കൈയും കാലും വെട്ടും: വീണ്ടും വനപാലകര്‍ക്കെതിരേ ഭീഷണിയുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും: കാണാത്ത മട്ടില്‍ പോലീസ്‌

0 second read
Comments Off on കൈയും കാലും വെട്ടും: വീണ്ടും വനപാലകര്‍ക്കെതിരേ ഭീഷണിയുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും: കാണാത്ത മട്ടില്‍ പോലീസ്‌
0

പത്തനംതിട്ട: ചിറ്റാറില്‍ പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വനിത അടക്കമുള്ള വനപാലകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഭീഷണി തുടര്‍ന്ന് നേതാക്കള്‍. കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് സിപിഎം ലോക്കല്‍ കമ്മറ്റി നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിലാണ് വനപാലകര്‍ക്കെതിരായ ഭീഷണി സിപിഎം തുടര്‍ന്നത്. ബൂട്ടിട്ട് വീടുകളില്‍ പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥര്‍ ഒറ്റക്കാലില്‍ നടക്കാന്‍ കൂടി പഠിക്കേണ്ടി വരുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതിയംഗവും മുന്‍ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റുമായ ജോബി ടി. ഈശോ പറഞ്ഞു.

വനപാലകരെ കൈയേറ്റം ചെയ്തതിന് സി.പി.എം പ്രാദേശിക നേതാവ് അടക്കം 12 പേര്‍ക്കെതിരേ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് സി.പി.എം ലോക്കല്‍ കമ്മറ്റി നടത്തിയ മാര്‍ച്ചില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഭീഷണി. കൊലപാതക ശ്രമത്തിന് നിങ്ങള്‍ ഇനിയും കേസ് കൊടുക്കേണ്ടതായി വരുമെന്ന് ജോബി ടി. ഈശോ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാല്‍ മാത്രമല്ല, കൈയും വെട്ടാനറിയാമെന്ന് സി.പി.എം പെരുനാട് ഏരിയാ കമ്മറ്റിയംഗം ജെയ്‌സണ്‍ സാജന്‍ ജോസഫും ഭീഷണി മുഴക്കി.

കള്ളക്കേസുമായി അഴിഞ്ഞാടാനാണ് വനപാലകരുടെ നീക്കമെങ്കില്‍, ഞങ്ങള്‍ ജനാധിപത്യ വിപ്ലവം മാത്രമല്ല, സായുധ വിപ്ലവവും നടത്താന്‍ അറിയാവുന്നവരാണ്. കഴിഞ്ഞ ദിവസം തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പറഞ്ഞത് കൈവെട്ടുമെന്നാണ്. കൈ മാത്രമല്ല, കാലും വെട്ടി നിങ്ങളുടെ ഈ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അറിയാന്‍ മേലാഞ്ഞിട്ടല്ല എന്നും ജയ്‌സണ്‍ പറഞ്ഞു.
വനിത അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ച സംഭവത്തില്‍ സി.പി.എം നേതാക്കള്‍ അടക്കം 12 പേര്‍ക്കെതിരേ കഴിഞ്ഞ ദിവസമാണ് ചിറ്റാര്‍ പോലീസ് കേസ് എടുത്തത്. ആക്രമണത്തിന് ഇരയായവര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നുവെന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സി.പി.എം നേതാക്കളായ ജേക്കബ് വളയംപളളി, മധു, മനോജ് കണ്ടാലറിയാവുന്ന ഒമ്പതു പേര്‍ക്കെതിരേയാണ് ശനിയാഴ്ച കേസ് എടുത്ത്. കഴിഞ്ഞ നാലിന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

കൊച്ചു കോയിക്കലില്‍ മരംമുറി അന്വേഷിക്കാന്‍ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയാണ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ ടി. സുരേഷ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയന്‍, ജീവനക്കാരനായ അഖില്‍ എന്നിവരെയാണ് ആക്രമിച്ചത്. സീതത്തോട് കൊച്ചുകോയിക്കല്‍ കുളഞ്ഞിമുക്കില്‍ റോഡരികില്‍ മുറിച്ചിട്ടിരുന്ന മരക്കഷണങ്ങള്‍ പരിശോധിച്ചു കൊണ്ടു നില്‍ക്കുമ്പോഴാണ് ആക്രമണം നടന്നത്. ഈ തടിക്കഷണങ്ങള്‍ എവിടെ നിന്നു മുറിച്ചുവെന്നാണ് വനപാലകര്‍ അന്വേഷിച്ചത്. അപ്പോഴാണ് 12 പേരടങ്ങും സംഘം അവിടെ വന്ന് ആക്രമണം തുടങ്ങിയത്. ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയതിനാണ് വനിതാ ഓഫീസറെ ആക്രമിച്ചത്. അന്നു തന്നെ ചിറ്റാര്‍ പോലീസില്‍ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയെങ്കിലും സി.പി.എം ഇടപെടല്‍ കാരണം ചെറുവിരല്‍ അനക്കിയില്ല. ഈ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെ നാലു ദിവസത്തിന് ശേഷം മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഇതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. തണ്ണിത്തോട്ടില്‍ കഴിഞ്ഞ ദിവസം സി.പി.എം ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദ് വനപാലകരുടെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അടവിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ സി.ഐ.ടി.യു തൊഴിലാളികള്‍ നാട്ടിയ കൊടി വനംവകുപ്പ് ജീവനക്കാര്‍ പിഴുതു മാറ്റിയപ്പോഴായിരുന്നു പ്രവീണിന്റെ ഭീഷണി പ്രസംഗം. ഇതിനെതിരേ വനപാലകര്‍ കോന്നി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ, കേസെടുക്കാന്‍ കൂട്ടാക്കിയിട്ടില്ല.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…