
പത്തനംതിട്ട: മുന്നൂറു കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ കീഴടങ്ങിയ പുല്ലാട് ജി ആന്‍ഡ് ജി ഉടമകളായ ഗോപാലകൃഷ്ണന്‍ നായര്‍, മകന്‍ ഗോവിന്ദ് ജി. നായര്‍ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ തിരുവല്ല ഡിവൈ.എസ്.പി ഓഫീസില്‍ ഹാജരായ പ്രതികളെ കോയിപ്രം സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്ത ശേഷം ഇന്ന് രാവിലെയാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് മൂന്ന് കോടതിയില്‍ ഹാജരാക്കിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഇവരെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റും. പ്രതികളെ തെളിവെടുപ്പിനും തുടരന്വേഷണത്തിനുമായി കസ്റ്റഡിയില്‍ വാങ്ങുന്നതിന് പോലീസ് അപേക്ഷയും നല്‍കിയിട്ടുണ്ട്.
അതിനിടെ പ്രതികളുടെ കീഴടങ്ങല്‍ ആസൂത്രിയ നാടകമാണെന്ന് ആക്ഷേപമുയര്‍ന്നു. രാഷ്ട്രീയ സ്വാധീനത്തിലൂടെയുണ്ടായ ധാരണ പ്രകാരമാണ് കീഴടങ്ങല്‍. മൂന്നാം പ്രതി സിന്ധു ജി. നായര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷ തള്ളാതിരിക്കാന്‍ വേണ്ടി മറ്റു രണ്ടു പ്രതികള്‍ നിയമോപദേശം അനുസരിച്ച് കീഴടങ്ങിയതാണെന്നും പറയുന്നു. ഇവര്‍ക്ക് ശക്തമായ സമുദായ, രാഷ്ട്രീയ പിന്തുണയുമുണ്ട്.
തോട്ടപ്പുഴശേരി, കോയിപ്പുറം, പുറമറ്റം, അയിരൂര്‍, ചെറുകോല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ നിക്ഷേപകര്‍ ഉള്ളത്. ഒന്നര കോടിയിലധികം രൂപ നിക്ഷേപം ഉള്ളവരും ഇക്കൂട്ടത്തില്‍ ഉണ്ട്.ആകെ 138 കേസുകളാണ് പ്രതികള്‍ക്കെതിരെ കോയിപ്പുറത്ത് മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവിടെ 200 ല്‍ അധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവയെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളിലായി 40 ബ്രാഞ്ചുകളാണ് പല പേരുകളിലായി ഇവര്‍ക്കുള്ളത്. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതിലുമധികം പലിശ നല്‍കിയാണ് ഇവിടങ്ങളില്‍ ഇവര്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. ബോണ്ട് നല്‍കിയും ഡയറിയില്‍ കുറിച്ചും ഒക്കെ നിക്ഷേപം വാങ്ങിയിരുന്നതായി പരാതിക്കാര്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ വരെ പലിശ തുക കൃത്യമായി ബ്രാഞ്ചുകളില്‍ നിന്നോ നേരിട്ടോ നിക്ഷേപകര്‍ക്ക് ലഭിച്ചിരുന്നു.ഇതിനു തടസം വന്നതോടെയാണ് പ്രതിസന്ധി പുറം ലോകം അറിയുന്നത്. ഇതിനു തൊട്ട് മുന്‍പ് സഹോദരന്റെ സമാന സ്വഭാവമുള്ള സ്ഥാപനവും പൂട്ടുകയും ഇവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തു. ഇതും പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായി.
തട്ടിപ്പില്‍ പങ്കാളിയാണെന്ന് കരുതുന്ന ഗോവിന്ദിന്റെ ഭാര്യ ലക്ഷ്മി രേഖ ജി. കുമാര്‍ വിദേശത്താണ്. ഇവരെയും നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി. പോലീസ് കേസുകളില്‍ വിശ്വാസ വഞ്ചന, ചതി, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ക്ക് പുറമേ ബഡ്‌സ് ആക്ടും ചുമത്തിയ സാഹചര്യത്തില്‍ ഇവരുടെ ബിനാമി സ്വത്തുക്കള്‍ കണ്ടെത്തുന്നതിനായി രജിസ്‌ട്രേഷന്‍ ഐജിക്ക് പൊലീസ് കത്തു നല്‍കി.
ആയിരത്തോളം നിക്ഷേപകരില്‍ നിന്നായി മുന്നൂറു കോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ 300 മുതല്‍ 600 കോടി വരെയാണ് ഇവര്‍ സമാഹരിച്ചതെന്ന് നിക്ഷേപകരും പറയുന്നു.
ഗോപാലകൃഷ്ണന്‍ നായരും അനുജനും എന്‍എസ്എസ് തിരുവല്ല താലൂക്ക് യൂണിയന്റെ മുന്‍ പ്രസിഡന്റും കോയിപ്രം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുമായ ഡി. അനില്‍കുമാറും ചേര്‍ന്ന് പിആര്‍ഡി ചിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഇതില്‍ ചിട്ടിക്കമ്പനി, പിആര്‍ഡി നിധി, പിആര്‍ഡി മിനി, പിആര്‍ഡി മിനി ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ പിആര്‍ഡി മിന, പിആര്‍ഡി നിധി എന്നിവയുമായി പിന്നീട് ഗോപാലകൃഷ്ണന്‍ നായര്‍ സ്വന്തം നിലയിലേക്ക് മാറി. മകന്‍ ഗോവിന്ദനെയും ചേര്‍ത്ത് ജി ആന്‍ഡ് ജി എന്ന പേരില്‍ പുതിയമുഖം സ്വീകരിച്ചു. സ്വര്‍ണപണയം, ചിട്ടി, സ്ഥിരനിക്ഷേപം സ്വീകരിക്കല്‍ എന്നിങ്ങനെ പലതായി സ്ഥാപനം വികസിച്ചു.
ഇതിനിടെ അനുജന്‍ അനില്‍കുമാറിന്റെ പിആര്‍ഡി ഫൈനാന്‍സ് പൊട്ടി. ഇയാള്‍ കുടുംബസമേതം മുങ്ങി. 400 കോടിയോളം രൂപയുടെ തട്ടിപ്പാണ് അനില്‍കുമാര്‍ നടത്തിയത്. നിക്ഷേപകരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അനില്‍കുമാറും കുടുംബവും 2022 ഒക്‌ടോബറില്‍ അറസ്റ്റിലായി. ഒരു വര്‍ഷത്തോളം ജയില്‍വാസം കഴിഞ്ഞ് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. പിആര്‍ഡി പൊട്ടിയ സമയത്ത് ജി ആന്‍ഡ് ജിയിലെ നിക്ഷേപകര്‍ പണത്തിനായി ഗോപാലകൃഷ്ണനെ സമീപിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ സ്ഥാപനം സുരക്ഷിതമാണെന്ന് വിശ്വസിപ്പിക്കാന്‍ ഇയാള്‍ക്കായി. ഇതിന് പുറമേ ചില പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നുവെന്ന് കാണിച്ച് നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ തുക സമാഹരിക്കുകയും ചെയ്തു.
ജനുവരി അവസാന ആഴ്ചയിലാണ് ഇവര്‍ കുടുംബസമേതം മുങ്ങിയത്. ഡിസംബര്‍ വരെ നിക്ഷേപകര്‍ക്ക് പലിശ നല്‍കിയിരുന്നു. ഇതിന് മുന്‍പുള്ള മാസങ്ങളില്‍ നിക്ഷേപം കാലാവധി പൂര്‍ത്തിയായവര്‍ തുക മടക്കി കിട്ടുന്നതിന് ഉടമകളെ സമീപിച്ചിരുന്നു. ഇവരോട് ഫണ്ട് വരാനുണ്ട് എന്ന കാരണം പറഞ്ഞ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടെ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാര്‍ത്ത പരന്നു. ഇതോടെ നിക്ഷേപകര്‍ തെള്ളിയൂരിലെ ആസ്ഥാനത്ത് വന്ന് പണം മടക്കി ആവശ്യപ്പെട്ടു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നതോടെ ഉടമകള്‍ നിക്ഷേപകരുടെ യോഗം വിളിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പണം പല ഘട്ടങ്ങളിലായി മടക്കി നല്‍കാമെന്നും ജനുവരി 13 ന് ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. നിക്ഷേപത്തിന്റെ ഒരു ശതമാനം വച്ച് നൂറുമാസം കൊണ്ട് മടക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇത് നിക്ഷേപകര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിമാസം മുതലിന്റെ രണ്ടു ശതമാനം വീതം തിരികെ നല്‍കാമെന്ന ധാരണയില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം ഉടമകള്‍ നാലു പേരും വീട്ടില്‍ നിന്ന് മുങ്ങി. രണ്ടു ജോലിക്കാര്‍ മാത്രം അവശേഷിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഇവരും ഇവിടെ നിന്ന് അപ്രത്യക്ഷരായി. ഗോപാലകൃഷ്ണന്‍ നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടിക്കമ്പനി ഉടമയ്ക്ക് വിറ്റ ശേഷമാണ് മുങ്ങിയത് എന്ന് നിക്ഷേപകര്‍ പറയുന്നു.
16 ശതമാനം പലിശയാണ് നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ദേശസാല്‍കൃത ബാങ്കിലെ നിക്ഷേപങ്ങള്‍ അടക്കം പിന്‍വലിച്ച ഇവിടെ കൊണ്ടിടാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത് ഈ പലിശ നിരക്കായിരുന്നു. ഡിസംബര്‍ മാസം വരെ പലിശകൃത്യമായി കൊടുത്തു. പിന്നീട് പലിശ കിട്ടാതെ വന്ന നിക്ഷേപകര്‍ ബഹളവുമായി എത്തിയപ്പോഴാണ് സ്ഥാപനം പൊട്ടിയ വിവരം അറിയുന്നത്.