കൂടുതല്‍ വോട്ട് കിട്ടിയവന്‍ ജയിക്കും: ഇത്രയും ആള്‍ക്കാരെ മണ്ടന്മാരാക്കാന്‍ നോക്കരുത്: പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് വന്ന എസ്എഫ്‌ഐക്കാര്‍ക്ക് നേരെ പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാര്‍

0 second read
Comments Off on കൂടുതല്‍ വോട്ട് കിട്ടിയവന്‍ ജയിക്കും: ഇത്രയും ആള്‍ക്കാരെ മണ്ടന്മാരാക്കാന്‍ നോക്കരുത്: പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് വന്ന എസ്എഫ്‌ഐക്കാര്‍ക്ക് നേരെ പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാര്‍
0

പത്തനംതിട്ട: തിരുവനന്തപുരം  ഗവ. നഴ്‌സിങ് കോളജ് പ്രിന്‍സിപ്പാളില്‍ നിന്ന് കിട്ടിയ തിരിച്ചടിക്ക് പിന്നാലെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും തേഞ്ഞൊട്ടി എസ്എഫ്‌ഐ. യൂണിയന്‍ ഭരണം കെഎസ്‌യു പിടിച്ചെടുത്തതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അട്ടിമറിക്കാനുള്ള നീക്കം പൊലീസും കോളജ് അധികൃതരും ചേര്‍ന്ന് തടഞ്ഞു. പത്തനംതിട്ട  ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ എടുത്ത ശക്തമായ നിലപാടാണ് എസ്എഫ്‌ഐക്കാരുടെ അട്ടിമറി മോഹങ്ങള്‍ തകര്‍ത്തത്.

വോട്ടെണ്ണിയപ്പോള്‍ എല്ലാ സീറ്റിലും കെ.എസ്.യു സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ഇതോടെയാണ് ഫലപ്രഖ്യാപനം തടയാന്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ ശ്രമം നടന്നത്. തര്‍ക്കിക്കാനും വോട്ടെണ്ണല്‍ തടസപ്പെടുത്താനും ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ശക്തമായ നിലപാടുമായി ഡിവൈ.എസ്പി നെഞ്ചു വിരിച്ച് നിന്നു. കൂടുതല്‍ വോട്ട് കിട്ടിയവന്‍ ജയിക്കും. നീ നിന്റെ പണി നോക്ക്, ഇത്രയും ആള്‍ക്കാരെ അന്ധന്മാരാക്കാന്‍ ശ്രമിക്കരുതെന്നും ഡിവൈ.എസ്.പി എസ്എഫ്‌ഐ നേതാക്കളോട്  പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.

പാര്‍ലമെന്ററി രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ലീഡ് നിലനിര്‍ത്തിയെന്ന് കെഎസ്‌യു നേതാക്കള്‍ പറഞ്ഞു. പാനല്‍ ഇലക്ഷന്‍ ആരംഭിക്കുവാന്‍ ഇരിക്കേ സമയം കഴിഞ്ഞ് എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നോമിനേഷന്‍ നല്‍കേണ്ട സ്ഥലത്ത് നിന്ന കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു.എന്നാല്‍ ഉച്ചയ്ക്ക് ശേഷം പോലീസ് സംരക്ഷണത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ തുടര്‍ന്നു. പിന്നീട് കൗണ്ടിങ് തുടരവേ മൈനര്‍ സീറ്റുകളുടെ ഫലപ്രഖ്യാപനം വന്നപ്പോള്‍ മുഴുവന്‍ സീറ്റും കെഎസ്‌യു വിജയിച്ചു. മേജര്‍ സീറ്റുകളിലും വിജയം ആവര്‍ത്തിച്ചു. ഇതിനിടയില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി റിന്റോ ബെഞ്ചമിന്‍ ഉള്‍പ്പെടെ ബാലറ്റ് പെട്ടിയില്‍ കടന്നു പിടിക്കുകയും വനിതാ അധ്യാപകര്‍ക്ക് നേരെ അക്രമം നടത്തുവാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കെഎസ്‌യു ആരോപിക്കുന്നു. അധ്യാപകര്‍ ചെറുത്തപ്പോള്‍ കാലിയായ ബാലറ്റ് ബോക്‌സ് എടുത്ത് പുറത്തെറിഞ്ഞു.

ഫല പ്രഖ്യാപനം ഔദ്യോഗികമായി വന്നപ്പോള്‍  പുറത്തേക്ക് പോയ എസ്എഫ്‌ഐ സ്ഥാനാര്‍ഥികളും പുറത്ത് നിന്ന് എത്തിയ  നേതാക്കളും ആയുധവുമായി കാമ്പസില്‍ കടക്കുന്ന സാഹചര്യമാണുണ്ടായത്. എം.ജി. സിന്‍ഡിക്കേറ്റിന്റെ പിന്തുണയില്‍ സത്യപ്രതിജ്ഞ തടയുമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഭീഷണി മുഴക്കി. ഇതിനെതിരേയാണ് പൊലീസ് ശക്തമായ നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ പ്രിന്‍സിപ്പല്‍ സുനില്‍ ജേക്കബ്, റിട്ടേണിങ് ഓഫീസര്‍ തോംസന്‍ റോബി കെഎസ്‌യു സംസ്ഥാന ഭാരവാഹികളായ നിതിന്‍ മണക്കാട്ടുമണ്ണില്‍, ആഘോഷ് വി. സുരേഷ് എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ഫല പ്രഖ്യാപനത്തില്‍ മാറ്റം ഉണ്ടാകില്ല എന്നും യൂണിയന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാകും എന്നും അറിയിപ്പ് ലഭിച്ചു. പരാജയം അംഗീകരിക്കാത്ത എസ്എഫ്‌ഐ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍ പറഞ്ഞു. സൊസൈറ്റി തെരഞ്ഞെടുപ്പ് പോലെ കോളേജ് യൂണിയന്‍ ഇലക്ഷനെ കാണുന്ന ഇടതു നിലപാടിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ മറുപടി ആണ് കാതോലിക്കേറ്റിലെ  വിജയമെന്നും അലന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയാഘോഷം കഴിഞ്ഞ് രാത്രിയില്‍ വീടുകളിലേക്ക് പോയ കെ.എസ്‌യു പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും ഇരുചക്ര വാഹനങ്ങളില്‍ എത്തിയവര്‍ ആക്രമിച്ചുവെന്നും അലന്‍ ആരോപിച്ചു. ബൈക്കില്‍ പിന്തുടര്‍ന്ന് ബിയര്‍ കുപ്പി എറിഞ്ഞു പരുക്കേല്‍പ്പിക്കുവാനും ശ്രമിച്ചു. കോളജിന്റെ മുന്‍വശത്തും സെന്‍ പീറ്റേഴ്‌സ് ജങ്ഷനിലും വച്ചാണ് അക്രമം ഉണ്ടായത്. എസ്എഫ്‌ഐ ഗുണ്ടായിസത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും അലന്‍ ജിയോ മൈക്കിള്‍ പറഞ്ഞു.

എന്നാല്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചത് കോളജ് അധികൃതരും കെഎസ്‌യുവും ആണെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഫലപ്രഖ്യാപനം അധികൃതര്‍ തടഞ്ഞു വച്ചു. പതിനാറോളം ബാലറ്റ് പേപ്പര്‍ കാണാതായത് സംബന്ധിച്ച് എസ്.എഫ്.ഐ ഉന്നയിച്ച പരാതിയെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം തടഞ്ഞത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ കെഎസ് യു ഇവിടെ ശ്രമിച്ചിരുന്നുവെന്നും എസ്.എഫ്.ഐ ആരോപിച്ചു.

എം.ജി. സര്‍വകലാശാലയുടെ കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വന്‍ വിജയം നേടിയെന്ന് എസ്.എഫ്.ഐ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന 18 കോളജുകളില്‍ പതിനാറിലും എസ്.എഫ്.ഐ യൂണിയന്‍ ഭരണം നേടി. ഏഴ് കോളജുകളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വര്‍ഷങ്ങളായി കെ.എസ്.യു വിജയിച്ചു കൊണ്ടിരുന്ന ഇലന്തൂര്‍ കോളജ് എസ്.എഫ്.ഐ തിരിച്ചു പിടിച്ചു. ജില്ലയില്‍ നിന്ന് സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍മാരായി 29 എസ്.എഫ്.ഐ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

തിരുവല്ല  മാര്‍ത്തോമ കോളജില്‍  മുഴുവന്‍ സീറ്റും എസ്.എഫ്.ഐ നേടി. അല്‍ത്താഫ് മുഹമ്മദാണ് ചെയര്‍പേഴ്‌സണ്‍. വൈസ് ചെയര്‍പേഴ്‌സണായി കെ.ജെ അലീനയും  ജനറല്‍ സെക്രട്ടറിയായി അഥിന്‍ ജോയലും മാഗസിന്‍ എഡിറ്ററായി കെവിന്‍ സിബി എബ്രഹാമും ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയായി നോയല്‍ എസ്. രാജേഷും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരായി ചിന്താരാ എം റെജി, എസ്. സാന്ദ്ര എന്നിവരും  വനിതാ പ്രതിനിധികളായി  അബിത വി. അഭിലാഷ്, സൗപര്‍ണിക ഷിബു എന്നിവരും ഒന്നാം വര്‍ഷ പ്രതിനിധി അബിന്‍ സി, രണ്ടാംവര്‍ഷ പ്രതിനിധി ആഷിക്ക് റഷീദ്, മൂന്നാംവര്‍ഷ പ്രതിനിധി ഭരത് രാജ് പി ഹരിലാല്‍, ഒന്നാം വര്‍ഷ പി ജി പ്രതിനിധി  ബേസില്‍ ബിജു, രണ്ടാം വര്‍ഷ പി ജി പ്രതിനിധി വി കെ മുഹമ്മദ് സബില്‍ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

കോന്നി എന്‍.എസ്.എസ് കോളജില്‍ എ.ബി.വി.പി എസ്.എഫ്.ഐയുടെ നാമനിര്‍ദേശ പത്രികയടക്കം നല്‍കുന്നത് തടഞ്ഞുവെന്നാണ് ആരോപണം. ഇതിനെതിരെ സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന്  തെരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തി വച്ചുവെന്ന എസ്.എഫ്.ഐ നേതാക്കള്‍ പറയുന്നു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

മുടങ്ങാതെ 26-ാം വര്‍ഷവും സ്‌കൂള്‍ കുട്ടികള്‍ക്ക് എ. സുരേഷ്‌കുമാറിന്റെ പഠനോപകരണ വിതരണം

പത്തനംതിട്ട: കഴിഞ്ഞ 25 വര്‍ഷമായി തന്റെ പ്രദേശത്തെ എല്ലാം വീടുകളിലെയും സ്‌കൂള്‍ വിദ്യാര്‍ത്…