
പത്തനംതിട്ട: എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഭാര്യയായ കോണ്‍ഗ്രസ് നേതാവിന് വേണ്ടി സിപിഎമ്മിന്റെ സംരക്ഷണ വലയം. ബാങ്കില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടുക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിന്റെ ഭൂമിയും കെട്ടിടങ്ങളും ലേലം ചെയ്തിരുന്നു. ഇത് ലേലത്തില്‍ എടുത്തയാളെയും കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷനെയും ഈ ഭൂമിയിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ അണിനിരന്നത്. ശക്തമായ പോലീസ് സംരക്ഷണയില്‍ അഭിഭാഷക കമ്മിഷന്‍ സ്ഥലത്ത് പ്രവേശിച്ചു. വീട് ഒഴിപ്പിച്ച് ഏറ്റെടുത്തു.
പത്തനംതിട്ട നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണും മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവുമായിരുന്ന അജീബ എം. സാഹിബിന്റെ ഉടമസ്ഥതയിലുള്ള നാലു സെന്റ് ഭൂമിയും അതിലുള്ള കടമുറികളും വീടും എറണാകുളം ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍-2 കോടതിയിലെ 21.01.2011 ലെ സെയില്‍ ഡീഡ് പ്രകാരം അടൂര്‍ ആനന്ദപ്പള്ളി ശ്രീമംഗലത്ത് ഷണ്‍മുഖം ചെട്ടിയാര്‍, കാഞ്ഞിരപ്പള്ളി ചിറക്കടവ് കിഴക്കേതില്‍ രാജേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് ലേലത്തില്‍ വിളിച്ചെടുത്തിരുന്നു. ഉടമ വീണ്ടും കോടതിയെ സമീപിച്ചതിനാല്‍ ഇവര്‍ക്ക് വസ്തു കൈവശപ്പെടുത്തനായിരുന്നില്ല. എന്നാല്‍, ഉടമയുടെ വാദഗതികള്‍ എല്ലാം ബന്ധപ്പെട്ട കോടതികള്‍ തള്ളി. ഹൈക്കോടതിയില്‍ നിന്നും ലേലം കൊണ്ടവര്‍ക്ക് അനുകൂല ഉത്തരവ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റിക്കവറി ഓഫീസര്‍ വസ്തു ഒഴിപ്പിച്ചെടുക്കുന്നതിന് അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.
കമ്മിഷന്‍ പല തവണയായി വസ്തുവില്‍ ഹാജരാവുകയും കടമുറികള്‍ ഒഴിപ്പിച്ച് താക്കോല്‍ കരസ്ഥമാക്കി. വസ്തുവില്‍ സ്ഥിതി ചെയ്തിരുന്ന വീട് ഒഴിപ്പിച്ച് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. വീട്ടിലും കടമുറികളിലും സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നീക്കുന്നതിന് കമ്മിഷന്‍ ജനുവരി മൂന്ന്, അഞ്ച് തീയതികളില്‍ ഹാജരായി. കടമുറികള്‍ പൂര്‍ണമായും ഏറ്റെടുത്തു. എന്നാല്‍, വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ എതിര്‍കക്ഷിയായ അജീബ എം. സാഹിബ് എത്തി സ്വയം നീക്കം ചെയ്തില്ല. തുടര്‍ന്ന് ജനുവരി 16 ന് ഹാജരാകാന്‍ കമ്മിഷന്‍ അജീബയ്ക്ക് നോട്ടീസ് നല്‍കി. കമ്മിഷന്‍ പറഞ്ഞ ദിവസം എത്തി വീട്ടില്‍ നിന്ന് സാധനങ്ങള്‍ നീക്കാന്‍ നടപടിയെടുത്തു. ഈ സമയം സിപിഎം ലോക്കല്‍ സെക്രട്ടറി അബ്ദുള്‍ മനാഫിന്റെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം വരുന്ന ഡിവൈഎഫ്‌ഐ സംഘം എത്തി തടഞ്ഞു. അഭിഭാഷക കമ്മിഷനെയും ലേലത്തില്‍ വസ്തു എടുത്തവരെ ഭീഷണിപ്പെടുത്തി. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാതെ സാധനങ്ങള്‍ പുറത്തേക്ക് എടുത്താല്‍ ചെട്ടിയാര്‍ ഈ ബില്‍ഡിങിന് അകത്തു കയറില്ല.
കാല്‍ കുത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്നായിരുന്നു ഭീഷണി. അഭിഭാഷക കമ്മിഷനായി എത്തിയ എം. അഞ്ജു തോമസ് ഈ വിവരം കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ വീട്ടു സാധനം ഒഴിപ്പിക്കാന്‍ ഉടമയായ അജീബ് സാവകാശം തേടി. ചികില്‍സയിലാണെന്ന ന്യായമാണ് ഇതിനായി പറഞ്ഞത്. അതിനാല്‍ കോടതി 31 വരെ സാവകാശം നല്‍കി. ഫെബ്രുവരി ഒന്നിന് സാധനങ്ങള്‍ നീക്കി വീട് ഒഴിപ്പിച്ചെടുക്കാനും അതിന് പോലീസ് സംരക്ഷണം നല്‍കാന്‍ പത്തനംതിട്ട എസ്പിക്കും കോടതി നിര്‍ദേശം നല്‍കി.
അതിന്‍ പ്രകാരം ഇന്ന് രാവിലെ അഭിഭാഷക കമ്മിഷന്‍ സ്ഥലം ഒഴിപ്പിക്കാനെത്തി. സിപിഎം സംഘവും സ്ഥലത്ത് വന്നതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അഭിഭാഷക കമ്മിഷന്‍ കെട്ടിടത്തില്‍ പ്രവേശിക്കുന്നത് ഇവര്‍ തടഞ്ഞു. പോലീസ് ഇടപെട്ട് ഇവരെ നീക്കിയ ശേഷം കോടതി ഉത്തരവ് നടപ്പാക്കി.
സി.വി ജോസിനെ കൊന്ന കേസില്‍ അജീബയുടെ ഭര്‍ത്താവ് പ്രതി
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ എസ്എഫ്‌ഐ നേതാവായിരുന്ന സി.വി ജോസിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയായിരുന്നു അജീബയുടെ ഭര്‍ത്താവ് അമ്പിളി എന്ന അബ്ദുള്‍ ഖാദര്‍. കേസില്‍ നിന്ന് ഇയാളെ പിന്നീട് കോടതി വെറുതേ വിട്ടു. എങ്കിലും സി.വി. ജോസിന്റെ രക്തസാക്ഷിത്വം പാര്‍ട്ടിയുടെ വൈകാരിക പ്രശ്‌നമാണ്. അമ്പിളിയും അജീബയും കോണ്‍ഗ്രസില്‍ തുടര്‍ന്നു. അധ്യാപികയായ അജീബ മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. കെ. കരുണാകരന്റെയും കെ. മുരളീധരന്റെയും വിശ്വസ്തയായിരുന്നു.
പിന്നീട് പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്‌സന്‍ ആയി. ഇടയ്ക്ക് ചില ഭൂമി തട്ടിപ്പിലും മറ്റും അകപ്പെട്ടു. അങ്ങനെയാണ് ഇപ്പോള്‍ തര്‍ക്കസ്ഥലമായ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തത്. സി.വി. ജോസിന്റെ കൊലപാതകിക്ക് വേണ്ടി സി.പി.എം രംഗത്തിറങ്ങിയതില്‍ പത്തനംതിട്ടയിലെ നേതാക്കളും പ്രവര്‍ത്തകരും അടക്കം കടുത്ത അമര്‍ഷത്തിലാണ്. അജീബ് സി.പി.എമ്മില്‍ ചേരുമെന്നും അവര്‍ സംസ്ഥാന നേതൃത്വത്തെ കണ്ട് സഹായം അഭ്യര്‍ഥിച്ചതു കൊണ്ടാണ് ജില്ലാ സെക്രട്ടറി ഇടപെട്ട് സംരക്ഷണമൊരുക്കിയതെന്നുമാണ് പാര്‍ട്ടിക്കാരില്‍ ചിലര്‍ പറയുന്നത്. ഇതിനിടെ ഒരു സി.പി.എം കൗണ്‍സിലര്‍ വസ്തു ലേലം കൊണ്ടവരോട് നിങ്ങള്‍ സി.പി.എം ജില്ലാ സെക്രട്ടറിയെ ചെന്നു കണ്ട് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് പറയുന്നു. തങ്ങള്‍ക്ക് ഒരു സെക്രട്ടറിയെയും കാണേണ്ട കാര്യമില്ലെന്ന് ഇവര്‍ പറഞ്ഞത് സിപിഎമ്മിന്റെ വിരോധം വര്‍ധിച്ചു. ഏത് സാഹചര്യത്തിലായാലും പാര്‍ട്ടി രക്തസാക്ഷികളെ ഒറ്റു കൊടുത്തതിനെതിരേ അമര്‍ഷം പുകയുകയാണ്.