
പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ ബിനാമി വായ്പ സംബന്ധിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം. ബിനാമി വായ്പകള്‍ എടുത്തവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അടൂര്‍ യൂണിറ്റ് നോട്ടീസ് നല്‍കി. മുന്‍ഗണനാ ക്രമത്തിലാണ് നോട്ടീസ്. ഇന്നു മുതലാണ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരിക്കുന്നത്.
അതേസമയം ഗോതമ്പ് വാങ്ങിയതില്‍ 3.94 കോടി രൂപയുടെ ക്രമക്കേട് നടത്തിയതിന് റിമാന്‍ഡിലുള്ള മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ ജാമ്യഹര്‍ജി ഇന്ന് സിജെഎഎം കോടതി പരിഗണിക്കും. മൈലപ്ര ബാങ്കില്‍ മുന്‍ സെക്രട്ടറിയും ഭരണസമിതിയും ചേര്‍ന്ന് 89 ബിനാമി വായ്പകളിലായി 86.12 കോടിയാണ് നല്‍കിയിരിക്കുന്നത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ബിനാമി വായ്പകള്‍ കണ്ടെത്തിയത്. ഒരു പ്രമാണം ഈടുവച്ച് 10 പേര്‍ക്ക് വരെയാണ് വായ്പ നല്‍കിയിരിക്കുന്നത്. 25 ലക്ഷം രൂപ വീതം ഒരാള്‍ക്ക് എന്ന തരത്തില്‍ 10 പേര്‍ക്ക് 2.50 കോടി വരെ നല്‍കി. ഈ വായ്പയുടെ മുതലോ പലിശയോ തിരികെ അടയ്ക്കാതിരുന്നതാണ് ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. ബാങ്ക് മുന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ സ്വന്തമായും കുടുംബാംഗങ്ങളുടെയും പേരില്‍ നാലു കോടിയോളം രൂപ എടുത്തിരുന്നു. ഇതൊന്നും തിരികെ അടച്ചില്ല. വായ്പ എടുത്തവര്‍ക്ക് കാലാവധി എത്തുമ്പോള്‍ പലിശ കൂടി മുതലിലേക്ക് ചേര്‍ത്ത് പുതുക്കി കൊടുക്കുകയാണ് ചെയ്തിരുന്നത്. രേഖകളില്‍ ബാങ്കിന് നഷ്ടമൊന്നുമില്ല. പക്ഷേ, പണം കിട്ടാതെ വന്നത് ബാങ്കിന്റെ നിലനില്‍പ്പിനെ ബാധിക്കുകയും പ്രതിസന്ധിയിലാവുകയുമായിരുന്നു.
മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലെ ഗോതമ്പ് പര്‍ച്ചേസില്‍ 3.94 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ റിമാന്‍ഡ് കാലാവധി സിജെഎം കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. കഴിഞ്ഞ ഒമ്പതിനാണ് കാലാവധി നീട്ടിയത്. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത നിലയ്ക്ക് ജാമ്യത്തിന് നല്‍കിയ അപേക്ഷ ഇന്ന് കോടതി പരിമഗണിക്കും. ജോഷ്വാ മാത്യൂവിന്റെ ജാമ്യാപേക്ഷ ക്രൈംബ്രാഞ്ച് എതിര്‍ക്കാനുളള സാധ്യതയില്ല. ഇതു കാരണം ജാമ്യം കിട്ടിയേക്കും.