ണായ ഭാഗത്ത് നിര്‍മിച്ചിട്ടുള്ള കെട്ടിടത്തില്‍ വന്‍ തുക വാടക ഇനത്തില്‍ ഇദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്നു. കെട്ടിടം നിര്‍മിച്ച വകയില്‍ എടുത്ത ലോണും പലിശയും മറ്റൊരു ബാധ്യത.