പത്തനംതിട്ട സഹകരണ ബാങ്കില്‍ തോറ്റമ്പിയതിന് പിന്നാലെ സിപിഎമ്മിന് കള്ളവോട്ടിന്റെ നാണക്കേടും: പൊലീസിന്റെ ശക്തമായ നിലപാട് ബൂത്ത് പിടിത്തത്തിന് തടയിട്ടു

1 second read
Comments Off on പത്തനംതിട്ട സഹകരണ ബാങ്കില്‍ തോറ്റമ്പിയതിന് പിന്നാലെ സിപിഎമ്മിന് കള്ളവോട്ടിന്റെ നാണക്കേടും: പൊലീസിന്റെ ശക്തമായ നിലപാട് ബൂത്ത് പിടിത്തത്തിന് തടയിട്ടു
0

പത്തനംതിട്ട: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തിട്ടും ജയിക്കാന്‍ കഴിയാതെ പോയ സിപിഎം നാണക്കേടിന്റെ പടുകുഴിയില്‍. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അടക്കം ഒന്നിലധികം കള്ളവോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പുറത്തു വിട്ടതോടെ ബാങ്ക് ഭരണം പിടിക്കാന്‍ പോയ സിപിഎം ബാക്ഫുട്ടിലായി. ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളില്‍ ഒന്നായ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പില്‍ ഹൈക്കോടതി നിരീക്ഷകന്‍ ഉണ്ടായിട്ടു പോലും പൊലീസിന്റെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ സിപിഎം ഭരണം പിടിച്ചിരുന്നു. യുഡിഎഫിന്റെ കുത്തകയായിരുന്ന ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണം പിടിച്ച അതേ തന്ത്രം മേലുകര പോലെയുള്ള ബാങ്കുകളും പിടിച്ചെടുക്കാന്‍ സിപിഎം ഉപയോഗിച്ചു.

ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് സിപിഎം പ്രവര്‍ത്തകരെ ഇറക്കിയാണ് കള്ളവോട്ട് ചെയ്യുന്നത്. ഇതിനായി തിരുവല്ല, കവിയൂര്‍, മല്ലപ്പള്ളി, കൊടുമണ്‍, അടൂര്‍, കടമ്പനാട്, ഏനാത്ത്, പറക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പ്രവര്‍ത്തകരെ ബസിലും ട്രാവലറിലും എത്തിക്കും. ഇവര്‍ എത്തിയാലുടന്‍ പൊലീസ്, സഹകരണ വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ ബൂത്ത് പിടിക്കും. നേരത്തേ തന്നെ റെഡിയാക്കി വച്ചിരിക്കുന്ന പാനല്‍ വോട്ട് അടങ്ങിയ ബാലറ്റ് പേപ്പറുകള്‍ വോട്ടുപെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പത്തനംതിട്ടയിലും അതേ തന്ത്രം തന്നെ പ്രയോഗിച്ചു. ആദ്യം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും അടിച്ചോടിച്ചു.

എന്നാല്‍, ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് മറ്റൊരു തന്ത്രം മെനഞ്ഞു. മൂന്നു റൗണ്ട് ലാത്തിച്ചാര്‍ജ് പൊലീസ് നടത്തി. ബൂത്ത് പിടുത്തവും ആ വഴി തടഞ്ഞു. എന്നാലും കള്ളവോട്ട് ധാരാളമായി പെട്ടിയില്‍ വീണു. ഇതിനിടെ കള്ളവോട്ടര്‍മാരില്‍ ചിലര്‍ ദൃശ്യമാധ്യമങ്ങളുടെ കാമറക്കണ്ണുകളില്‍ കുടുങ്ങി. അത്തരമൊരാളാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെഎസ് അമല്‍. തിരുവല്ലക്കാരനായ അമലിന് ഈ ബാങ്കില്‍ വോട്ടില്ല. പക്ഷേ, അഞ്ചു വട്ടമാണ് ഇയാള്‍ ബൂത്തില്‍ കയറി വോട്ട് ചെയ്തത്. പത്തനംതിട്ട നഗരസഭയില്‍ 33 വാര്‍ഡുകള്‍ ഉള്ളതില്‍ 25 ഇടത്തായിട്ടാണ് ഈ ബാങ്കിന്റെ പ്രവര്‍ത്തന പരിധി. ഇത് മറികടന്നാണ് 35 കി.മീറ്റര്‍ അകലെയുള്ള തിരുവല്ലയില്‍ നിന്ന് കെ.എസ്. അമല്‍ വോട്ട് ചെയ്യാനെത്തിയത്.

തെളിവ് സഹിതം  ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സിപിഎമ്മിന്റെ സൈബര്‍ സേനയ്ക്കും ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയായി. താന്‍ അവിടെ സഖാക്കള്‍ക്കൊപ്പം നിന്നതേയുള്ളുവെന്ന ദുര്‍ബല പ്രതിരോധം മാത്രമാണ് അമലിന്റെ ഭാഗത്ത് നിന്നുള്ളത്. ബാങ്ക് ഭരണം പിടിച്ചെടുത്തതിന് ശേഷം പൊട്ടിക്കാന്‍ പടക്കവും സ്വീകരിക്കാന്‍ ബാന്റ് മേളവും തയാറാക്കി സിപിഎം പ്രവര്‍ത്തകര്‍ കാത്തു നില്‍ക്കുകയായിരുന്നു. അതിനിടെയാണ് പൊട്ടിപ്പോളീസായ വിവരം പുറത്തു വന്നത്. മുന്‍ യുഡിഎഫ് അംഗം കെആര്‍ അജിത്ത് കുമാര്‍ മാത്രമാണ് ഇടതു പാനലില്‍ നിന്ന് ജയിച്ചത്. അതിന്റെ പേരില്‍ അഭിമാനം കൊള്ളാനും സിപിഎമ്മിന് കഴിയുന്നില്ല. കാരണം വ്യക്തിപരമായ വോട്ടുകളാണ് അജിത്തിന് കിട്ടിയത്. 30 വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍ അവര്‍ ജയിച്ചുവെന്ന ദുര്‍ബലമായ ക്യാപ്‌സ്യൂള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിനുള്ളത്.

എസ്. എഫ്. ഐ നേതൃത്വത്തില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്നും തെളിവ് ദൃശ്യമാധ്യമങ്ങളിലൂടെ  പുറത്ത് വന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. തിരുവല്ല സ്വദേശിയായ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുളള പരിധിക്ക് പുറത്തുളളവരും ബാങ്കില്‍ അംഗത്വം ഇല്ലാത്തവരുമായ നിരവധി എസ്.എഫ്.ഐ നേതാക്കന്മാരും പ്രവര്‍ത്തകരും  അഞ്ചോളം തവണ വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യം പുറത്ത് വന്നിരിക്കുകയാണ്. മുന്‍പും  ജില്ലയിലെ പല സഹകരണ സ്ഥാപനങ്ങളിലേയും തെരഞ്ഞെടുപ്പ്  അട്ടിമറിക്കുന്നതിനു വേണ്ടി എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ സമാനമായ പ്രവര്‍ത്തനം ഉണ്ടായിട്ടുണ്ട്, കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും കെ. എസ്.യു സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി നോമിനേഷന്‍ പിന്‍വലിപ്പിക്കുന്നു. ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്.എഫ്.ഐ നേതാക്കന്മാര്‍ക്കെതിരെ  നിയമനടപടി  സ്വീകരിക്കാന്‍ ജില്ലയിലെ പോലീസ് അധികാരികള്‍ തയ്യാറാകണമെന്ന് കെ. എസ്.യു ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി നിതിന്‍ മണക്കാട്ടുമണ്ണില്‍  എന്നിവര്‍ ആവശ്യപ്പെട്ടു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…