
അടൂര്‍: സുഹൃത്തും കൂട്ടുകാരും ചേര്‍ന്ന് ആദ്യം കൂട്ടബലാല്‍സംഗം അടക്കം നടത്തി. പിന്നാലെ കാമുകനും ചെന്ന് പീഡിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴുകാരി ക്രൂരപീഡനം നേരിട്ട കേസില്‍ അഞ്ചു പ്രതികളെയും പൊലീസ് അകത്താക്കി. ഏറ്റവും ഒടുവിലായി പീഡിപ്പിച്ച കാമുകനാണ് ഏറ്റവും ആദ്യം അകത്തായത്. പിന്നാലെ കൂട്ടബലാല്‍സംഗം ചെയ്തവരും അഴിക്കുള്ളിലായി.
കാമുകനായ കൊല്ലം പട്ടാഴിയില്‍ നിന്നും അടൂര്‍ നെല്ലിമുകളില്‍ താമസിക്കുന്ന സുമേഷ്(19), പെണ്‍കുട്ടിയുടെ സുഹൃത്ത് ആലപ്പുഴ നൂറനാട് പണയില്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന ശക്തി(18), ഇയാളുടെ സുഹൃത്തുക്കളായ നൂറനാട് ലെപ്രസി സാനിറ്റോറിയം പി.ഒയില്‍ അനൂപ്(22), അരവിന്ദ് (28) പണയില്‍ അഭിജിത്ത്(20) എന്നിവരാണ് പിടിയിലായത്.
പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തു വന്നതും പോലീസില്‍ അറിയിക്കുന്നതും. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയ്ക്ക് ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോക്‌സോ വകുപ്പ് പ്രകാരം കൂട്ട ബലാല്‍സംഗമുള്‍പ്പടെ നാലു കേസുകളാണ് എടുത്തിട്ടുള്ളത്. കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് മുഖേന പരിചയപ്പെട്ട ശക്തി രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ചു.
തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് അനൂപ് കുട്ടിയുമായി അടുപ്പത്തിലായി പീഡിപ്പിച്ചു. പിന്നീട് ശക്തിയും അനൂപും സുഹൃത്തുക്കളായ അഭിജിത്, അരവിന്ദ് എന്നിവരുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. അരവിന്ദിന്റെ സാന്നിധ്യത്തില്‍ മറ്റ് മൂന്ന് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കി. ഏറ്റവുമൊടുവിലായി ജൂണില്‍ കാമുകനായ സുമേഷും ലൈംഗികമായി പീഡിപ്പിച്ചു.
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി വെളിപ്പെട്ടു. കൗണ്‍സിലിങിന്റെ അടിസ്ഥാനത്തില്‍ പിന്നീട് പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ് ജൂലൈ ഒന്നിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം തുടങ്ങി . പ്രതികള്‍ പരസ്പരം അറിയാവുന്നവരായതിനാല്‍ രക്ഷപ്പെടാനുള്ള അവസരങ്ങള്‍ നല്‍കാതെ രഹസ്യമായി ദിവസങ്ങളോളം നിരീക്ഷിച്ചും, ഊര്‍ജ്ജിതമായ അന്വേഷണത്തിലൂടെയും പോലീസ് കുടുക്കുകയായിരുന്നു. ഒരാഴ്ചയോളം ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക അന്വേഷണസംഘം താമസിച്ചായിരുന്നു അന്വേഷണം. പ്രതികള്‍ നൂറനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥിരം താമസക്കാര്‍ ആയതിനാല്‍ അവിടെനിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് കാമുകനായ സുമേഷിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിന്നീട് നടത്തിയ രഹസ്യമായ നീക്കത്തില്‍ മറ്റു പ്രതികളെ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചെയുമായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. പീഡന വിവരം പോലീസ് അറിഞ്ഞുവെന്ന സംശയത്തില്‍ പ്രതികള്‍ രാത്രിസമയം, വീടുകളില്‍ തങ്ങാതെ ആളൊഴിഞ്ഞ പറമ്പുകളിലും ബന്ധു വീടുകളിലും തങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
2021ല്‍ അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു, ആ കേസില്‍ വിചാരണ നടപടികള്‍ നടന്നു വരികയാണ്. വിചാരണ പൂര്‍ത്തിയായ കേസില്‍ പ്രതിയായ സുധീഷിനെ 45 വര്‍ഷത്തെ കഠിനതടവിനും, രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി ഉത്തരവായി ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും കൂട്ടബലാത്സംഗത്തിന് അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. അടൂര്‍ സബ്ഇന്‍സ്‌പെക്ടര്‍മാരായ എം മനീഷ് , ജലാലുദ്ദീന്‍ റാവുത്തര്‍ എസ് സി പി ഓമാരായ സൂരജ് ആര്‍ കുറുപ്പ്, റോബി ഐസക് , സി പി ഓ മാരായ ശ്യാംകുമാര്‍, അന്‍സാജു, ശ്രീജിത്ത്, എസ് അനൂപ എന്നിവരുടെ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതും കേസ് അന്വേഷണം നടത്തുന്നതും. വിശദമായ ചോദ്യം ചെയ്യലിനും, തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.