
പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ സി.പി.എമ്മില്‍ വിഭാഗീത മറ നീക്കി. ഏരിയാ കമ്മറ്റി അംഗത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിന് പിന്നാലെ നേതൃത്വം ഇടപെട്ട് നീക്കം ചെയ്യിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ തോമസ് ഐസക്ക് നേട്ടമുണ്ടാക്കുമെന്നായിരുന്നു സി.പി.എം ജില്ലാ കമ്മറ്റിയുടെ വിലയിരുത്തല്‍. അതിന് നിരവധി അനുകൂല ഘടകങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ ഒരു വിഭാഗം പാലം വലിച്ചുവെന്ന് വോട്ടെടുപ്പിന് തൊട്ടുപിന്നാലെ ആരോപണം ഉയര്‍ന്നിരുന്നു. ഫലം വന്നതോടെ ഇത് ശരിവയ്ക്കും വിധമാണ് ഏരിയാ കമ്മറ്റിയംഗം അന്‍സാരി കുമ്പഴയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വന്നത്.
പിന്നാലെ ഇതു വിവാദമായി. മുന്‍ എം.എല്‍.എയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ രാജു ഏബ്രഹാമിന്റെ ചിത്രം വച്ച് വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ എന്ന് അന്‍സാരി ഫേസ് ബുക്കില്‍ കുറിച്ചു.
കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട ഇനിയെങ്കിലും യുവത്വത്തിന് അവസരം കൊടുക്കു എന്ന മറ്റൊരു പോസ്റ്റും അന്‍സാരി ഇട്ടു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണെന്ന തരത്തില്‍ പ്രതികരണം കൂടി ആയതോടെ ഏരിയാ സെക്രട്ടറി ഇടപെട്ടു. അന്‍സാരിയോട് പോസ്റ്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. മുന്‍ ധനമന്ത്രി, പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം, ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും പരാജയപ്പെടാത്തയാള്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍ എന്നിങ്ങനെ വ്യക്തിപരമായ മികവുള്ളയാളായിരുന്നു തോമസ് ഐസക്ക്. ഇതിന് പുറമേ രാഷ്ട്രീയ കാലാവസ്ഥയും സി.പി.എമ്മിന് മണ്ഡലത്തില്‍ അനുകൂലമായിരുന്നു.
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം ഉള്‍ക്കൊള്ളുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലുമുള്ളത് എല്‍.ഡി.എഫ് എം.എല്‍.എമാര്‍. അതും മികച്ച ഭൂരിപക്ഷം നേടി വിജയിച്ചവര്‍. ഏഴു മണ്ഡലങ്ങളിലെും ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും എല്‍.ഡി.എഫ് ഭരണത്തില്‍. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മുന്നണി മാറിയെത്തിയ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മൂന്നു മണ്ഡലങ്ങളിലെ ശക്തമായ സാന്നിധ്യം. ആന്റോ ആന്റണി നാലാം വട്ടവും സ്ഥാനാര്‍ഥിയായി എത്തുന്നതില്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലുമുള്ള എതിര്‍പ്പ്. ഇതിനൊക്കെ പുറമേ കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍ മേഖലകളിലെ മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷ. പെന്തക്കോസ്ത് വോട്ടുകളില്‍ വീഴ്ത്തിയ വിളളല്‍. ആളും അര്‍ഥവും ഇറക്കി നടത്തിയ പ്രചാരണം. പോളിങ് ദിനത്തില്‍ പാര്‍ട്ടിക്ക് ഉറപ്പായ വോട്ടുകള്‍ മുഴുവന്‍ ചെയ്യിച്ചുവെന്ന ആത്മവിശ്വാസം. ഇത്രയും മതിയായിരുന്നു തോമസ് ഐസക്ക് അരലക്ഷം വോട്ടിന് വിജയിക്കുമെന്ന കണക്കു കൂട്ടലില്‍ സി.പി.എമ്മിനെത്താന്‍. പക്ഷേ, മുഴുവന്‍ പ്രതീക്ഷകളും തകര്‍ത്തു കൊണ്ടാണ് ജനം വോട്ട് ചെയ്തത്. 66119 എന്ന തന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഭൂരിപക്ഷം നേടാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയ്ക്കായത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു കളഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ. പത്മകുമാറും പി.ബി. ഹര്‍ഷകുമാറും തമ്മില ജില്ലാ കമ്മറ്റി ഓഫീസില്‍ കൈയാങ്കളി നടന്നിരുന്നു. അടൂരില്‍ തോമസ് ഐസക്കിന് വോട്ടു കുറയ്ക്കാന്‍ നീക്കം നടക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ചതിനായിരുന്നു ഹര്‍ഷ കുമാര്‍, പത്മകുമാറിനെ കൈയേറ്റം ചെയ്തത്. പിറ്റേന്ന് തന്നെ ജില്ലാ സെക്രട്ടറി ഇരുവരെയും ഇടത്തും വലത്തുമിരുത്തി സംഭവം നിഷേധിച്ചെങ്കിലും ഐസക്കിനെ പാലം വലിച്ചുവെന്ന് വോട്ടിങ് നില പരിശോധിച്ചാല്‍ മനസിലാകും. കഴിഞ്ഞ തവണ അടൂരില്‍ മൂന്നാം സ്ഥാനത്ത് പോയ ആന്റോ ആന്റണി ഇക്കുറി 2266 വോട്ടിന്റെ ഭൂരിപക്ഷം നേടി.
രാജു ഏബ്രഹാമിനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ആക്കാതിരുന്നതില്‍ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്. ഇതിന്റെ പേരില്‍ ശക്തമായ
അടിയൊഴുക്കുമുണ്ടായിട്ടുണ്ട്. വിജയിക്കുമെന്ന കാര്യത്തില്‍ ചെറിയൊരു സംശയം പോലും തോമസ് ഐസക്കിനുണ്ടായിരുന്നില്ല. എം.പി ഓഫീസിന് ടൗണില്‍ സ്ഥലം വരെ നോക്കി വച്ചിരുന്നു. അതൊക്കെ വൃഥാവിലായി. വരും ദിനങ്ങളില്‍ ജില്ലയിലെ വിഭാഗീയത ചര്‍ച്ച ചെയ്യപ്പെടും. അന്‍സാരി അടക്കം ചില നേതാക്കള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചനകള്‍.