
പത്തനംതിട്ട: മുഖ്യമന്ത്രിക്ക് ശബരിമലയോടുള്ള അലര്‍ജി ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു താഴേ വെട്ടിപ്രത്തെ ശബരിമല ഇടത്താവളം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
അല്ലെങ്കില്‍ തീര്‍ഥാടനം ഇത്രയും അവതാളത്തിലെത്തിക്കാന്‍ ഒരു ഗവണ്‍മെന്റും ശ്രമിക്കുകയില്ല. കുറ്റകരമായ അനാസ്ഥയാണ് ഗവണ്‍മെന്റ് കാണിക്കുന്നത്. ഇടത്താവളങ്ങളിലും പമ്പയിലും നിലയ്ക്കലിലും അയ്യപ്പഭക്തര്‍ക്കായി യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ദര്‍ശനത്തിനായി 18 20 മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ് അയ്യപ്പഭക്തര്‍ക്ക് ഉള്ളത്. നിലവില്‍ ദേവസ്വം ബോര്‍ഡും പൊലീസും പരസ്പരം ആരോപണം ഉന്നയിക്കുന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ശ്രമമാണ് നടക്കുന്നത്. ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വരുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. നിലയ്ക്കലില്‍ അയ്യപ്പഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ ടെന്റര്‍ നടത്തിയ പണികള്‍ ആരംഭിച്ചിട്ട് പോലും ഇല്ല എന്നാണ് മുന്‍ ദേവസ്വം പ്രസിഡന്റ് ഇപ്പോള്‍ പറയുന്നത്. മുന്നൊരുക്കങ്ങള്‍ ഫലപ്രദമായ നിലയില്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ദേവസ്വം വകുപ്പ് മന്ത്രി ശബരിമലയില്‍ സന്ദര്‍ശനം നടത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ബാദ്ധ്യസ്ഥനാണ്. മന്ത്രി അത്‌ചെയ്യണം. ക്രിസ്മസ് അവധിക്കാലത്തും മണ്ഡല പൂജ, മകരവിളക്ക് കാലത്തും തിരക്ക് ഇനിയും വര്‍ധിക്കും. അതനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. മകരവിളക്കിന് മുന്‍പായി മുഖ്യമന്ത്രി ശബരിമല അവലോകന യോഗം വിളിച്ച് ചേര്‍ക്കുന്നത് പതിവാണ്. ഇത്തവണ ആര് യോഗം വിളിച്ച് ചേര്‍ക്കുമെന്നറിയില്ല. മുഖ്യമന്ത്രിക്ക് ശബരിമലയോടുള്ള അലര്‍ജി ഇപ്പോഴും തുടരുകയാണെന്നാണ് മനസിലാക്കുന്നത്.
ശബരിമല തീര്‍ത്ഥാടകരോടുള്ള അനാദരവും അവരോടുള്ള അവഗണനയും സര്‍ക്കാര്‍ തുടരുകയാണെന്നും, അത് അവസാനിപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യത്തില്‍ സത്വര ശ്രദ്ധ പതിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ ദേവസ്വം മന്ത്രിയുടെ പ്രാഥമിക ഉത്തരവാദിത്തമാണ് ശബരിമല തീര്‍ഥാടനം സുഗമാമയി നടപ്പാക്കുകയെന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ പറഞ്ഞു. അത് ചെയ്യുന്നതിന് പകരം ദേവസ്വം മന്ത്രി നവകേരള ബസില്‍ കറങ്ങി നടക്കുകയാണ്. അതില്‍ നിന്നിറങ്ങി അദ്ദേഹം ഇവിടെ വരണം. അതു കൊണ്ടൊരു കുഴപ്പവുമില്ല. മന്ത്രി വരുന്നില്ലെങ്കില്‍ അതിന് അര്‍ഥം അദ്ദേഹം ദേവസ്വം മന്ത്രിയായി ഇരിക്കാന്‍ യോഗ്യനല്ലെന്നാണെന്നും കുര്യന്‍ പറഞ്ഞു. ഇതിനേക്കാള്‍ വലിയ ചുമതല എന്താണ് വഹിക്കാനുള്ളത്? ഉത്തരവാദിത്തപ്പെട്ട മന്ത്രിയുള്ളപ്പോള്‍ ദേവസ്വം ബോര്‍ഡിനെയും പോലീസിനെയും കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.